കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള 2000 കുടുംബങ്ങളുടെ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസര്‍ തിരിച്ചെടുത്തു. ഗുരുതരമായ ക്രമക്കേടുകള്‍ കാണിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് എ.പി.എല്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, 1000 ചതുരശ്ര അടിയില്ക്കൂടുതലുള്ള വീടുകള്‍ സ്വന്തമായുള്ളവര്‍, വരുമാന നികുതി അടയ്ക്കുന്നവര്‍, നാലു ചക്രവാഹനം സ്വന്തമായുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍ തുടങ്ങി ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയില്ലാത്തവരുടെ കാര്‍ഡുകളാണ് സ്ക്വാഡുകളുടെ പരിശോധന വഴി പിടിച്ചെടുത്തത്. സ്വയം തിരിച്ചു നല്‍കിയവരുമുണ്ട്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന പുതിയ കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും. ബിപിഎല്‍ കാര്‍ഡ് ഇന്‍ വണ്‍ മന്ത് അഥവാ ബികോം പദ്ധതിയില്‍പ്പെടുത്തി കൃത്യമായ വെരിഫിക്കേഷന് കഴിഞ്ഞ് ജില്ലാ കളക്ടറുടെ പരിഗണനയ്ക്കെത്തിയ 326 കുടുംബങ്ങളുടെയും കാര്‍ഡുകള്‍ തയ്യാറായിക്കഴിഞ്ഞു. അറിയിപ്പുകിട്ടിയിട്ടുള്ള കുടുംബങ്ങള്‍ക്ക് ജൂണ്‍ 21ന് രാവിലെ 11ന് കാര്‍ഡുകള്‍ വിതരണം ചെയ്യും.
ജൂണ്‍ മാസം മുതല്‍ ബിപിഎല്‍ കാര്‍ഡുകളുടെ പരിശോധനയ്ക്കായി ഏഴ് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും രണ്ട് സിറ്റി റേഷനിങ് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ പ്രത്യേകം രൂപീകരിച്ച സ്ക്വഡുകള്‍ രംഗത്തുണ്ട്. നിരാലംബരായ പാവങ്ങളുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നവര്‍ക്കെതിരെ സസ്പെന്ഷന് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ അതത് ഓഫീസിലെ എല്ലാ ജിവനക്കാരുടെയും റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ച് ബിപിഎല്‍ കാര്‍ഡുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തി 21നകം ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ടു ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനര്‍ഹര്‍ ബിപിഎല്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നതായി വിവരം കിട്ടിയാല്‍ രഹസ്യമായി ജില്ലാ സപ്ലൈ ഓഫീസറെയോ കളക്ട്രേറ്റിലോ വിവരം അറിയിക്കാം. ജില്ലാ സപ്ലൈ ഓഫീസ് ടോള്‍ ഫ്രീ നമ്പര്‍ – 1967, ജില്ലാ സപ്ലൈ ഓഫീസര്‍- 9446922173.
പ്രതികരിക്കാൻ ഇവിടെ എഴുതുക: