കൊച്ചി: വിദ്യാഭ്യാസ വായ്പയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പലിശയിളവ് ലഭ്യമാക്കണമെങ്കില്‍ ബാങ്കുകള്‍ അടിച്ചേല്‍പ്പിക്കുന്ന നിയമവിരുദ്ധ നിബന്ധനകള്‍ അംഗീകരിക്കണമെന്ന നിലപാട് സ്വീകാര്യമല്ലെന്ന് ഇന്ത്യന്‍ നഴ്സസ് പേരന്റ്സ് അസോസിയേഷന് സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.ആര്.മോഹന്‍കുമാര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ലീഡ് ബാങ്കായ കാനറാബാങ്കിന്റെ എറണാകുളം സര്‍ക്കിള്‍ ഓഫീസിലേക്ക് നടന്ന വായ്പയെടുത്തവരുടെ പ്രതിഷേധമാര്‍ച്ച് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014-15-ലെ കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ വായ്പ പലിശയിളവ് ആനുകൂല്യം, മാന്യമായ തൊഴിലോ വരുമാനമോ ലഭിക്കാത്തതുമൂലം ജീവിതം വഴിമുട്ടിനിന്ന ആയിരക്കണിക്കിന് കുടുബങ്ങള്‍ വിദ്യാഭ്യാസ വായ്പ സമ്പൂര്‍ണ്ണമായും സര്‍ക്കാര്‍ എഴുതിത്തള്ളണമെന്ന ഡിമാന്റുയര്‍ത്തി ദീര്‍ഘകാലം നടത്തിയ സമരത്തിന്റെ ഫലമാണ്.
2009 മാര്‍ച്ച് 31 നുള്ളില്‍ വായ്പയെടുത്ത തുകയുടെ 2013 ഡിസംബര്‍ 31 വരെയുള്ള മുഴുവന്‍ പലിശയും ഏറ്റെടുക്കാന്‍ തീരുമാനിച്ചാണ് 2600/- കോടിരൂപ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ബാങ്കുകള്‍ പുറപ്പെടുവിച്ചിരിക്കുന്ന നിബന്ധനകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്ന തരത്തിലുള്ളതാണ്. ഈ ഇളവിന് അര്ഹതരായവര് വാര്‍ഷിക വരുമാനം 4. 50 ലക്ഷം രൂപയില്‍ താഴെയാകണമെന്ന ഒരേയൊരു നിബന്ധന മാത്രമേ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളൂ. എന്നാല്‍ ഈ അവസരം മുതലെടുത്തുകൊണ്ട് ബാങ്കുകള്‍ നിതിക്കും നിയമത്തിനും നിരക്കാത്ത നിരവധി മാനദണ്ഡങ്ങള്‍ മുന്നോട്ടുവയ്ക്കുകയും പല രേഖകളിലും ഒപ്പിടാന്‍ ആവശ്യപ്പെടുകയുമാണ്. വായ്പഎടുത്ത കുട്ടിയുടെ മുഴുവന്‍ വരുമാനവും ഇനിമുതല്‍ നേരിട്ട് അതേ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിച്ചുകൊള്ളാം എന്ന് മുദ്രപത്രത്തില്‍ അഫിഡവിറ്റ് കൊടുത്തുകൊണ്ടുള്ള അപേക്ഷയും മറ്റുമാണ് പൂരിപ്പിച്ച് കൊടുക്കേണ്ടത്.
വായ്പലഭ്യമാക്കുന്നതിനും പലിശ ഏര്‍പ്പെടുത്തുന്നതിനും ജാമ്യവസ്തുക്കളെ സംബന്ധിച്ചുമെല്ലാം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ നിബന്ധനകള്‍ മാത്രം അംഗീകരിച്ചാല്‍ മതിയെന്നും അതില്‍നിന്നും വ്യത്യസ്തമായി ഇന്‍ഡ്യന്‍ ബാങ്കേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങള്‍ക്ക് യാതൊരു നിയമസാധൂതയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കികഴിഞ്ഞു. ഇത് ലംഘിച്ചുകൊണ്ടാണ് ബാങ്കുകളുടെ നടപടി – മോഹന്‍കുമാര്‍ തുടര്‍ന്നു പറഞ്ഞു.
യോഗത്തില്‍ ഐ.എന്‍.പി.എ സംസ്ഥാനകമ്മിറ്റിയംഗം മേരിതോമസ് അദ്ധ്യക്ഷത വഹിച്ചു, നേതാക്കളായ അഡ്വ.ഗാസ്പര്‍ കളത്തുങ്കല്‍, എം.കെ.ഉഷ, പി.എ.എബ്രഹാം, വിക്ടോറിയ ലോറന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജേന്ദ്രമൈതാനിയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് കെ.എക്സ്. ജോര്‍ജ്ജ്, എം.പി.സുധ, എന്‍.ജെ.ജോസ്, കെ.പി.സാല്‍വിന്‍, കെ.കെ.ശോഭ, പയസ്, ബോബന് അറയ്ക്കല്‍, രാജന്ബേബി, ജോണി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: