ആലുവ: ഓപ്പറേഷന് കുബേരയെ തുടര്‍ന്ന് അനധികൃതമായി ചിട്ടികള്‍ നടത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടികള്‍ തുടങ്ങിയതോടെ അടുത്തിടെയായി രജിസ്റ്റര്‍ ചെയ്യുന്ന ചിട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇതുമൂലം ഖജനാവിലേക്കും കൂടുതല്‍ തുകയെത്തുന്നുണ്ട്. ജമ്മുകാശ്മീരില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ വളരെയേറെ ചിട്ടികള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമെ ഇവിടെ ചിട്ടി നടത്തുവാന്‍ കഴിയുകയുള്ളൂ. ചില ചിട്ടി കമ്പനികള്‍ ഒന്നോ രണ്ടോ ചിട്ടികള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ ചിട്ടികള്‍ അനധികൃതമായി നടത്തുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് ചിട്ടികള്‍ നടത്തുന്നത് ലാഭകരമല്ലെന്ന പരാതി പലര്‍ക്കുമുണ്ട്. ചിട്ടി തുടങ്ങുന്ന തുകയുടെ തുല്യമായ ഡെപ്പോസിറ്റ് വേണം. മാത്രമല്ല ചിട്ടിയില്‍ ചേര്‍ന്നിട്ടുള്ളവരുടെ വിശദാംശങ്ങളും നല്‍കണം.
സ്വകാര്യ ചിട്ടികള്‍ ഇതുവരെ ചെക്കുകളുടെയും പ്രോമിസറി നോട്ടുകളുടെയും ബലത്തില്‍ വിളിച്ചെടുക്കുന്ന ചിട്ടി നല്‍കുമായിരുന്നു. ഓപ്പറേഷന് കുബേരയെ തുടര്‍ന്ന് ഇത്തരത്തില്‍ ചെക്കു വാങ്ങിയ നിരവധി പേര് കുടുങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് ഇപ്പോള്‍ കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ സ്വകാര്യ ചിട്ടി നടത്തിപ്പുകാരും മുന്നോട്ടുവയ്ക്കുകയാണ്. ഇത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ കര്‍ക്കശമാക്കിയതോടെ വലിയൊരു പരിധിവരെ ചിട്ടി തട്ടിപ്പ് തടയുവാന്‍ കഴിയുന്നുണ്ട്. ചിട്ടികളില്‍ പലരും കള്ളപ്പണം നിക്ഷേപിക്കുക പതിവായിരുന്നു. ഇതേക്കുറിച്ച് ആദായനികുതി വകുപ്പും മറ്റും ഇപ്പോള്‍ കര്‍ശനമായ പരിശോധനകള്‍ നടത്തുന്നുണ്ട്. വളരെയേറെ ചിട്ടികളില്‍ ചേര്‍ന്നശേഷം വേഗത്തില്‍ ഇത് വിളിച്ചെടുത്ത് വരുമാനമായി കണക്കാക്കുകയാണ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: