തൊടുപുഴ: ഇടുക്കി ലോക്സഭാമണ്ഡലത്തില്‍ സിപിഎമ്മിന്റെ കുരുക്കില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി പെട്ടുപോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് പറഞ്ഞു. ബിജെപി ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം തൊടുപുഴ റസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം രൂപപ്പെടുത്തിയ അടവ് നയമായിരുന്നു ജോയിസ് ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം. ഈ അടവ് നയത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി പെട്ടുപോകുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റെയില്‍വേ യാത്രക്കൂലിയും ചരക്കുകൂലിയും വര്‍ദ്ധിപ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആദ്യം കയ്ക്കും പിന്നീട് മധുരിക്കും എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ പ്രതികരിച്ചത്. കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രിമാരുണ്ടാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ പതിവ് ചോദ്യത്തിന് കേരളത്തിലെ എംഎല്‍എമാര്‍ എതെങ്കിലുമൊരു ബിജെപി നേതാവിനെ രാജ്യസഭയിലേക്ക് എത്തിക്കട്ടെയെന്നായിരുന്നു മറുപടി.
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് ജനങ്ങളുടെ അഭിപ്രായവും പങ്കാളിത്തവും ഉറപ്പ് വരുത്തുന്ന കമ്മറ്റികള്‍ അനിവാര്യമാണ്. മനുഷ്യനും പ്രകൃതിയും സന്തുലിതമായി മുന്നോട്ട് പോകുന്നതിനാണ് പാര്‍ട്ടി പ്രാമുഖ്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റസ്റ്റ് ഹൗസില്‍ വച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രധാനപ്പെട്ട പ്രവര്‍ത്തകര്‍ മുരളീധരനുമായി സംസാരിച്ചു. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ബിജെപി സംസ്ഥാന ഘടകവുമായി തുറന്ന ചര്‍ച്ചയ്ക്ക് ഹൈറേഞ്ച് സംരക്ഷണ സമിതി ആഗ്രഹിക്കുന്നുവെന്ന് സമിതി വ്യക്തമാക്കിയതായി മുരളീധരന് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: