ബേക്കല്‍ (കാസര്‍കോട്): ബ്ലേഡ് മാഫിയാ ഭീഷണിയെത്തുടര്‍ന്ന് പിഗ്മി കളക്ഷന്‍ ഏജന്റായ യുവതി തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി. ബേക്കല്‍ കുറിച്ചിക്കുന്നിലെ രാജേഷിന്റെ ഭാര്യ ഷീബ (32) യെയാണ് ഇന്നലെ രാവിലെ 11 മണിയോടെ ബേക്കല്‍ ഓവര്‍ബ്രിഡ്ജിന് സമീപം മരിച്ചനിലയില്‍ കണ്ടത്.
ബേക്കല്‍ സര്‍വീസ് സഹകരണ ബേങ്കിലെ പിഗ്മി കളക്ഷന്‍ ഏജന്റായിരുന്നു. മൃതദേഹത്തോടൊ പ്പമുണ്ടായിരുന്ന ബാഗില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ബ്ലേഡ് വായ്പക്ക് പലിശ കൊടുക്കാന്‍ വഴിയില്ലാത്തതിനാലാണ് ആത്മഹത്യയെന്ന് കുറിപ്പിലുണ്ട്.പണം വാങ്ങിയ പണത്തിന്റെ പലിശ കൊടുത്ത് മടുത്തുവെന്നും ഇതല്ലാതെ വേറെ വഴിയില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ബ്ലേഡുകാരന്റെ പേരും ഇതിലുണ്ടെന്നാണ് സൂചന.
പള്ളിക്കര സ്വദേശിയായ ഇബ്രാഹിം എന്ന ബ്ലേഡുകാരനില്‍ നിന്നും ഷീബ അരലക്ഷത്തോളം രൂപ പലിശക്ക് വാങ്ങിയിരുന്നു. ഇതുവരെയായി ഒന്നരലക്ഷത്തോളം രൂപ തിരിച്ചു നല്കി. ഏതാനും ദിവസം മുമ്പ് ഓപ്പറേഷന് കുബേരയുടെ ഭാഗമായി ഇബ്രാഹിമിന്റെ വീട്ടില്‍ ബേക്കല്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് മറ്റ് രേഖകളോടൊപ്പം ഷീബ ഒപ്പിട്ട ബ്ലാങ്ക് ചെക്കും കണ്ടെടുത്തു. ഇതേ തുടര്‍ന്ന് ഇബ്രാഹിമിനെതിരെ കേസെടുത്തിരുന്നു. അടുത്തിടെയാണ് ഷീബയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന് ശേഷം മറ്റ് നടപടികള്‍ ആലോചിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
പാറപ്പള്ളി കുമ്പളയിലെ പരേതനായ ചന്ദ്രശേഖരന്റെയും അമ്മാളുവിന്റെയും മകളാണ്. ഏകമകള്‍: അപര്‍ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: