2014 മെയ് 24 ന് പാറ്റ്ന-എറണാകുളം എക്സ്പ്രസ് ട്രെയിനില്‍ നിന്നും പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് 456 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മതിയായ രേഖകളോ ടിക്കറ്റോ ഇല്ലാതെ യാത്ര ചെയ്തതിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടികൂടി. ഹോട്ടലുകളിലും കടകളിലും ബാലവേല ചെയ്യുവാന്‍ കൊണ്ടുവന്നതാണെന്ന സംശയത്തിലാണ് കുട്ടികളെ പിടികൂടിയതെങ്കിലും പിന്നീടാണ് കേരളത്തിലെ ചില അനാഥാലയങ്ങളിലേക്കാണ് കുട്ടികളെ കൊണ്ടുവന്നിരുന്നതെന്ന് മനസ്സിലായത്. ഝാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളായിരുന്നു റെയില്‍വേ പോലീസിന്റെ പിടിയിലായത്. ഈ കുട്ടികളില്‍ പകുതിയിലധികം കുട്ടികള്‍ക്കും മതിയായ യാത്രാ രേഖകള്‍ പോലും ഉണ്ടായിരുന്നില്ല. കുട്ടികളില്‍ കൂടുതലും മൂന്നുവയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു. മൂന്നുനേരം ഭക്ഷണവും വിദ്യാഭ്യാസവും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടികള്‍ കേരളത്തിലെത്തിയതെന്ന് കുട്ടികള്‍ തന്നെ വെളിപ്പെടുത്തി. 10000 രൂപയ്ക്ക് എന്നെയും എന്റെ ആറുവയസ്സുള്ള സഹോദരനേയും മാതാപിതാക്കള്‍ ഏജന്റുമാര്‍ക്ക് വിറ്റതാണെന്നും ഝാര്‍ഖണ്ഡില്‍ നിന്നുള്ള ആമിന വെളിപ്പെടുത്തിയതായി പത്ര വാര്‍ത്തയുണ്ടായിരുന്നു.
അനാഥാലയങ്ങള്‍ക്ക് വിദേശ-സ്വദേശ ഫണ്ടുകള്‍ തരപ്പെടുത്തിയെടുക്കുവാന്‍ നടക്കുന്ന വലിയ റാക്കറ്റിന്റെ ചെറിയ ഒരംശമാണ് കുട്ടികളെ കൊണ്ടുവന്ന സംഭവമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. കോഴിക്കോട്ടുള്ള ഒരു അനാഥാലയത്തിന് കഴിഞ്ഞ വര്‍ഷം മാത്രം കുട്ടികളെ നോക്കുന്നതിന്റെ പേരില്‍ 2.4 കോടി രൂപയുടെ വിദേശ ധനസഹായവും 1390231 രൂപയുടെ കേരള സര്‍ക്കാര്‍ ധനസഹായവും ലഭിച്ചത്രെ! ഇക്കഴിഞ്ഞ വര്‍ഷം കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് 300കോടി രൂപയുടെ ധനസഹായം ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്തകളുണ്ട്. ഇതു സംബന്ധിച്ച് കേരള നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് പറഞ്ഞത് സംസ്ഥാനത്ത് 1387 അനാഥാലയങ്ങള്‍ ഉണ്ടെന്നും അതില്‍ 1300 എണ്ണത്തിന് മതിയായ ലൈസന്‍സ് ഇല്ല എന്നുമാണ്. ഇതില്‍ എല്ലാം കൂടി 54000 അന്തേവാസികളുമുണ്ട്. ടിവി ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കുട്ടികളെ കൊണ്ടുവന്ന അനാഥാലയങ്ങളുമായി ബന്ധപ്പെട്ടവര്‍ പ്രശ്നത്തെ ലഘൂകരിക്കുവാനാണ് പരിശ്രമിക്കുന്നത്. മതിയായ രേഖകളില്ലാതെ എന്തിന് അന്യസംസ്ഥാനങ്ങളില്‍നിന്നും കുട്ടികളെ കൊണ്ടുവന്നു? ഈ കുട്ടികള്‍ക്ക് തുടര്‍ന്നുള്ള ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നല്കുവാനുള്ള പണം ആര് നല്‍കും? കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നുള്ളതിന് മതിയായ രേഖകള്‍ എവിടെ? ഇതുവരെ കൊണ്ടുവന്ന കുട്ടികളെക്കുറിച്ചുള്ള റെക്കോര്‍ഡുകള്‍ എവിടെ? അന്യസംസ്ഥാനങ്ങളില്‍ നിന്നും അനാഥാലയങ്ങള്‍ക്കായി കുട്ടികളെ കൊണ്ടുവന്നു തുടങ്ങിയിട്ട് എത്ര വര്‍ഷമായി? കുട്ടികള്‍ വളര്ന്നുവലുതായതിനുശേഷം എന്ത് ചെയ്യും? ഇതുവരെ കൊണ്ടുവന്ന് ‘വളര്‍ത്തി’ വലുതാക്കിയവര്‍ എവിടെയാണെന്നുള്ള കൃത്യമായ കണക്കെവിടെ? രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നില്ലെന്ന് എന്ത് ഉറപ്പാണുള്ളത്?
ഇപ്പോള്‍ പിടിക്കപ്പെട്ട കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണോ അല്ലയോ എന്ന കാര്യമാണ് പ്രധാനമായും രാഷ്ട്രീയക്കാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. മറ്റ് സുപ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുവാനുള്ള തന്ത്രമായിട്ടു മാത്രമേ ഇതിനെ കാണാനാകൂ. കേരളത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും കൊണ്ടുവരുന്ന കുട്ടികളുടെ മതം ഏതാണെന്നും തിരിച്ചുപോകുമ്പോള്‍ ഇവരെല്ലാം ഏത് മതക്കാരാണെന്നും പഠനവിഷയമാക്കേണ്ടത് അത്യന്താപേക്ഷിതമായ സംഗതിയാണ്. അനാഥാലയങ്ങളിലേക്ക് കൊണ്ടുവരുന്ന കുട്ടികളില്‍ എത്ര ശതമാനം ശരിയായ അനാഥരുണ്ടെന്ന് കണക്കെടുക്കണം. അച്ഛനും അമ്മയും സഹോദരങ്ങളും കുടുംബവും ഉള്ള കുട്ടികളായിരുന്നു പാലക്കാട് മെയ് 24 ന് പിടിക്കപ്പെട്ടത്. വീടും വീട്ടുകാരുമുള്ള കുഞ്ഞുങ്ങള്‍ എങ്ങനെ അനാഥരാകുമെന്ന് കേരള ഹൈക്കോടതി തന്നെ നിരീക്ഷിച്ചു കഴിഞ്ഞു. അന്യനാടുകളില്‍ നിന്നും കൊണ്ടുവരുന്ന കുട്ടികളെ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുവാനുള്ള സുതാര്യമായ സംവിധാനങ്ങളുടെ അപര്യാപ്തത ഇവിടെയുണ്ട്. ഈ അടുത്തകാലത്ത് പിടിക്കപ്പെട്ട കുട്ടികളെ സംബന്ധിച്ചുള്ള രേഖകള്‍ പൂര്‍ണമായും വ്യാജമായി തരപ്പെടുത്തിയതാണെന്ന് തെളിഞ്ഞതായിരുന്നു. എന്നിട്ടും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് ഇവിടെത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ഇത് സംബന്ധിച്ച പൊതു ചര്‍ച്ച കാണുമ്പോള്‍ വ്യക്തമാകുന്നുണ്ട്.
കുട്ടികളെ കൊണ്ടുവന്ന വിഷയം ഒരു ജാതിയുടെയോ മതത്തിന്റെയോ പ്രശ്നമല്ല. വിശക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും സംരക്ഷണവും നല്‍കുന്നതിലും ആരും എതിരല്ല. എന്നാല്‍ രാജ്യത്തുള്ള നിയമങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു എന്നതും കുട്ടികളുടെ അവകാശം അട്ടിമറിക്കപ്പെട്ടിരിക്കുന്നു എന്നതും മതമാറ്റവും പ്രശ്നത്തിലെ ദുരൂഹതയും എല്ലാം ചര്‍ച്ചാവിഷയമാണ്. കേരളഹൈക്കോടതി ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ചകളെപ്പറ്റി നിരീക്ഷിച്ചിരിക്കുന്നത് കേരളത്തിലെ നിക്ഷ്പക്ഷരായ ഏതൊരു പൗരനും ചിന്തിക്കുന്ന വിഷയങ്ങളാണ്. ഇവിടെ പ്രസക്തമായ ഒരു കാര്യം മാതാപിതാക്കളുള്ള അന്യസംസ്ഥാന കുട്ടികള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും നല്കുവാന് സഹായഭവനങ്ങള് ഝാര്‍ഖണ്ഡിലും ബീഹാറിലും പശ്ചിമബംഗാളിലും സ്ഥാപിക്കേണ്ടതിന് പകരം നൂറുകണക്കിന് കുട്ടികളെ ട്രെയിനില്‍ ടിക്കറ്റ് പോലും എടുക്കാതെ എന്തിന് കേരളത്തില്‍ കൊണ്ടുവന്നു? ആര്‍ക്കാണ് ഇതില്‍ ഗുണം? എന്താണ് നേട്ടം. എങ്ങനെയാണ് നേട്ടമുണ്ടാക്കുവാന്‍ ഉദ്ദേശിച്ചത്? എന്നൊക്കെ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. കുട്ടികളെ ചൂഷണം ചെയ്യുന്ന മാഫിയകളുമായുള്ള ബന്ധം മറനീക്കി പുറത്തുവരണം. ഇത്തരം സംഭവങ്ങള്‍ തടയണം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ മാറ്റി നിര്‍ത്തി ഇടതുമുന്നണിക്കും വലതുമുന്നണിക്കും കുട്ടികളെക്കൊണ്ടുവന്നതിലെ മനുഷ്യക്കടത്തിനെ കുറിച്ചാണ് വേവലാതി. മതേതരത്വം പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ന്യൂനപക്ഷ പ്രീണനവും വോട്ടുബാങ്ക് രാഷ്ട്രീയവുമാണ് ചര്‍ച്ചകളില്‍ വ്യക്തമാക്കപ്പെടുന്നത്. രാജ്യത്ത് നിയമലംഘനവും അനീതിയും ചൂഷണവും നടന്നിട്ടുപോലും രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കൊപ്പം മാത്രം നില്ക്കുന്നുവെന്നതും സാമൂഹ്യതിന്മകള്ക്കെതിരെ മുഖം തിരിച്ചു കളയുന്നുവെന്നതും രാഷ്ട്രീയ പാര്‍ട്ടികളുടെ അപചയമാണ് കാണിക്കുന്നത്. കുട്ടികളെ കടത്തിക്കൊണ്ടുവന്നത് നിസ്സാരവല്‍ക്കരിക്കുവാനോ ഊതിപ്പെരുപ്പിക്കാനോ ആരും ശ്രമിക്കേണ്ട. എന്നാല്‍ നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന സമീപനം രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും ഉപേക്ഷിക്കണം.
പഞ്ചാബ്, ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളില്‍ 7,90,000 കുട്ടികളെയാണ് തുണിമില്ലുകളിലും കൃഷിയിടങ്ങളിലുമായി പണിയെടുപ്പിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകള്‍ ഇവരെ മോചിപ്പിക്കുവാനുള്ള ശ്രമത്തിലാണ്. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഏഴ് കുട്ടികളെയെങ്കിലും കാണാതാവുന്നുണ്ട്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതില്‍ 2005 മുല് 2012 വരെ ഓരോ വര്‍ഷവും 23 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ 2008 മുതല്‍ 2012 വരെ 4,50,000 കുട്ടികളെയാണ് വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മനുഷ്യക്കടത്തില്‍ ലോകത്ത് 2.5 ദശലക്ഷം ആളുകളാണ് അകപ്പെട്ടിരിക്കുന്നത്. ഇത് ശതകോടി ഡോളറിന്റെ ഇടപാടുകളാണ്. നാടോടികളും അഭയാര്‍ത്ഥികളും ആദിവാസികളും ദരിദ്രരുമാണ് മനുഷ്യക്കടത്തിന്റെ ഇരകളാകുന്നത്. മധ്യപ്രദേശില്‍ മാത്രം 2013 ല്‍ 5726 പെണ്‍കുട്ടികളെയാണ് കാണാതായത്. ആന്ധ്രപ്രദേശില്‍ മാത്രം 4667 കുട്ടികള്‍ക്ക് 2013 ല്‍ സംരക്ഷണവും ആവശ്യമുള്ളതായി കണക്കാക്കിയിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനും മോഷണത്തിനും ഉപയോഗിക്കുന്ന പ്രവണത ഏറിവരികയാണ്. കേരളത്തിലടക്കം വന്‍കിടക്കാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും കുട്ടികളെ ബാലവേലയ്ക്കായി ഉപയോഗിക്കുന്നുണ്ട്. പണം കുമിഞ്ഞു കൂടുമ്പോള്‍ മനുഷ്യര്‍ക്ക് നഷ്ടമാകുന്നത് മനഃസാക്ഷിയാണ്. കുട്ടികളെക്കൊണ്ട് കഠിനമായ പല ജോലികളും ചെയ്യിക്കുന്നതില്‍ മലയാളിക്കടക്കം യാതൊരു മടിയുമില്ല. പാറമടകളിലും ഇഷ്ടികക്കളങ്ങളിലും ചെങ്കല്‍ ക്വാറികളിലും പ്ലൈവുഡ് കമ്പനികളിലും വ്യവസായശാലകളിലും ഹോട്ടലുകളിലും വീട്ടുവേലയ്ക്കും കുട്ടികളെ പലന്തിയാവോളം തുച്ഛമായ കൂലിയും ഭക്ഷണവും നല്കി കഠിനപ്രയത്നം ചെയ്യിക്കുന്നത് വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ, മാതാപിതാക്കളുടെ അറിവില്ലായ്മ, സ്കൂളുകളുടെ അപര്യാപ്തത, ഉപകാരപ്രദമല്ലാത്ത പാഠ്യപദ്ധതികള്‍, തുച്ഛമായ കൂലിയ്ക്ക് കുട്ടികള്‍ സുലഭം എന്നീ കാരണങ്ങളാണ് ബാലവേല വര്ധിക്കുവാന് ഇടയാക്കുന്നത്.
ലോകത്ത് ഏറ്റവും അധികം ബാലവേല നടത്തുന്നത് ഇന്ത്യയിലാണത്രേ! ഇന്ത്യയില്‍ 17 ദശലക്ഷം കുട്ടികളെക്കൊണ്ടാണ് ബാലവേല ചെയ്യിക്കുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലെ എസ്റ്റേറ്റുകളില്‍ തമിഴ്നാട്ടില്‍നിന്നുള്ള കുട്ടികളെ ബാലവേലയ്ക്ക് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലും പ്രാന്തപ്രദേശത്തും ബീഹാര്‍, ഒറീസ, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ആസാം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും വന്‍തോതില്‍ 17 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെ പ്ലൈവുഡ് കമ്പനികളിലും പാറമടകളിലും കെട്ടിട നിര്‍മാണരംഗത്തും ഉപയോഗിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും കുടിയേറ്റ തൊഴിലാളികളുടെ കൂടെയെത്തുന്ന കുട്ടികളെ ഇന്ന് കേരളമൊട്ടാകെ ബാലവേലയ്ക്കായി ഉപയോഗിക്കുന്നുണ്ട്. വെളുപ്പിന് അഞ്ചര മുതല്‍ രാത്രി എട്ടുമണിവരെയും കുട്ടികളെ പണിയെടുപ്പിക്കുന്നുണ്ട്. ഹോട്ടലുകളിലും ഭക്ഷണശാലകളിലും ദിവസത്തില്‍ 16 മണിക്കൂര്‍ വരെ കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിലും വേങ്ങരയിലും പുതുപ്പറമ്പിലും കെട്ടിട നിര്‍മാണ മേഖലയില്‍ വ്യാപകമായി ബാലവേലയ്ക്കായി കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. ഒരു സ്ഥലത്ത് സ്ഥിരമായി കുട്ടികളെ താമസിപ്പിക്കാതെ നിരന്തരം പല സ്ഥലങ്ങളിലേക്കായി മാറ്റിയാണ് കുട്ടികളെ വിവിധ നിര്‍മാണ സ്ഥലങ്ങളില്‍ പണിയെടുപ്പിക്കുന്നത്.
സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതും വര്‍ധിച്ചിരിക്കയാണ്. 2011 ല്‍ മാത്രം 423 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. 47 കുട്ടികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. 129 കുട്ടികളെ തട്ടിക്കൊണ്ടുപോയി. സംസ്ഥാനത്ത് 40 ശതമാനം ആണ്‍കുട്ടികളും 39 ശതമാനം പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് യൂനിസെഫും മഹിളാ സന്നദ്ധസംഘടനയും നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നു. അച്ഛനും സഹോദരനും മകളെയും സഹോദരിയെയും പീഡിപ്പിക്കുന്നതും അമ്മയെ മകന് ബലാത്സംഗം ചെയ്യുന്നതും കേരളത്തില്‍ വാര്‍ത്തയല്ലാതായിരിക്കുന്നു. അമ്മമാര്‍ക്ക് പെണ്മക്കളെ അച്ഛന്മാരെ ഏല്‍പ്പിച്ച് പുറത്തിറങ്ങാന്‍ ഭയമാണെന്ന് ഒരു വനിതാ മാഗസിന് നടത്തിയ സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അദ്ധ്യാപകന് വിദ്യാര്‍ത്ഥിനിയേയും മധ്യവയസ്കര്‍ പിഞ്ചുകുഞ്ഞുങ്ങളെയും ലൈംഗീകമായി ചൂഷണം ചെയ്യുന്നത് ഇത്രയും പ്രകടമായി കേരളത്തില്‍ നടക്കുന്നത് ഈ അടുത്തിടെയാണ്. കേരളീയ സമൂഹം മദ്യപാനത്തിലും മയക്കുമരുന്നിലും സാംസ്കാരിക അധഃപതനത്തിലും മൂക്കുകുത്തിയിരിക്കുന്നു. മാതാ-പിതാ-ഗുരുദൈവം എന്ന സങ്കല്‍പ്പം പോലും സംസ്ഥാനത്തിന്റെ സാമൂഹ്യരംഗത്തിന് കൈമോശം വന്നിരിക്കുന്നു. ഈ ജീര്‍ണതയില്‍നിന്നും കേരളീയ സമൂഹം ഉണരണം. നമ്മുടെ മക്കളെ കൊടിയ തിന്മകള്ക്ക് വിട്ടുനല്‍കിക്കൂടാ. കുട്ടികളെ ബാലവേല വഴിയും ലൈംഗീകമായും പീഡിപ്പിക്കുന്നത് എന്ത് വിലകൊടുത്തും തടയണം.
ഡോ. സി.എം. ജോയ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: