ഇറാഖ് ആഭ്യന്തര കലാപം മൂലം എരിപൊരി കൊള്ളുകയാണ്. എണ്ണ ഉല്‍പ്പാദനത്തില്‍ കുത്തകയുള്ള ഇറാഖിലെ സംഘര്‍ഷം ലോകത്തെ തന്നെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും ഇന്ത്യയെ. നമ്മുടെ രാജ്യത്തിനാവശ്യമുള്ള എണ്ണയുടെ സിംഹഭാഗവും ഇറാഖില്‍ നിന്നാണെത്തുന്നത്. വിമതര്‍ ആക്രമണം ശക്തമാക്കുകയും എണ്ണക്കമ്പനികളടക്കം പിടിച്ചടക്കുകയും ഉല്‍പ്പാദനവും നീക്കവും കുറയുകയും ചെയ്തതോടെ എണ്ണ വിലയില്‍ കുതിപ്പുതന്നെയാണ് അനുഭവപ്പെടുന്നത്. സ്വാഭാവികമായും നമ്മുടെ രാജ്യത്തും എണ്ണവില ഉയര്‍ത്തേണ്ടിവരും. ഇതാ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും നരേന്ദ്രമോദി സര്‍ക്കാര്‍ വിലകൂട്ടാന്‍ പോകുന്നു എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. സാധനവിലകളാല് നട്ടം തിരിയുന്ന സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാകുമെന്ന് കണക്കുകൂട്ടി. ഒരു മാസം പോലും ഭരണത്തില്‍ തികച്ചിട്ടില്ലാത്ത സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിന് ഒരുക്കൂട്ടുകപോലും ചെയ്തു. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തരയോഗവും തീരുമാനവും വന്നിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്ദ്ധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഉപഭോക്താക്കളെ അത് ബാധിക്കാത്തവിധം നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചത്. പെട്രോളിന് വില കുറയാനും മറ്റുള്ളവയ്ക്ക് കൂടാതിരിക്കാനും സഹായിക്കുംവിധം എക്സൈസ് തീരുവ കുറക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. പരക്കെ സ്വാഗതം ചെയ്യപ്പെടേണ്ട ഈ തീരുമാനത്തെ ചില മാധ്യമങ്ങള്‍ തമസ്ക്കരിക്കുകപോലും ചെയ്തിരിക്കുന്നത് കാണുമ്പോള്‍ അത്ഭുതപ്പെട്ടുപോവുകയാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ താല്പര്യസംരക്ഷണത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് കാര്യമായ വിമര്‍ശനം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് കോര്‍പ്പറേറ്റുകളുടെ സഹായം കൊണ്ടാണെന്നുപോലും പ്രചരിപ്പിക്കുന്നവരുണ്ട്. എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് മൂക്കുകയറിടുംവിധമുള്ള തീരുമാനങ്ങളാണ് സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ സ്വീകരിച്ചിരിക്കുന്നത്. എണ്ണപ്പാടം യഥാവിധി ഉപയോഗപ്പെടുത്താത്തതുമൂലം ഉണ്ടായ നഷ്ടം റിലയന്‍സില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം അതിന് ഉദാഹരണമാണ്. കോര്‍പ്പറേറ്റുകളെ സൃഷ്ടിച്ചത് ബിജെപി സര്‍ക്കാറല്ല. കോര്‍പറേറ്റുകള്‍ വളരാനും വികസിക്കാനും ഒത്താശ ചെയ്തുകൊടുത്തത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ജനങ്ങളെ ദ്രോഹിക്കുന്ന നികുതി വര്‍ദ്ധനവ് ഉള്‍പ്പെടെ എടുത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റുകളുടെ എട്ട് ലക്ഷം കോടിയുടെ നികുതി കുടിശ്ശിക എഴുതിതള്ളിയത് വിസ്മരിക്കാനാവില്ല. അതേ കോണ്ഗ്രസ്സുകാര് തന്നെയാണ് നരേന്ദ്രമോദിയുടെ ഭരണം നീങ്ങുന്നത് കോര്‍പ്പറേറ്റുകളുടെ സഹായിക്കാനാണെന്ന് പ്രചരിപ്പിക്കുന്നത്. എല്ലാ കൊള്ളരുതായ്മകളും ചെയ്തുകൂട്ടിയ കോണ്‍ഗ്രസ് രാജ്യത്തെ കുത്തുപാള എടുപ്പിച്ചിരിക്കുന്നു. പൊതുമുതല്‍ പോക്കറ്റിലാക്കി. ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി. കടംവാങ്ങി ദൂര്ത്തടിച്ച സര്‍ക്കാര്‍ ഇറങ്ങിപ്പോകുംമുമ്പ് രാജ്യത്തിന്റെ സപ്ത നാഡികളും തളര്‍ത്തിയിരിക്കുകയാണ്. അത് തിരിച്ചറിഞ്ഞപ്പോഴാണ് കടുത്ത നടപടി സ്വീകരിക്കാതെ ഒരു വികസനവും സാധ്യമല്ലാത്ത അവസ്ഥയാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
റെയില്‍വേ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് ഏറെ എതിര്‍പ്പുണ്ടാക്കി. കോണ്‍ഗ്രസ്സുകാരാണ് അതില്‍ മുന്നിട്ടിറങ്ങിയത്. കോണ്‍ഗ്രസ് സര്‍ക്കാരാണ് യാത്രാനിരക്കും ചരക്കുകൂലിയും കൂട്ടാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞമാസം 16ന് അത് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയിലായതിനാല് മരവിപ്പിക്കുകയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ നിര്‍ബന്ധിത സാഹചര്യത്തിലാണ് അത് അംഗീകരിച്ചത്. എന്നിട്ടും സാധാരണക്കാരനെ കൂടുതല്‍ പ്രതികൂലമായി ബാധിക്കാതെ നോക്കി. 65 കിലോമീറ്റര്‍ വരെയുള്ള പാസഞ്ചര്‍ വണ്ടികളിലെ യാത്രയ്ക്ക് നിരക്ക് വര്‍ദ്ധനയില്ല. വന്‍ നഗരങ്ങളില്‍ ഓടുന്ന വണ്ടിക്ക് 80 കിലോമീറ്റര്‍ വരെയും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല. ദീര്‍ഘദുര യാത്രയ്ക്കും ഉയര്‍ന്ന ക്ലാസ്സുകള്ക്കുമാണ് നിരക്കില്‍ വര്‍ദ്ധനവ്. ദീര്‍ഘ ദൂരയാത്ര എല്ലാ ദിവസവുമുള്ളതല്ലല്ലോ. ചരക്കുകൂലി കൂട്ടിയതിനാല്‍ അരിവില കുതിച്ചുയരുമെന്ന് പ്രചരിപ്പിച്ചു. കേരളത്തിന്റെ ഭക്ഷ്യമന്ത്രി നിയമസഭയില്‍ തട്ടിവിട്ടത് ഒരു കിലോ അരിക്ക് ഏഴുരൂപ വരെ വില കൂടുമെന്നാണ്. മന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. കേരളത്തിലേക്ക് റെയില്‍മാര്‍ഗ്ഗം അരികൊണ്ടുവരുന്നത് ഫുഡ്കോര്പ്പറേഷനാണ്. അവര്‍ അരിവില കൂട്ടിയിട്ടില്ല. മന്ത്രിയുടെ പ്രസ്താവന കരിഞ്ചന്തക്കാരെ സഹായിക്കാനാണ്. പൂഴ്ത്തിവയ്പ്പ് പ്രോത്സാഹിപ്പിക്കാനാണ്. അത്തരക്കാരെ പൂട്ടാനും കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുക്കൊണ്ടിരിക്കുന്നു. ഏതായാലും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള നടപടികളെല്ലാം ജനോപകാരപ്രദമാണ്. പ്രത്യേകിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില പിടിച്ചുനിര്‍ത്താനുള്ള നടപടി. അത് എല്ലാ വിഭാഗം ജനങ്ങളുടെയും അഭിനന്ദനം അര്‍ഹിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: