കാക്കനാട്: കറന്റ് ബില്ല് കുടിശിഖയിനത്തില്‍ സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ ബാധ്യത അരക്കോടി രൂപ. കറന്റ് കട്ട് ചെയ്യാനെത്തിയ വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥരും ആഫീസധികാരികളുമായി ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് തുടര്‍നടപടികള്‍ ജൂലൈ ഒന്നിലേക്ക് മാറ്റി. അതിനകം കുടിശികയടയ്ക്കാത്ത സ്ഥാപനങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കാന്‍ കളക്ടര്‍ അനുമതി നല്കി.
കഴിഞ്ഞ ഏഴുവര്‍ഷമായി കുടിശികയടയ്ക്കാതെ എയര്‍കണ്ടീഷണറുടെ കുളിര്‍മയില്‍ കഴിഞ്ഞ 72 സ്ഥാപനങ്ങളുടെ അധികാരികള്‍ക്ക് 24.3.2014 ല്‍ വൈദ്യുതിബോര്‍ഡ് കുടിശികയടയ്ക്കാന് മാര്‍ച്ച് 24 ന് നോട്ടീസ് നല്‍കിയിരുന്നതാണ്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിന്റെ പേരില്‍ ഇവര്‍ക്കെതിരെ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ കെഎസ്ഇബി തൃക്കാക്കര അസി. എന്‍ജിനീയര്‍ ബോബിപോള്‍, സബ് എന്‍ജിനീയര്‍മാരായ മനോജ്, ബിജു, സീനിയര്‍ സൂപ്രണ്ട് സദാനന്ദന്, ഓവര്‍സിയര്‍ മുഹമ്മദ്കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പണമടയ്ക്കാത്ത സ്ഥാപനങ്ങളുടെ വൈദ്യുതി കണക്ഷന് വിഛേദിക്കാനെത്തിയിരുന്നു.
ജില്ലാ കളക്ടറുടെ അനുമതിക്കായി അദ്ദേഹത്തെ സംഘം കണ്ടയുടന്‍തന്നെ കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. ഈ യോഗത്തില്‍ ജൂലൈ ഒന്നിനകം കറന്റ് ബില്ലിന്റെ കുടിശികയടയ്ക്കാമെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി വിഛേദിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി.
എന്നാല്‍ യഥാര്‍ത്ഥ ഉപഭോക്താക്കളുടെ വിവരം അറിയാതെ വൈദ്യുതിബോര്‍ഡും സിവില്സ്റ്റേഷന് അധികൃതരും ഇരുട്ടില്‍ തപ്പുകയാണ്. സ്വന്തം ആഫീസിന്റെ പേരിലല്ല മിക്ക വൈദ്യുതി കണക്ഷനും. അതുകൊണ്ട് ബില്ല് നല്‍കാനെത്തിയ വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥരെ പരിഹസിച്ചുവിട്ട മേലധികാരികളും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: