കോട്ടയം: ആത്മരക്ഷയ്ക്കുള്ള പദ്ധതിക്കൊപ്പം കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തുന്നു. കോര്പ്പറേഷന് വരുമാനം കൂട്ടാനും നിലനിര്‍ത്താനുമുള്ള വിവിധ പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ച ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്ത്യയില്‍ ആദ്യമായാണ് ബസ് യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയെന്നു പറഞ്ഞു.
അപകടങ്ങളില്‍ ചെറിയ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സാ ചെലവ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയായിരിക്കും ഇതെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോടു വിശദീകരിച്ചു. 15 രൂപ മുതല്‍ 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ എടുക്കുന്ന യാത്രക്കാര്‍ക്ക് പരിരക്ഷ ലഭിക്കും. ടിക്കറ്റ് ചാര്‍ജ്ജില്‍ ഒരംശം ഇന്‍ഷുറന്‍സ് പ്രീമിയമായി മാറും.
ഇന്നത്തെ നിലയില്‍ കെഎസ്ആര്‍ടിസിയെ മുന്നോട്ട് കൊണ്ടുപോകാനാവില്ല. ദിനംപ്രതി കടബാധ്യത കുമിഞ്ഞു കൂടുകയാണ്. കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിക്കും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍ പാസഞ്ചേഴ്സ് ഫ്രണ്ട്ലി ആക്കുകയാണ് അതിലൊന്ന്. യാത്രക്കാരുടെ സാധന സാമഗ്രികള്‍ സൂക്ഷിക്കാന്‍ ക്ലോക്ക്റൂമുകള്‍, മികച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ടെലിവിഷന്‍ അടക്കമുള്ള വിനോദോപാധികള്‍ തുടങ്ങിയവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ ക്രമീകരിക്കും, മന്ത്രി പറഞ്ഞു.
പുതിയ ടൗണ്‍ ടു ടൗണ്‍ ബസ്സുകള്‍ എയര്‍കണ്ടീഷന്‍ സൗകര്യങ്ങളോടെ നിരത്തിലിറക്കും. പരസ്യ വരുമാനം ലക്ഷ്യമിട്ട് ബസ് സ്റ്റാന്‍ഡുകളില്‍ ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. ബസ്സുകളില്‍ എഫ്എം റേഡിയോ സംവിധാനം കൊണ്ടുവരും, കൊറിയര്‍ പാഴ്സല്‍ സര്‍വീസ് ആരംഭിക്കും. കൊറിയര്‍ കമ്പനികള്‍ക്ക് ബസ് സ്റ്റാന്‍ഡുകളില്‍ ക്ലോക്ക്റൂമിലുള്ള സൗകര്യം നല്കി കൊറിയറുകള്‍ അവിടെയെത്തിക്കുന്ന രീതിയാണ് ലക്ഷ്യമിടുന്നത്. പെന്ഷന് പ്രശ്നം പരിഹരിക്കാന്‍ പകുതി പെന്ഷന് സര്‍ക്കാരും പകുതി പെന്ഷന് കെഎസ്ആര്‍ടിസിയും കണ്ടെത്തുന്ന പദ്ധതി നടപ്പാക്കും. കെറ്റിഎഫ്ഡിസിയില് നിന്നും ആയിരത്തിമുന്നൂറിലധികം കോടി രൂപ വായ്പ എടുത്തതിന്റെ തിരിച്ചടവിനായി 22 ഡിപ്പോകളിലെ വരുമാനം പ്രതിദിനം ഉപയോഗിക്കേണ്ടിവരുന്നുണ്ട്. ഇത് മറികടക്കുന്നതിന് ഉള്ള പദ്ധതികളും ആലോചനയിലുണ്ട്. കേരളത്തിലെ സഹകരണ മേഖലയില്‍ നിന്നും വാഹനങ്ങള്‍ വാങ്ങുന്നതിന് സ്ഥിരനിക്ഷേപം സ്വീകരിക്കും. എംഎല്‍എ മാരുടെ അസറ്റ് ഡവലപ്പ്മെന്റ് ഫണ്ടില്‍ നിന്നും ഒരു കോടി രൂപ കെഎസ്ആര്‍ടിസി നല്കിയാല് മണ്ഡലത്തിലെ യാത്രക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ കായികരംഗം പുഷ്ടിപ്പെടുത്താനും മലയാളി താരങ്ങളെ സംസ്ഥാനത്ത് തന്നെ നിലനിര്‍ത്താനുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് ആയിരത്തി അന്‍പത് കോടി രൂപ സ്റ്റേഡിയ നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. സംസ്ഥാന കായിക വകുപ്പിന് മുന്പില് പി.ടി. ഉഷയെപ്പോലുള്ളവര്‍ ഗൗരവമായി കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ അതേ ഗൗരവത്തോടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: