മാവേലിക്കര: ഇന്ത്യന്‍ എംബസി അറിയാതെ ദുബായിയില്‍ നിന്നും ഇറാഖില്‍ റോഡു നിര്‍മാണത്തിനായി കൊണ്ടുപോയ മുന്നൂറോളം തൊഴിലാളികള്‍ ദുരിതത്തില്‍. ദുബായ് ആര്‍ക്ക് റോഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് മലയാളികള്‍ അടക്കം മുന്നൂറോളം തൊഴിലാളികളെ ആറുമാസത്തെ വിസിറ്റിങ് വിസയില്‍ ഇറാഖിലെത്തിച്ചത്. ചെങ്ങന്നൂര്‍ സ്വദേശികളായ ഏതാനും തൊഴിലാളികളാണ് ഇക്കാര്യം നാട്ടിലറിയിച്ചത്.
വിമതരുടെ ഭീഷണി ഏറ്റവും അധികമുള്ള ബസറയിലാണ് ഇവരെ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്. സംഘര്‍ഷബാധിത പ്രദേശമായ ഇവിടെ ഭീതിയില്‍ ദുരിത ജീവിതം നയിക്കുകയാണ് തൊഴിലാളികള്‍. തുച്ഛമായ ശമ്പളമാണ് കമ്പനി ഇവര്‍ക്ക് നല്‍കുന്നത്. മറ്റു രാജ്യങ്ങളില്‍ ജോലിക്കായി പോകുമ്പോള്‍ കമ്പനികള്‍ 60-70 ശതമാനം ശമ്പളവര്‍ധനവാണ് നല്‍കേണ്ടത്. എന്നാല്‍ പത്ത് ശതമാനം ശമ്പള വര്‍ധനവാണ് ഇറാഖിലെത്തിച്ച തൊഴിലാളികള്‍ക്ക് കമ്പനി നല്‍കുന്നത്. ഇതും ഇപ്പോള്‍ നല്‍കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
തിരികെ ദുബായിയില്‍ എത്തിക്കണമെന്ന് തൊഴിലാളികള്‍ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറാകുന്നില്ല. ഒരു വര്‍ഷമായി ഇറാഖില്‍ ആര്‍ക്ക് റോഡ് കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുകയാണ്. ആറുമാസം വീതം തൊഴിലാളികളെ വിസിറ്റിങ് വിസയിലെത്തിച്ചാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്.
ഇന്ത്യന്‍ എംബസി അധികൃതരെ ബന്ധപ്പെടുവാന്‍ തൊഴിലാളികള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് തൊഴിലാളികളെ തിരികെ ദുബായിയില്‍ എത്തിക്കാനുള്ള നിര്‍ദ്ദേശം കമ്പനിക്ക് നല്‍കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: