കോഴിക്കോട്: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ ഇപ്പോള്‍ ഔദ്യോഗികമായി ഉപയോഗിക്കുന്ന ഭൂപടങ്ങള്‍ തെറ്റായതാണെന്ന് തെരഞ്ഞെടുപ്പ്കമ്മീഷന്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശ ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഭൂപടങ്ങള്‍ നിശ്ചിത മാനദണ്ഡത്തിലല്ല തയ്യാറാക്കിയിട്ടുള്ളത്. ചിലതിന്റെ ഭൂപടമാകട്ടെ അവയുടെ ഭൂപ്രദേശം ഉള്‍ക്കൊള്ളുന്ന ആകൃതിയിലുമല്ല. അതിര്‍ത്തി നിര്‍ണ്ണയത്തിലും അപാകതയുള്ള ഇവ ശാസ്ത്രീയമല്ല. ഭരണപരവും അക്കാദമിക് മേഖലകളിലെ ആവശ്യങ്ങള്‍ക്കും ഉതകുന്നതുമല്ലിത്. അടിസ്ഥാന ഭൂപടം എന്ന നിലയില്‍ ഇതിനെ കാണാനാകാത്തതിനാല്‍ ഭാവി ആവശ്യങ്ങള്‍ക്ക് ഉപയുക്തമല്ലെന്നും ഔദ്യോഗിക രേഖയായി കാണാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
2010ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ടാണ് നിലവിലെ ഭൂപടം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയത്. പ്രത്യേകം സര്‍വേ നടത്തി ദീര്‍ഘകാലമെടുത്താണ് ഇതിന് രൂപം നല്‍കിയത്. സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് 2010ല്‍ പുറപ്പെടുവിച്ചിട്ടുള്ള വാര്‍ഡ് വിഭജന ഉത്തരവുകള്‍ പാലിച്ച്, അതിര്‍ത്തികളും മറ്റ് കാര്യങ്ങളും കൃത്യതയോടെയുള്ള അടിസ്ഥാന ഭൂപടം ത്രിതല പഞ്ചായത്തുകളില്‍ ഉണ്ടാകണമെന്ന് ഉത്തരവില്‍ ആവശ്യപ്പെടുന്നു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കുറ്റമറ്റ അടിസ്ഥാന ഭൂപടം ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ തയ്യാറാക്കണമന്നാണ് നിര്‍ദ്ദേശം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒന്നിച്ചുള്ളതും വാര്‍ഡ് തിരിച്ചുള്ളതുമായ ഭൂപടങ്ങള്‍ വെവ്വേറെ തയ്യാറാക്കണം.
ത്രിതല പഞ്ചായത്തുകള്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഭൂപടം തയ്യാറാക്കേണ്ടത്. മേല്‍നോട്ടം സംസ്ഥാന സര്‍വേ വകുപ്പ് നിര്‍വ്വഹിക്കും. അടുത്ത മാസം 15 മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ആഗസ്റ്റ് 30ന് സ്കെച്ചുകള്‍ സര്‍വ്വേ വകുപ്പിന് നല്‍കണമെന്നുമാണ് നിര്‍ദ്ദേശം. സെപ്തംബര്‍ 12ന് സര്‍വേ വകുപ്പ് ഭൂപടം അന്തിമമായി പുറത്തിറക്കും. ഭൂപടം തയ്യാറാക്കുന്നതിന്റെ ഭാഗമായി ഗ്രാമ/മുനിസിപ്പാലിറ്റി/ കോര്പ്പറേഷന്/ ബ്ലോക്ക്/ ജില്ലാപഞ്ചായത്ത് അധികൃതര്‍ സമയക്രമം പാലിച്ച് വിവിധ തട്ടില്‍ യോഗം വിളിച്ച് പ്രവര്‍ത്തന പദ്ധതി തയ്യാറാക്കണം.
എം.കെ.രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: