കൊച്ചി: 2012-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര് പുരസ്കാരത്തിനായി മത്സരിച്ച അമേരിക്കന്‍ ചിത്രമായ “മഡ്” ഇന്നു (27.06.2014) പ്രദര്‍ശിപ്പിക്കും. ജെഫ് നിക്കോള്‍സ് രചനയും സംവിധാനവും നിര്‍വഹിച്ച് മാത്യു മക്കൊണാക്ഷേ, ടൈ ഷെറിഡാന്, സാം ഷെപ്പേര്‍ഡ് തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ചിത്രം, 2013-ലാണ് അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ പരാമര്‍ശിച്ച 2013-ലെ മികച്ച പത്തു ചിത്രങ്ങളില്‍ ഒന്നില്‍ ‘മഡ്’ ഉണ്ടായിരുന്നു.
അര്‍ക്കന്‍സാസില്‍ താമസിക്കുന്ന പതിനാലു വയസുകാരായ എല്ലിസ്, നെക്ക്ബോണ് എന്നീ ആണ്‍കുട്ടികളും അവര്‍ക്കിടയിലേയ്ക്കു കടന്നുവരുന്ന മഡ് എന്നുപേരായ വ്യക്തിയുമാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്. അര്‍ക്കന്‍സാസ് നദിയിലുള്ള ഒരു ചെറിയ ദ്വീപിലെ മരത്തിന്റെ മുകളില്‍ കയറ്റിവയ്ക്കപ്പെട്ട നിലയില്‍ ഒരു ബോട്ട് കണ്ടെത്തുകയാണ് എല്ലിസും നെക്ക്ബോണും. അതിനുള്ളില്‍ ഒരു യുവാവ് ഉണ്ടായിരുന്നുവെന്നത് അവരെ അതിശയിപ്പിക്കുന്നു. മഡ് എന്ന പേരില്‍ സ്വയം പരിചയപ്പെടുത്തിയ ആ യുവാവ് ഈ ബാലന്മാരുമായി ചങ്ങാത്തത്തിലാവുന്നു. തന്റെ പഴയ കാമുകിയായ ജൂണിപ്പറിനെ ഗര്‍ഭിണിയാക്കിയ വ്യക്തിയെ കൊലചെയ്ത് ഒളിച്ചോടിയ താന്‍ ജൂണിപ്പറിനായി കാത്തിരിക്കുകയാണെന്ന് ബാലന്മാരോടു പറയുന്നു. അവര്‍ മഡിന്റെ സഹായത്തിന് എന്തും ചെയ്യാമെന്നു വാക്കുനല്‍കുന്നു.
ജൂണിപ്പറിനെ കണ്ടെത്തുവാന്‍ ബാലന്മാര്ക്കു സാധിക്കുന്നുവെങ്കിലും അപ്പോള്‍ അവര്‍ മനസിലാക്കുന്നത് കൊല്ലപ്പെട്ട വ്യക്തിയുടെ സഹോദരന് പകവീട്ടാനിറങ്ങിയെന്നതായിരുന്നു. പിന്നീടുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് മികച്ചൊരു ചലച്ചിത്രാനുഭവം തന്നെയാണ് പകര്ന്നുനല്കുന്നത്. ചിത്രത്തിലേയ്ക്കുള്ള പാസുകള്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയേറ്ററില്‍ നിന്നും വൈകുന്നേരം ലഭ്യമാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: