കൊച്ചി: ഇന്‍ഫോപാര്‍ക്ക് ക്യാംപസില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റാര്‍ ഹോട്ടല്‍ തുറക്കുന്നു. ഇന്ത്യയിലേയും വിദേശത്തേയും ഉയര്‍ന്നതലത്തിലുള്ള എക്സിക്യൂട്ടീവുകള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നായിരിക്കുമിത്. ഇതിനായി ബ്രിഗേഡ് ഗ്രൂപ്പുമായി ഇന്‍ഫോപാര്‍ക്ക് പാട്ടക്കരാറില്‍ ഒപ്പുവച്ചു. പാര്‍ക്കിനുള്ളിലെ 97 സെന്റ് സ്ഥലത്താണ് ഹോട്ടല്‍ സ്ഥാപിക്കുക. ഇന്‍ഫോപാര്‍ക്ക് സിഇഒ ശ്രീ ഋഷികേശ് നായരും ബ്രിഗേഡ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ വിനീത് വര്‍മയുമാണ് കരാറില്‍ ഒപ്പുവച്ചത്.
ടെന്‍ഡര്‍ നടപടികളിലൂടെ 90 വര്‍ഷത്തേക്കാണ് ബ്രിഗേഡ് ഗ്രൂപ്പിന് ഇന്‍ഫോപാര്‍ക്കില്‍ സ്ഥലം പാട്ടത്തിനു നല്‍കിയിരിക്കുന്നതെന്ന് ശ്രീ ഋഷികേശ് നായര്‍ പറഞ്ഞു. ലോകനിലവാരത്തിലുള്ള ഹോട്ടലായിരിക്കും സ്ഥാപിക്കുക. വിദേശത്തു നിന്നും മറ്റും ഐടി യൂണിറ്റുകളിലെത്തുന്ന ഉന്നതോദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഈ ഹോട്ടലിലൂടെ ലഭ്യമാക്കാന്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ക്കു സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കരാറില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന പദ്ധതി രാജ്യാന്തര നിലവാരത്തിലുള്ള ഒരു ഹോട്ടല്‍ ബ്രാന്‍ഡ് ആയിരിക്കുമെന്ന് ശ്രീ വിനീത് വര്‍മ അഭിപ്രായപ്പെട്ടു. ബാന്‍ക്വിറ്റ് സേവനങ്ങള്‍, ബിസിനസ് മീറ്റിംഗുകള്‍ തുടങ്ങി നക്ഷത്ര ഹോട്ടലിന്റെ എല്ലാ സൗകര്യങ്ങളും ഇവിടുണ്ടായിരിക്കും. ഇന്ത്യയിലെ മറ്റേതൊരു മെട്രോ നഗരത്തേയുമെന്നതുപോലെ കൊച്ചിയേയും ബിസിനസ് യാത്രികര്‍ക്ക് ഇഷ്ടപ്പെടും വിധത്തില്‍ മാറ്റിയെടുക്കാന്‍ ഇതിലൂടെ സാധിക്കും. ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന 130 കമ്പനികളുടെയും അവരുടെ ഉന്നതതലത്തിലുള്ള എക്സിക്യൂട്ടീവ്മാരുടേയും ആവശ്യങ്ങള്‍ സഫലമാക്കാന്‍ പര്യാപ്തമായ ഹോട്ടലായിരിക്കുമിതെന്ന് ശ്രീ വര്‍മ പറഞ്ഞു.
വരുന്ന ഏതാനും ദശകങ്ങള്‍കൊണ്ട് തങ്ങളുടെ ബിസിനസ് ഇവിടെ വളര്‍ത്താനുതകും വിധത്തിലുള്ള ദീര്‍ഘകാല പദ്ധതിയായാണ് ഇതിനെ വിഭാവനം ചെയ്യുന്നത്. ഈ പദ്ധതിക്കുവേണ്ടി ഇന്‍ഫോപാര്‍ക്കുമായി കൈകോര്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിഗേഡ് കൊച്ചി പ്രൊജക്ട് മാനേജര്‍ ലാലു ഐസക്, ബ്രിഗേഡ് ഗ്രൂപ്പ് ലീഗല്‍ മാനേജര്‍ സ്മിത പവന്, ഇന്‍ഫോപാര്‍ക്ക് ബിസിനസ് ഡെവലപ്മെന്റ് സീനിയര്‍ മാനേജര്‍ ശ്രീജിത് ചന്ദ്രന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: