കാക്കനാട്: ഒന്നിന് പിറകെ മറ്റൊന്നായി പല തവണ നോട്ടീസ് നല്‍കിയിട്ടും കറന്റ് ബില്‍ കുടിശിക അടക്കാത്ത സിവില്‍ സ്റ്റേഷനിലെ ഓഫീസുകളുടെ വൈദ്യുത കണക്ഷന് ഇന്നലെ രാവിലെ കെഎസ്ഇബി ഉദേ്യാഗസ്ഥരെത്തി വിച്ഛേദിച്ചു. ആഫീസുകളിലെ വൈദ്യുതി ബന്ധം വിച്ഛെദിക്കുമെന്ന വാര്‍ത്ത ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാവിലെ 11 മണിയോടെ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പഴയ ബ്ളോക്കിലെ ആറും പുതിയ ബ്ലോക്കിലെ നാലും കണക്ഷനുകളാണ് കട്ട് ചെയ്തത്. എഴുപതോളം ആഫീസുകളില്‍ നിന്നായി 2008 നു ശേഷം ഇനി ഏകദേശം 40 ലക്ഷം രൂപയോളം പിരിഞ്ഞു കിട്ടാനുണ്ട്. എന്നാല്‍ ഇപ്പോള്‍ കൃത്യമായി ബില്ലടക്കുകയും 2008 നു മുന്‍പ് കുടിശിക വരുത്തുകയും ചെയ്തവരുടെ കണക്ഷന് കട്ട് ചെയ്തിട്ടില്ല. കൂടാതെ കേന്ദ്രീകൃത കണക്ഷന് ഉള്ളതും സര്‍ക്കാരില്‍ നിന്നും വൈദ്യുത ബില്‍ എത്തേണ്ടതുമായ സ്ഥാപനങ്ങളുടെ കണക്ഷനും വിച്ഛേദിച്ചിട്ടില്ല. തുക അടച്ചില്ലെങ്കില്‍ അടുത്തയാഴ്ച ഇവരുടെയും വൈദ്യുതിബന്ധം നിലച്ചേക്കും.
ഇന്നലെ വൈദ്യുത കണക്ഷന് വിച്ഛേദിച്ച സിവില്‍ സ്റ്റേഷനിലെ പഴയ ബ്ലോക്കിലെ ഓഫീസുകള്‍ ഇവയാണ്. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ആഫീസ് കുടിശികത്തുക ഒന്നേമുക്കാല്‍ ലക്ഷം രൂപ, നാഷണല്‍ സേവിംഗ്സ്, ജില്ലാ സര്‍വേ ഡയറക്ടര്‍, ഒറ്റ കണക്ഷനില്‍ 92,000 , വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് 48,000 , കൊമേര്‍സ്യല്‍ ടാക്സ് റവന്യു റിക്കവറി, മൈനര്‍ ഇറിഗേഷന്‍ 1,56,000 രൂപ. പുതിയ ബ്ലോക്കിലെ വൈദ്യുത കണക്ഷന് വിച്ഛെദിച്ച ഓഫീസുകള്‍ കൃഷി ആഫീസ് 1441 രൂപ,ഭൂഗര്‍ഭ ജലം, വെറും 276 രൂപ, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ 431, സാമൂഹ്യ നീതി വകുപ്പ് 3442 രൂപ,നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ 13,872, സീനിയര്‍ ടൗണ്‍പ്ലാനര്‍ 20,964 രൂപ.
ജില്ലാ കളക്ടറുടെ പേരിലുള്ള 6135 നമ്പര്‍ കണക്ഷനില്‍ നിന്നും 16 ആഫീസുകളിലേക്ക് കണക്ഷന് പോയിട്ടുണ്ട്. 9 ലക്ഷം രൂപയാണ് കുടിശികയുള്ളത്.ഇതില്‍ ജില്ലാ ട്രഷറി മാത്രമാണ് ഇപ്പോഴത്തെ കുടിശിക അടച്ചത്. എന്നാല്‍ പഴയ കുടിശിക അടച്ചിട്ടില്ല. മറ്റുള്ളവര്‍ 7.80 ലക്ഷം രൂപ അടയ്ക്കാനുണ്ട്. ജില്ലാ ട്രഷറി പണം അടച്ചതിന്റെ ഔദാര്യത്തില്‍ മറ്റ് 15 ആഫീസുകളിലെ ഉദേ്യാഗസ്ഥര്‍ എസി മുറികളില്‍ വിഹരിക്കുന്നു. സൈനിക ക്ഷേമ ഓഫീസ് ഉള്‍പ്പെടെ മൂന്നു കണക്ഷന് 45,000 രൂപ, ആയുര്‍വേദ ഡ്രഗ്സ് ഉള്‍പ്പെടെ നാല് കണക്ഷന് ഇപ്പോള്‍ 8,000 രൂപ, എന്നാല്‍ ഇവര്‍ക്ക് 2008 നു മുന്‍പ് 2.75 ലക്ഷം രൂപ കുടിശികയിനത്തില്‍ വൈദ്യുത ബോര്‍ഡിന് നല്‍കാനുണ്ട്.
റീ സര്‍വേ ആഫീസും പഴയ 1.40 ലക്ഷം രൂപ നല്‍കാനുണ്ട് .വൈദ്യുത ബന്ധം നിലച്ചയുടന്‍ തന്നെ സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിലേക്ക് ആഫീസര്‍മാരുടെ തള്ളിക്കയറ്റമായിരുന്നു.വെറും 431 രൂപാ മാത്രം അടയ്ക്കാനുള്ള സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ആഫീസില്‍ നിന്നും എത്തിയവര്‍ കെഎസ്ഇബി ഉദേ്യാഗസ്ഥരോട് ബില്ല് കിട്ടിയില്ലെന്ന് പരാതിപ്പെട്ടു. എന്നാല്‍ എല്ലാ പ്രാവശ്യവും ഓഫീസുകളുടെ കറന്റ് ബില്ലുകള്‍ സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ ഡിവിഷനില്‍ എത്തിക്കുന്ന കാക്കനാട് വൈദ്യുത സെക്ഷനിലെ ഓവര്‍സീയര്‍ മുഹമ്മദ്കുട്ടി ഇവരെ ബില്ലുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി അവരെക്കൊണ്ട് ബില്ലെടുപ്പിച്ചു. മിക്കവാറും ഇവിടുത്തെ ഓഫീസുകളില്‍ കറന്റ് ബില്ലെത്തിക്കുമ്പോള് ഓഫീസര്‍മാര്‍ ഇത് വാങ്ങാന്‍ കൂട്ടാക്കുന്നില്ലായെന്ന പരാതി നിലനില്‍ക്കുന്നുണ്ട്.അതിനാല്‍ ബില്ലുകള്‍ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ റൂമില്‍ തൂക്കിയിടുകയാണ് പതിവ്.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്ടരുടെ ആഫീസ് ജൂലൈ 8 നകം തുക അടക്കാമെന്നുള്ള മേലധികാരിയുടെ കത്ത് ഹാജരാക്കി. അവര്‍ക്ക് കണക്ഷന് ഉടന്‍ തന്നെ പുനഃസ്ഥാപിച്ച് നല്കി. കെഎസ്ഇബി കാക്കനാട് സെക്ഷനിലെ അസി.എന്‍ജിനീയര്‍ ബോബിപോള്‍, സബ് എന്‍ജിനീയര്‍മാരായ മനോജ്, ബിജു, സലാം എന്നിവരും ഓവര്‍സിയര്‍ മുഹമ്മദ്കുട്ടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം വരെ സിവില്‍ സ്റ്റേഷനിലെ കറന്റ് കട്ട് ചെയ്യപ്പെട്ട പുതിയബ്ലോക്കിലെ രണ്ട് ആഫീസുകളിലെ ഉദേ്യാഗസ്ഥര്‍ വന്ന് ചെറിയ തുകയ്ക്കുള്ള ബില്ലടച്ചതല്ലാതെ മറ്റാരും എത്തിയില്ലെന്ന് കെഎസ്ഇബി ഉദേ്യാഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: