കാക്കനാട് : ചില്‍ഡ്രന്‍സ് ഹോമില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ടു മനസ്സിലാക്കാനെത്തിയ വനിതാ കമ്മീഷനംഗം ഡോ. ലിസി ജോസും വനിതാ കമ്മീഷന് ഡയറക്ടര്‍ എ. അനില്‍ കുമാറും അന്തേവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ടു ഞെട്ടിപ്പോയി. സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ താമസിക്കുന്ന ചില്‍ഡ്രന്‍സ് ഹോമുകളില്‍ പെണ്‍കുട്ടികള്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്നുവെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ഇവിടെയെത്തിയത്. എന്നാല്‍ എല്ലാ രീതിയിലും നീതി ലഭിക്കാത്ത പെണ്‍കുട്ടികളെ ഒന്നാശ്വസിപ്പിക്കാന്‍ പോലും കഴിയാതെയാണ് ഇവര്‍ മടങ്ങിയത്. ആരോരും ആശ്രയമില്ലാതെ ഇവിടെ എത്തപ്പെട്ട ഇവര്‍ക്ക് പെണ്‍കുട്ടികളാണെന്ന പരിഗണന പോലും അധികൃതര്‍ ചെയ്തു കൊടുത്തിട്ടില്ല. 140 കുട്ടികളും താമസിക്കുന്നത് നാല് ഇടുങ്ങിയ ഡോര്മിറ്ററികളി ലാണ്. കിടക്കാന്‍ പോലും സൗകര്യമില്ല. അഞ്ചു വയസ്സ് മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ കുറവാണ്. എന്നാല്‍ 14 നും 18 നും ഇടയിലുള്ളവരാണ് ഏറെയും. അന്യസംസ്ഥാനക്കാര്‍ അഞ്ചു പേരുണ്ട്. ഇവര്‍ക്ക് ശുചിമുറി പോലും ആവശ്യത്തിനില്ല. ഉള്ളവ തന്നെ ഉപയോഗിക്കാനേ പറ്റില്ല. കറന്റുപോയാല്‍ ഇരുട്ടത്ത് നോക്കിയിരിക്കാനെ കഴിയു. ഒരു ജനറേറ്റര്‍ സ്ഥാപിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം പോലും ഇവിടില്ല. തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കുട്ടികള്‍ അക്കമിട്ടു ലിസി ജോസിനോട് പറഞ്ഞു.
ഡോര്‍മിറ്ററിയില്‍ കുട്ടികള്‍ക്ക് വേണ്ടത്ര സ്ഥല സൗകര്യമില്ല. ടിവി കാണുന്നത് പോലും നിലത്തിരുന്നാണ്. ഒരു കസേര പോലും ഇവര്‍ക്കില്ല. പല വിഭാഗത്തില്‍ നിന്നും വന്നവരെ ഒരുമിച്ചു പാര്‍പ്പിച്ചിരിക്കുന്നത് ഇവര്‍ക്കിടയില്‍ സ്വഭാവവൈകൃതത്തിന് ഇടയാക്കുന്നു. മാനസിക അസ്വാസ്ഥ്യമുള്ളവരും ഇവര്‍ക്കിടയിലുണ്ട് .പേരിന് പാര്‍ട്ട് ടൈം ഡോക്ടറുടെ പോസ്റ്റ് ഉണ്ട്.എന്നാല്‍ ആ ഒഴിവ് നാളിതു വരെ നികത്തിയിട്ടില്ല. സ്വന്തമായി വാഹനമില്ലാത്തതിനാല്‍ അസുഖം വരുന്ന കുട്ടികളെ ആംബുലന്‍സ് വരുത്തിയാണ് കൊണ്ടുപോകുന്നതെന്ന് പ്രൊബേഷനറി ആഫീസര്‍ രോഷ്നി പറഞ്ഞു. വനിതാ സ്റ്റാഫ് മാത്രമുള്ളതിനാല്‍ രാത്രി കാലങ്ങളില്‍ പുറത്തേക്ക് പോകുന്നതിനും മറ്റും ബുദ്ധിമുട്ടുണ്ട് .
ആറു സ്റ്റാഫിന്റെ കുറവുണ്ട് .ഇത്രയും കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്താന്‍ ഒരാള്‍ മാത്രമേയുള്ളൂ. ഇരുപത് ശതമാനം കുട്ടികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് .കുട്ടികള്‍ക്കായി ഒരു ടെയ്ലറിംഗ് യൂണിറ്റ് തുടങ്ങാന്‍ സാമഗ്രികള്‍ കൊണ്ടുവെച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതിയില്ല. വേനല്‍ക്കാലത്ത് വെള്ളത്തിന് ബുദ്ധിമുട്ടുണ്ട് തുടങ്ങി പരാതിയുടെ പ്രവാഹമായിരുന്നു ഇവിടെത്തിയ വനിതാമനുഷ്യാവകാശ ഉദേ്യാഗസ്ഥര്‍ക്ക് കേള്‍ക്കേണ്ടി വന്നത്. കൊച്ചി സിറ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാന്റി സിറിയക്കും ഇവരോടൊപ്പം മുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: