പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുടെ പേരില്‍ മണ്ണിട്ട് മൂടിയ കരിമാരംതോടും ആറന്മുള ചാലും പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ഹൈക്കോടതിവിധി ഉടന്‍ നടപ്പാക്കണമെന്ന് വിമാനത്താവള വിരുദ്ധ ഏകോപനസമിതി ആവശ്യപ്പെട്ടു. ഈ അവശ്യം ഉന്നയിച്ച് ജില്ലാ ഭരണകൂടത്തിന് നിവേദനം സമര്‍പ്പിച്ചു. ഒരുമാസത്തിനുള്ളില്‍ തോടും ചാലും പുനസ്ഥാപിക്കാനാണ് ഉത്തരവില്‍ പറയുന്നത്. പാടം കൃഷിയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇവ പുനസ്ഥാപിക്കാന്‍ 20000 ലോഡ് മണ്ണ് പദ്ധതി പ്രദേശത്തുനിന്നും നീക്കണം. ഈ മണ്ണ് മറ്റ് പാടങ്ങളില്‍ നിക്ഷേപിക്കാതെ ഇന്ത്യന്‍ റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ആവശ്യത്തിന് നല്‍കാം.. പമ്പയുടെ പ്രധാന കൈവഴിയായ കോഴിത്തോടിന്റെ 800 മീറ്റര്‍ ഭാഗവും മണ്ണിട്ട് നികത്തിയിട്ടുണ്ട്. കോഴിത്തോട് പൂര്വ്വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട മറ്റൊരു റിട്ട് ഹര്‍ജി ആറന്മുളയിലെ കര്‍ഷകര്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. വിമാനത്താവളക്കമ്പനിക്കെതിരേ രണ്ട് കോടതിവിധികളുണ്ടായിട്ടും 232 ഏക്കര്‍ മിച്ചഭൂമിയില്‍ നിന്ന് കമ്പനിക്ക് ഇളവ് നല്കാന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു. ഇതില്‍ നിന്നും പിന്മാറണം. വിമാനത്താവള കമ്പനിയിലെ സര്‍ക്കാരിന്റെ പത്ത് ശതമാനം ഓഹരി പിന്‍വലിക്കണം.വിമാനത്താവള വിരുദ്ധ ഏകോപനസമിതി കണ്‍വീനര്‍ ഷാജി ചാക്കോ, പൈതൃകഗ്രാമകര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്.ഷാജി, കെജിഎസ് ഗ്രൂപ്പിനെതിരേ ഹൈക്കോടതിയില്‍ വിധി സമ്പാദിച്ച കര്‍ഷകരായ പി.പി.ചന്ദ്രശേഖരന്‍നായര്‍, വി.മോഹനന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: