കല്‍പ്പറ്റ: തുടര്‍ച്ചയായ പീഡനത്തെതുടര്‍ന്ന് ഗര്‍ഭിണിയായ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട യുവതി ആത്മഹത്യക്ക് ശ്രമിച്ചു. പുല്‍പ്പള്ളി കോളറാട്ട്കുന്ന് പൈക്കംമൂല കോളനിയിലെ ഇരുപത്തിമൂന്നുകാരിയാണ് വ്യാഴാഴ്ച വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അച്ഛനും അമ്മയും സംരക്ഷിക്കാനില്ലാത്ത കാട്ടുനായ്ക്ക വിഭാഗത്തിലെ യുവതിയെ അമ്മാവനാണ് സംരക്ഷിക്കുന്നത്. വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായ പെണ്‍കുട്ടിയെ അമ്മാവനും നാട്ടുകാരും ചേര്‍ന്നാണ് മാനന്തവാടി ജില്ലാ ആശുപത്രിയിലാക്കിയത്. കോളനിക്കടുത്ത താമസക്കാരനായ വെള്ളാപ്പള്ളി തങ്കന് എന്നയാളുടെ മകന് ക്ലബിന് വിവാഹ വാഗ്ദാനം നല്കി തൊട്ടടുത്ത നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ കൊണ്ടുപോയി നിരന്തരം പീഡനത്തിനിരയാക്കിയതായി യുവതിയുടെ അമ്മാവന് പുല്‍പ്പള്ളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും മാനന്തവാടി ഡിവൈഎസ്പിക്കും നല്കിയ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി ഗര്ഭവതിയാണെന്നറിഞ്ഞതോടെ മരുന്ന് നല്കി ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമവും ഇയാള്‍ നടത്തി. എന്നാല്‍ യുവതി ഇതിന് വഴങ്ങിയില്ല. ഇതേതുടര്‍ന്ന് രോഷാകുലനായ യുവാവ് ഒരാഴ്ചക്കുള്ളില്‍ മരുന്ന് കഴിച്ചില്ലെങ്കില്‍ യുവതിയെയും കുടുംബത്തെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. യുവാവിന്റെ അച്ഛനും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയതായി ഇവരുടെ പരാതിയില്‍ പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പ്രബലരായ എതിരാളികള്‍ ഏത് സമയത്തും ആശുപത്രിയിലെത്തി തന്നെ വകവരുത്തുമെന്നും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആത്മഹത്യക്ക് ശ്രമിക്കുന്നതിന് മുന്‍പ് സുഹൃത്തുക്കളായ ട്രൈബല്‍ പ്രോമോട്ടര്മാരോട് വിവരം പറഞ്ഞിരുന്നു. ഇവര്‍ നിയമനടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ നിരന്തര ഭീഷണിയെതുടര്‍ന്ന് ചെറുത്തുനില്ക്കാനാവാതെ യുവതി വിഷം കഴിക്കുകയായിരുന്നു.
ഇന്നലെ സന്ധ്യയ്ക്ക് കേണിച്ചിറ സ്റ്റേഷനിലെ എഎസ്ഐ യുവതിയുടെ മൊഴിയെടുക്കാനെത്തിയത് പ്രതിഷേധത്തിനിടയാക്കി. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി പ്രതിഷേധിച്ചപ്പോള്‍ മാനന്തവാടി സ്റ്റേഷനിലെ വനിതാ പോലീസിനെ കൊണ്ടുവന്ന് യുവതിയില്‍ നിന്നും മൊഴിയെടുക്കുകയായിരുന്നു. കേസ് ഒതുക്കിതീര്‍ക്കാന്‍ അണിയറിയില്‍ തീവ്രശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: