തിരുവനന്തപുരം: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള എംപിമാരുടെ യോഗത്തില്‍ ഭിന്നത. കേരളത്തന് നല്‍കാമെന്നുപറഞ്ഞ ‘എയിംസ്’ ആശുപത്രി, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ ധാരണയാകാതെ പിരിഞ്ഞു.സംസ്ഥാനത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനാകണം പ്രാമുഖ്യം നല്‍കേണ്ടതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങളില്‍ രാഷ്ട്രീയം വേറെ, സംസ്ഥാന താല്പര്യങ്ങള്ക്കായുള്ള പ്രവര്‍ത്തനം വേറെ എന്ന പൊതു നിലപാടു സ്വീകരിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന് അഭിവൃദ്ധിയുണ്ടാവുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഇന്ന് നേരിടുന്ന രണ്ട് പ്രധാന പ്രശ്നങ്ങള്‍ കടലാക്രമണവും വന്യജീവി അക്രമണം മൂലമുള്ള നാശനഷ്ടങ്ങളുമാണ്. കേരളത്തിന് സാമ്പത്തിക പരിമിതി ഏറെയാണ്.പ്രകൃതി ദുരന്തങ്ങള്‍ കഴിവിനപ്പുറമുള്ള കാര്യങ്ങളാണ്.ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന് മറ്റുള്ള സഹായങ്ങളും ആവശ്യമായി വരും.
വനവും കൃഷിഭൂമിയുമായി ബന്ധപ്പെട്ട് കാട്ടുമൃഗങ്ങളുടെ അക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും ഏറെയാണ്. ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനത്തിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല.കേന്ദ്രത്തിന്റെ സഹായം കൂടി ഇക്കാര്യങ്ങളില്‍ ആവശ്യമാണ്. ഇത് നേടിയെടുക്കാന്‍ സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്രയുംകാലം കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് കേരളത്തിനുവേണ്ടി എന്തുചെയ്തുവെന്ന ചോദ്യം ആന്റണി ഉള്‍പ്പെടെ മുന്‍ കേന്ദ്രമന്ത്രിമാരിരുന്ന സദസ്സില്‍ ഇടത് എംപി ചോദിച്ചു്. ഒരുമാസം മുന്‍പുവരെ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഗവണ്മെന്റിന്റെ കഴിവുകേടുകളെ ചോദ്യം ചെയ്യപ്പെടുന്ന പാര്‍ലമെന്റ് സമ്മേളനമാണ് നടക്കാന്‍ പോവുന്നത്. അതുകൊണ്ടുതന്നെയാണ് യോഗത്തില്‍ കോണ്‍ഗ്രസിനെ കുത്തിനോവിക്കുവാന്‍ ഇടത് എംപിമാര്‍ ശ്രമിച്ചതും.
യോഗത്തില്‍ താരമായത് പുതുമുഖം ഇന്നസെന്റും ആര്‍എസ്പിയിലെ പ്രേമചന്ദ്രനും. യോഗഹാളില്‍ നടന്ന പ്രേമചന്ദ്രനെ ആന്റണിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസുകാര്‍ ആവേശത്തോടെ സ്വീകരിച്ചപ്പോള്‍, ഇടതു എംപിമാര്‍ ബഹിഷ്കരിക്കുകയാണ് ചെയ്തത്. ഇന്നസെന്റിന്റെ കടന്നുവരവ് ഗൗരവത്തോടെയായിരുന്നു. എന്നാല്‍ മന്ത്രിമാരേയും മുഖ്യമന്ത്രിയേയും കണ്ട ഇന്നസെന്റിനൊരു സംശയം, എംപിമാരുടെ യോഗത്തില്‍ ഈ മുഖ്യമന്ത്രിയെന്തിനാ വന്നത്, മുഖ്യമന്ത്രിയുടെയും സംസ്ഥാന മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യോഗം നടക്കുക എന്ന് സഹായി പറഞ്ഞുകൊടുത്തു.
മുഖ്യമന്ത്രിക്ക് പുറമേ സംസ്ഥാന മന്ത്രിസഭാംഗങ്ങളും, മുന്‍ കേന്ദ്രമന്ത്രിമാരും എംപിമാരുമായ എ.കെ.ആന്റണി, വയലാര്‍ രവി, ഇ.അഹമ്മദ്, കൊടിക്കുന്നില്‍ സുരേഷ്, കെ.സി.വേണുഗോപാല്‍, എംപിമാരായഎന്.കെ.പ്രേമചന്ദ്രന്,ജോസ് കെ.മാണി കെ.എന്‍.ബാലഗോപാല്‍, പി.കെ.ശ്രീമതി, എം.ബി.രാജേഷ്, ടി.എന്‍.സീമ, പി.കരുണാകരന്, ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവരും ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു..
സ്ഥലം ഏറ്റെടുക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ആള് ഇന്ത്യാ മെഡിക്കല്‍ സയന്‍സ് (എയിംസ്) കേന്ദ്രം സ്ഥാപിക്കുന്നതിന് കേന്ദ്രസംഘത്തിന്റെ ശുപാര്‍ശയ്ക്ക് അനുസൃതമായി സ്ഥലം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. നിയമസഭയില്‍ ഹൈബി ഈഡന്റെ ഉപക്ഷേപത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്ലാ സംസ്ഥാനങ്ങളിലും എയിംസ് കേന്ദ്രം സ്ഥാപിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര ആരോഗ്യമന്ത്രി ഇതുസംബന്ധിച്ച് അയച്ച കത്ത് കേരളത്തിനും ലഭിച്ചിട്ടുണ്ട്. 200 ഏക്കര്‍ വരുന്ന മൂന്നോ നാലോ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നാണ് നിര്‍ദ്ദേശം. ജലം, വൈദ്യുതി, റോഡ് സൗകര്യം എന്നിവ ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനുള്ള ചെലവുകളും സംസ്ഥാനം വഹിക്കണം. സാധാരണഗതിയില്‍ ഇക്കാര്യങ്ങള്‍ വേഗത്തിലാക്കാനായി കേന്ദ്രസര്‍ക്കാര്‍ ഒരു സംഘത്തെ നിയോഗിക്കാറുണ്ട്. അവരുടെ ശുപാര്‍ശ ലഭിച്ചാല്‍ സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: