ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കര്‍ പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനയച്ച സന്ദേശങ്ങളും മറുപടി സന്ദേശങ്ങളും ശശി തരൂര്‍ നശിപ്പിച്ചതായി സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിങ്. സുനന്ദയുടെ ബ്ലാക്ബെറി ഫോണിലെ മെസഞ്ചര്‍ സന്ദേശങ്ങളാണ് സുനന്ദ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ജനുവരി 17ന് തലേന്ന് ശശി തരൂര്‍ നശിപ്പിച്ചതെന്ന് നളിനി സിങ് വെളിപ്പെടുത്തി.
സുനന്ദ പുഷ്ക്കര്‍ മരിക്കുന്നതിന് മുമ്പ് വലിയ മനസ്സംഘര്ഷത്തിലായിരുന്നെന്നും തുടര്‍ച്ചയായി കരഞ്ഞിരുന്നതായും നളിനി പറഞ്ഞു. സുനന്ദ മരിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയെന്ന വിവരം ഡോക്ടര്‍ പുറത്തുപറഞ്ഞതോടെയാണ് കൂടുതല്‍ വിവരങ്ങളുമായി നളിനി സിങ് രംഗത്തെത്തിയത്. സുനന്ദ പുഷ്ക്കറിന്റെ ഫോണില്‍ നിന്നും അവസാനവിളി നളിനി സിങിനാണ് ലഭിച്ചത്.
സുനന്ദ കൊല്ലപ്പെട്ട ജനുവരി 17ന് തലേദിവസം രാത്രി 12.10ന് സുനന്ദ ഫോണ്‍ ചെയ്തു. സുനന്ദ കരയുകയാണെന്നും വല്ലാത്ത മനസ്സംഘര്‍ഷം അനുഭവപ്പെടുന്നതായും എനിക്ക് മനസ്സിലായി. തലേദിവസം മെഹര്‍ തരാറുമായി നടന്ന ട്വിറ്റര്‍ വിവാദത്തിന്റെ മാനസിക സമ്മര്‍ദ്ദമാണെന്നാണ് താന്‍ കരുതിയത്. അപ്പോഴാണ് ശശി തരൂര്‍ മൊബൈലിലെ സന്ദേശങ്ങള്‍ നശിപ്പിച്ച കാര്യം തന്നോട് പറഞ്ഞത്. മെഹര്‍ തരാറുമായി ആറുമാസമായി നടത്തിയ മൊബൈല്‍ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കണമെന്ന് സുനന്ദ എന്നോട് ആവശ്യപ്പെട്ടിരുന്നു, നളിനി സിങ് പറയുന്നു.
ദുബായില്‍ വെച്ച് ശശി തരൂരും മെഹര്‍ തരാറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സുനന്ദ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നതായും നളിനി സിങ് പറഞ്ഞു. മരിക്കുന്നതിന് തലേ ദിവസം തരൂരും മെഹര്‍ തരാറും തമ്മിലുള്ള ബന്ധത്തെപ്പറ്റി സുനന്ദ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റാണ് മെഹര്‍ തരാറെന്നും ശശി തരൂരിനെ സ്വാധീനിക്കാനാണവരുടെ ശ്രമമെന്നുമായിരുന്നു സുനന്ദയുടെ ട്വിറ്റര്‍ പോസ്റ്റ്. ഇതിനു തൊട്ടുപിന്നാലെ ഹോട്ടല്‍മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: