തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ മരുന്നുക്ഷാമം നേരിടുന്നതിനിടെ ആരോഗ്യവകുപ്പ് ലക്ഷങ്ങള്‍ വിലവരുന്ന മരുന്ന് തീയിട്ട് നശിപ്പിച്ചു. തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന മരുന്നുകളാണ് തൊട്ടടുത്തുള്ള സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പ് കേന്ദ്രത്തില്‍ രഹസ്യമായി കത്തിച്ചത്. രണ്ട് വലിയ കുഴികളിലായാണ് മരുന്നുകള്‍ കത്തിച്ചത്. പലതവണയായി എത്തിച്ച മരുന്നുകള്‍ കത്തിച്ച് തീര്‍ക്കാന്‍ മൂന്നുദിവസമാണെടുത്തത്. കാലാവധി കഴിയാത്ത മരുന്നുകളും കത്തിച്ചവയില്‍ ഉള്‍പ്പെടും. സംസ്ഥാനത്ത് പകര്‍ച്ചപ്പനി നേരിടാന്‍ പോലും അവശ്യമരുന്നില്ലാത്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ലക്ഷങ്ങള്‍ വരുന്ന മരുന്നുകള്‍ തീയിട്ട് നശിപ്പിച്ചത്.
അതേസമയം, തലസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ട അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകര്‍ച്ചവ്യാധി പടരുമ്പോള്‍ ആശുപത്രികളില്‍ മരുന്നെത്തിക്കുന്നതില്‍ വീഴ്ചവരുത്തിയതിന്് മെയ് 30നകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ജൂണ്‍ അവസാനമായിട്ടും വിശദീകരണം നല്‍കിയില്ല.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ സീലുള്ളതും 2016 ജനുവരി വരെ കാലാവധിയുള്ള മരുന്നുകളും കത്തിച്ചവയില്പ്പെടും. മരുന്ന് സംസ്കരണത്തിന്റെ യാതൊരു നിര്‍ദേശങ്ങളും പാലിക്കാതെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. മണ്ണിലും, വെള്ളത്തിലും കലരാതെയാവണം മരുന്ന് നശിപ്പിക്കേണ്ടതെന്നാണ് ഡ്രഗ്സ് കന്ട്രോള് വിഭാഗത്തിന്റെ നിര്‍ദേശം. മരുന്നുകളുടെ സ്വഭാവമനുസരിച്ച് വേണം സംസ്കരണവും. ചിലത് കത്തിച്ചാല്‍ അന്തരീക്ഷത്തില്‍ മാരകമായ വിഷാംശം പടര്‍ത്തും. പൊതുസ്ഥലങ്ങളിലായാല് ജനങ്ങള്‍ക്കും ഇത് ദോഷകരമാവും. കത്തിക്കരുത് എന്നത് പ്രാഥമികനിര്ദേശമാണ്. ഏതൊക്കെ മരുന്നുകള്‍ കത്തിച്ചെന്നും എത്രലക്ഷം വിലവരുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജിലടക്കം അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ പി.കെ. രാജു ഏപ്രിലിലാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട കമ്മീഷന് ഏപ്രില്‍ 29ന് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് നോട്ടീസയച്ചു.
മഴക്കാലരോഗങ്ങള്‍ നേരിടുന്നതിന് അവശ്യമരുന്നുകള്‍ ആശുപത്രികളിലെത്തിക്കാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും ഇതുസംബന്ധിച്ച് മെയ് 30നകം വിശദീകരണം നല്‍കണമെന്നുമായിരുന്നു മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശി ആവശ്യപ്പെട്ടത്. പക്ഷേ, കമ്മീഷന്റെ നിര്‍ദേശം മുഖവിലയ്ക്കെടുക്കാന്‍ ചീഫ് സെക്രട്ടറി കൂട്ടാക്കിയില്ല. മറുപടി ലഭിക്കാതായതോടെ തിയ്യതി ജൂലൈ 15 വരെ നീട്ടി നല്കി കമ്മീഷന് സ്വമേധയാ കേസുമെടുത്തു. മറുപടി നല്‍കിയില്ലെങ്കില്‍ ജൂലൈ 31ന് ചീഫ് സെക്രട്ടറിയോട് കമ്മീഷന് മുന്നില്‍ ഹാജരാവണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി മരണത്തിന് ഇടയാക്കുന്ന ബ്രെയിന്‍ എവിഎം എന്ന രോഗത്തിനുള്ള മരുന്നുകള്‍ സംസ്ഥാനത്ത് ഒരിടത്തും ലഭ്യമല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: