കൊച്ചി: ആള് താമസമില്ലാത്ത വീട്ടില്‍ രണ്ടാം വട്ടവും മോഷണത്തിനെത്തിയ ആളെ വീട്ടുടമ കൈയോടെ പിടികൂടിയെങ്കിലും ഉടുമുണ്ടുപേക്ഷിച്ച് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ചെറായി സ്റ്റാര്‍ തീയറ്ററിനു പടിഞ്ഞാറ് പരേതനായ സത്യവ്രതന്റെ വീട്ടില്‍ മോഷണം നടത്തുന്നതിനിടയില്‍ അവിടെയെത്തിയ മകന് ബിനുവാണ് മോഷ്ടാവിനെ പിടികൂടിയത്.
മുച്ചക്ര ചവിട്ടുവണ്ടിയില്‍ പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും ശേഖരിക്കുന്നതിനായി ചെറായി കടപ്പുറത്ത് തമ്പടിച്ചിരിക്കുന്ന സംഘത്തില്‍ പെട്ട ആളാണ് മോഷ്ടാവ് എന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പഴയ തറാവാടു വീട് പൂട്ടിയിട്ട് ദേവസ്വം നട പടിഞ്ഞാറുള്ള മറ്റൊരു വീട്ടിലാണ് ബിനു താമസിക്കുന്നത്. കഴിഞ്ഞ ദിവസം തറവാടു വീട്ടിലെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തകര്‍ന്നു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അകത്തു കയറി പരിശോധിച്ചപ്പോള്‍ തട്ടിന്റെ മുകളില്‍ സൂക്ഷിച്ചിരുന്നു ഇരുമ്പുരുളി, ഓട്ടു പാത്രങ്ങള്‍, ചെമ്പുപാത്രങ്ങള്‍ തുടങ്ങി മുപ്പതിനായിരത്തോളം രൂപ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു.
നഷ്ടപ്പെട്ട സാധനങ്ങളുടെ വിവരങ്ങള്‍ തിട്ടപ്പെടുത്തി പോലീസില്‍ പരാതി നല്‍കുന്നതിനായി പഴയവീട്ടില്‍ വീണ്ടും എത്തിയ ഉടമസ്ഥന് കാണുന്നത് ഒരു ചാക്കില്‍ നിറയെ സാധനങ്ങളുമായി ഒരാള്‍ പറമ്പില്‍ നില്‍ക്കുന്നതാണ്. ചോദിച്ചപ്പോള്‍ കുപ്പിയും പാട്ടയുമാണെന്നാണ് ഇയാള്‍ പറഞ്ഞത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗൃഹോപകരണങ്ങളാണ് ചാക്കിനുള്ളിലെന്നു മനസ്സിലാക്കി ഇയാളെ പിടിച്ചെങ്കിലും ഉടുമുണ്ടുപേക്ഷിച്ച് കുതറി ഓടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മോഷ്ടാവ് കൊണ്ടുവന്ന മുച്ചക്ര വാഹനം സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. പോലീസെത്തി ഇയാളുടെ സംഘത്തില്‍പെട്ട മുച്ചക്ര ചവിട്ടു വണ്ടി കാണിച്ചപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു. പറവൂര്‍ തത്തപ്പിള്ളിയിലെ മറ്റൊരു കേന്ദ്രത്തില്‍ ഇയാള്‍ ഉണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്ന് വീട്ടുടമയെ കൂട്ടി പോലീസ് എത്തിയപ്പോഴേക്കും മോഷ്ടാവ് അവിടെ എത്തിയിരുന്നതായും പിന്നീട് അവിടുന്ന് മാറിയതായും മനസ്സിലായി.
മുനമ്പം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. മോഷ്ടാവ് ഉപേക്ഷിച്ച മുച്ചക്ര ചവിട്ടു വണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: