കോട്ടയം: ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന വികസനമല്ല ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന വികസനമാണ് രാജ്യത്ത് വേണ്ടതെന്ന് പ്രൊഫ. മാധവ ഗാഡ്ഗില്‍ പറഞ്ഞു. കേരളാ യൂത്ത് ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ രാജ്യത്തെല്ലായിടത്തും ഒരുപോലെ നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ഓരോ പ്രദേശത്തും ജനപങ്കാളിത്തത്തോടെ നടത്തുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ആ പ്രദേശത്ത് നടപ്പാക്കേണ്ട കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. വികസനവും പരിസ്ഥിതി സംരക്ഷണവും അനുരഞ്ജകമായി ചേര്‍ന്ന്പോകുന്ന മാതൃകയാണ് കമ്മറ്റി ലക്ഷ്യമിട്ടത്. കരുതലില്ലാത്ത വികസനം-ചിന്താദരിദ്രമായ സംരക്ഷണം എന്ന മാതൃകയ്ക്ക് പകരം സുസ്ഥിര വികസനം- ചിന്താഭദ്രമായ സംരക്ഷണം എന്ന മാതൃക സ്വീകരിച്ച് വികസനത്തിന്റെയും സംരക്ഷണത്തിന്റെയും കാര്യത്തില്‍ തദ്ദേശീയ ജനസമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണം. ഇതാണ് റിപ്പോര്‍ട്ട് ലക്ഷ്യമിട്ടത്.
ശരിയാംവണ്ണം ബോധവല്‍ക്കരിക്കുകയും ശാക്തീകരിക്കപ്പെടുകയും ചെയ്ത പൗരന്മാര് തീര്‍ച്ചയായും തങ്ങള്‍ക്കു ചുറ്റുമുള്ള പരിസ്ഥിതിക്ക് വേണ്ട പരിചരണവും ശ്രദ്ധയും നല്‍കുമെന്ന് ഉറപ്പാണ്. എല്ലാ പൗരവാകാശവും സംരക്ഷിക്കപ്പെടുന്ന സമൂഹത്തില്‍ പ്രകൃതിയും സുരക്ഷിതമായിരിക്കുമെന്നതാണ് സത്യം. ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിധേയമാക്കേണ്ടുന്ന റിപ്പോര്‍ട്ട് കേരള ജനതയുടെമേല്‍ സ്വാഗതാര്‍ഹമല്ലാത്ത വിധത്തില്‍ അടിച്ചേല്‍പ്പിക്കുന്നതാണ് എന്ന തെറ്റായ ധാരണയാണ് പരത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ വസ്തുതകളല്ല തെറ്റിദ്ധാരണകളാണ് കേരളീയ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധാരാളം ആശങ്കകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥ ബോധ്യപ്പെടാന്‍ ഇത്തരം ചര്‍ച്ചകള്‍ ഉപകരിക്കും. റിപ്പോര്‍ട്ടിലെ പോരായ്മകള്‍ പരിഹരിച്ച് നടപ്പാക്കണം. ക്വാറി മാഫിയകളും വനംകൊള്ളക്കാരും നിശ്ചയിക്കുന്നത് മാത്രമേ നടക്കാവൂ എന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രന് ഓര്‍മ്മിപ്പിച്ചു.
കൃഷിക്കാര്‍ക്കെതിരായി ഒരു വാചകംപോലും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് മാത്രമല്ല, കൃഷിക്കാര്‍ക്കുവേണ്ടി ധാരാളം കാര്യങ്ങള്‍ അക്കമിട്ട് പറയുന്നുമുണ്ടെന്ന് കേരള ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്മാന് ഡോ. വി.എസ്. വിജയന് ചൂണ്ടിക്കാട്ടി. കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് കര്‍ഷകരുടെ ആശങ്കകള്‍ അടിസ്ഥാനപ്പെടുത്തി അവതരിപ്പിച്ച പ്രബന്ധത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ നഷ്ടം കര്‍ഷകര്‍ക്കല്ല രാസവള കമ്പനികള്‍ക്കാണ്. യൂക്കാലിപ്റ്റെസ്, അക്കേഷ്യ തുടങ്ങിയവയുടെ തോട്ടങ്ങള്‍ക്കാണ് റിപ്പോര്‍ട്ട് എതിര് നില്‍ക്കുന്നത്. അതല്ലാതെ കാപ്പി, തേയില, ഏലം തുടങ്ങിയ വിളകള്ക്കല്ല. ഇത്തരത്തില്‍ റിപ്പോര്‍ട്ടിനെപ്പറ്റി അബദ്ധ ധാരണകളാണ് പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജു എബ്രഹാം എംഎല്‍എ, ജോയിസ് ജോര്‍ജ്ജ് എംപി തുടങ്ങിയവരും സംവാദത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: