കൊച്ചി ചിലവന്നൂരില്‍ ഡിഎല്‍എഫ് കായല്‍ കയ്യേറി ഫഌറ്റ് നിര്‍മ്മിക്കുന്നത് പരിസ്ഥിതി ആഘാതം പൂര്‍ണമായി അവഗണിച്ചാണെന്നും പരിസ്ഥിതി അഡീഷണല്‍ ചീഫ് സെക്രട്ടറിയും തീരപരിപാലന അതോറിറ്റി ചെയര്‍മാനും സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി ചെയര്‍മാനും ഇതിന് അനാവശ്യ ധൃതി കാട്ടിയെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വലിയ വിവാദമായിരിക്കുകയാണ്. കേരളത്തിന് സ്വന്തമായി ഒരു പരിസ്ഥിതിനയം രൂപീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നത് വന്‍കിട റിയല്‍ എസ്റ്റേറ്റ്-ക്വാറി ലോബികളെ പ്രീണിപ്പിച്ച് ലാഭംകൊയ്യാനാണെന്ന് വനംവകുപ്പിലെ ഉന്നതര്‍ പോലും വ്യക്തമാക്കുന്നു. ആലുവാപ്പുഴ കയ്യേറി സ്ഥാപിച്ചിരുന്ന മഴവില്‍ റസ്റ്റോറന്റ് പൊളിച്ചുനീക്കേണ്ടിവന്നത് പരിസ്ഥിതിവാദികളുടെ എതിര്പ്പിനെത്തുടര്ന്നായിരുന്നല്ലോ. തിരുവനന്തപുരത്ത് അടിമലത്തുറയിലും നിയമം ലംഘിച്ച് 27 നിലകളുള്ള കെട്ടിടത്തിന് സ്ഥലപരിശോധനയ്ക്കായി അവിടം സന്ദര്‍ശിക്കുകപോലും ചെയ്യാതെ അനുമതി നല്‍കിയെന്ന ആരോപണം നേരിടുന്നയാളാണ് മുഖ്യമന്ത്രി. 2005 മുതലിങ്ങോട്ട് പ്രദേശത്ത് കായലും നികത്തപ്പെട്ടിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച തീരദേശ പരിപാലന അതോറിറ്റി നിശ്ചയിച്ച മൂന്നംഗ സമിതി ആരോപണങ്ങള്‍ പരിശോധിക്കുമെന്നാണ് പരിസ്ഥിതിമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭാഷ്യം. പക്ഷെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇടുക്കിയില്‍തന്നെ 200 ലധികം പാറമടകള്‍ വളരെ ആഴത്തില്‍ ഖനനം നടത്തുകയാണ്. ഇന്ന് അവിടെ ജലക്ഷാമം പോലും അനുഭവിക്കേണ്ടിവരുന്നുണ്ട്. പരിസ്ഥിതി നിയമം രൂപീകരിക്കുന്നതിലുള്ള സര്‍ക്കാരിന്റെ അനാസ്ഥ യഥാര്‍ത്ഥത്തില്‍ രക്ഷിക്കുന്നത് ക്വാറി-പാറമട ലോബികളെയാണ്. 1952 ലെ മൈന്‍സ് ആക്ടിന് വിധേയമായി ഈ ലോബിക്ക് എത്ര ആഴത്തിലും കുഴിക്കാം.
നടപടികളൊക്കെ പൂര്‍ത്തിയാക്കിയിട്ടാണ് ചിലവന്നൂരിലെ ഫഌറ്റ് സമുച്ചയത്തിന് അനുമതി നല്‍കിയതെന്ന് പറയുമ്പോഴും സംസ്ഥാന തീരപരിപാലന അതോറിറ്റിയോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമോ ഈ പദ്ധതിക്ക് അനുമതി നല്കിയിട്ടില്ലെന്നോര്ക്കുക. ഇതിന് അനുമതി നല്കിയ കൊച്ചിന് കോര്‍പ്പറേഷന്റെ വിശദീകരണം തേടണമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കേരളത്തില്‍ പരിസ്ഥിതി നയം രൂപീകരിക്കാത്തതിന്റെ ഒരു പ്രധാന കാരണം കേരളീയരുടെ പരിസ്ഥിതി അവബോധമില്ലായ്മയാണ്. ഇവിടെ വയലുകളും തണ്ണീര്‍ത്തടങ്ങളും യഥേഷ്ടം നികത്തപ്പെടുന്നു. ആറന്മുള വിമാനത്താവളത്തിനുവേണ്ടി കെജിഎസ് ഗ്രൂപ്പ് എത്രയോ ഏക്കര്‍ വയല്‍ നികത്തി. ഒടുവില്‍ ഹരിത ട്രിബ്യൂണലിന്റെ വിധിയെത്തുടര്‍ന്നാണ് അത് നിര്‍ത്തിവെച്ചിരിക്കുന്നത്. ആറന്മുളയില് വയല്‍ നികത്തിയാല്‍ പമ്പാനദിയുടെ ഒഴുക്കിന് തടസം നേരിടുകയും ആറന്മുള നിവാസികള്‍ പ്രതിസന്ധിയിലാകുകയും ചെയ്യും. ഈ പദ്ധതിക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുമതി നല്കുകയുണ്ടായല്ലോ. ഡിഎല്‍എഫ് കെട്ടിടസമുച്ചയം വേലിയേറ്റ മേഖലയില്‍നിന്നും 4.6 മീറ്റര്‍ മാത്രം അകലെയാണെന്നാണ് തീരദേശ പരിപാലന അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. തീരപരിപാലന അതോറിറ്റി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയ രേഖകള്‍ പരിശോധിച്ചശേഷം പദ്ധതി മാറ്റിവെച്ചിരുന്നു. 2013 സെപ്തംബര്‍ 27 ന് പരിസ്ഥിതി ആഘാത പഠന അതോറിറ്റി ചെയര്മാന് ഡോ. മുത്തുനായകത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പദ്ധതി മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ചിലവന്നൂരിലെ ഫഌറ്റ് നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയത് ഒരു സ്ഥലവാസിയാണ്. കൊച്ചി കോര്‍പ്പറേഷനില്‍നിന്നും ബില്‍ഡിംഗ് പെര്‍മിറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നും ഫയര്‍ അതോറിറ്റിയില്‍നിന്നും എതിര്‍പ്പില്ലാ രേഖ, കൊച്ചി നാവിക വിമാനത്താവളത്തില്‍നിന്നും ഉയരാനുമതി എല്ലാം കമ്പനി കരസ്ഥമാക്കി. ഈ ഇടപാടിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. പരിസ്ഥിതിമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകട്ടെ പരിസ്ഥിതി സമിതി സ്ഥലം സന്ദര്‍ശിക്കണമെന്ന് നിര്‍ബന്ധമില്ല എന്ന അര്‍ത്ഥശൂന്യമായ നിലപാടിലാണ്. ഇപ്പോള്‍ കേരള സര്‍വകലാശാലയിലെ ഡോ. പത്മകുമാര്‍, കൊച്ചി ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ ഡോ. കമലാക്ഷന്‍, കൊക്കന് എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിക്കും. 2009 നുശേഷം നിയമവിരുദ്ധമായി കായല്‍ കയ്യേറിയതായി സെസ്സിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാരിന്. പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കരുതെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നവരാണല്ലോ കേരളത്തില്‍നിന്നുള്ള ഇടതു-വലതു എംപിമാര്‍. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ അനിയന്ത്രിതമായുള്ള കായല്‍ കയ്യേറ്റങ്ങളും പരിസ്ഥിതി നശീകരണവും അവസാനിപ്പിക്കാന്‍ ജനങ്ങള്‍ സംഘടിച്ച് മുന്നോട്ടുവരേണ്ടതാണ്. അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഫഌറ്റ് ലോബിക്കും ക്വാറി മാഫിയക്കുമെല്ലാം കേരളം കാഴ്ചവെക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: