തൃശ്ശൂര്‍: മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപകനായ വി.സി.പത്മാനഭന്റെ സ്മരണാര്‍ത്ഥം മണപ്പുറം ഫിനാന്‍സ് നല്കുന്ന മികച്ച പൊതുപ്രവര്‍ത്തകനുള്ള അവാര്‍ഡ് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാലിന് സമ്മാനിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ അവാര്‍ഡ് സമര്‍പ്പണം നടത്തി.
വാജ്പേയി സര്‍ക്കാരില്‍ താന്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഇപ്പോഴും സ്നേഹത്തോടെ സ്മരിക്കുന്നുണ്ടെന്ന് രാജഗോപാല്‍ പറഞ്ഞു. അഞ്ച് വര്‍ഷം മന്ത്രിസഭയില്‍ ഉണ്ടായിരുന്നുവെങ്കിലും ഇരുപത്തിയൊന്ന് മാസം മാത്രമാണ് റെയില്‍വേ മന്ത്രാലയത്തില്‍ ഉണ്ടായിരുന്നത്. ഇതിനിടയില്‍ കേരളത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ഇപ്പോഴും അതിന്റെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ തന്നെ സ്നേഹിക്കുന്നതില്‍ സന്തോഷമുണ്ടെന്നു അവാര്‍ഡ് ഏറ്റുവാങ്ങി കൊണ്ടു അദ്ദേഹം പറഞ്ഞു.
കലാ-സാഹിത്യ വിഭാഗത്തിലെ അവാര്‍ഡ് കവിയും നിരൂപകനുമായ കെ.സച്ചിദാനന്ദന് സമര്‍പ്പിച്ചു. മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറുമായ കെ.ജയകുമാര്‍ പൊതുഭരണ രംഗത്തെ മികച്ച നേട്ടത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. വ്യവസായ സംരഭങ്ങളിലൂടെ ദേശിയ വളര്‍ച്ചയെ സഹായിക്കുകയും അതിലൂടെ പൊതുസമൂഹത്തെ പിന്തുണക്കുകയും ചെയ്ത മികച്ച വ്യവസായ സംരംഭകനുള്ള അവാര്‍ഡ് ചെന്നൈയിലെ സെയിന്റ് ഗോബൈയിന് ഗഌസ് ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ബി.സന്താനത്തിന് സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണ വിഭാഗത്തിലെ അവാര്‍ഡ് സര്‍ക്കാരിതര സംഘടനായ തണലിന്റെ ട്രസ്റ്റിയായ സി.ജയകുമാറും ഏറ്റുവാങ്ങി.
ഓരോ ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങിയതാണ് അവാര്‍ഡ്. പുഴയ്ക്കലിലെ ലുലു കണ്വെന്ഷന് സെന്ററില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ മേയര്‍ രാജന്.ജെ.പല്ലന് അദ്ധ്യക്ഷത വഹിച്ചു. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.കെ.രാധാകൃഷ്ണന് ഉന്നതവിദ്യാഭാസ രംഗത്തെ സാദ്ധ്യതകളും വെല്ലുവിളികളും നവഇന്ത്യയില്‍ എന്ന വിഷയത്തില്‍ വി.സി.പത്മനാഭന് അനുസ്മരണ പ്രഭാഷണം നടത്തി. മണപ്പുറം ഗ്രൂപ്പ് ചെയര്മാന് വി.പി.നന്ദകുമാര്‍ സ്വാഗതവും മണപ്പുറം ഫിനാന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സൂരജ് നന്ദന് നന്ദിയും പറഞ്ഞു. ഡോ.വി.എം.മനോഹരന്, പ്രൊഫ. എം.കെ.പ്രസാദ്, കെ.കെ.വിവേകാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: