കോഴിക്കോട്: ഭര്‍ത്താവിനെയും ബന്ധുക്കളെയും മതംമാറ്റിയവര്‍ തന്നെയും മകനെയും മതംമാറ്റാന്‍ ശ്രമിക്കുന്നതായി ഭാര്യയുടെ പരാതി. കോഴിക്കോട് കച്ചേരിക്കുന്നില്‍ താമസിക്കുന്ന പെരുമ്പാവൂര്‍ സ്വദേശി അരുണിന്റെ ഭാര്യ അഞ്ജുവാണ് തന്നെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മതംമാറ്റാന്‍ ശ്രമിക്കുന്നതായി കോഴിക്കോട് വനിതാ സ്റ്റേഷനില്‍ ഇന്നലെ പരാതി നല്‍കിയത്. രണ്ടര വര്‍ഷം മുമ്പാണ് പാലക്കാട് മോഴികുലം തിരുനെല്ലായ് പുഴക്കല്‍ വീട്ടില്‍ നാരായണന്-വസന്ത ദമ്പതികളുടെ മകള്‍ അഞ്ജു പെരുമ്പാവൂര്‍ സ്വദേശി അരുണിനെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഭര്‍ത്താവിന്റെ ജോലി ആവശ്യവുമായി ഇവര്‍ കോഴിക്കോട്ട് കച്ചേരിക്കുന്ന് എല്‍.പി സ്കൂളിനടുത്ത വാടകവീട്ടിലാണ് താമസം. ഇതിനിടയിലാണ് തന്റെ ഭര്‍ത്താവ് മതം മാറിയത്. ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും തന്നെ മതം മാറ്റാന്‍ നിര്‍ബന്ധിക്കുന്നതായും അഞ്ജു പരാതിയില്‍ പറയുന്നു.
എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ തന്നെയും കുട്ടിയെയും കഴിഞ്ഞ ദിവസം വീടിനു പുറത്താക്കി ഭര്‍ത്താവ് വീട്ടുസാമഗ്രികളും സര്‍ട്ടിഫിക്കറ്റുകളുമെല്ലാം കടത്തിക്കൊണ്ടുപോയതായും ഇവര്‍ പരാതിപ്പെട്ടു. ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കളെല്ലാം മതം മാറിക്കഴിഞ്ഞതായും ഭര്‍ത്താവിന്റെ ജ്യേഷ്ഠനും മറ്റുചിലരുമാണ് തന്നെ മതംമാറാന്‍ കൂടുതല്‍ നിര്‍ബന്ധിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജ്യേഷഠന് അനൂപ് അബ്ദുറഹിമാനായും ഭാര്യ ഷനിത ഫാത്തിമയായും അനൂപിന്റെ അളിയന് സായിപ്രസാദ് ഉസ്മാനായും മതം മാറിക്കഴിഞ്ഞു. എം.എം അക്ബറിന്റെ നേതൃത്വത്തിലുള്ള നിച്ച് ഓഫ് ട്രൂത്തിന്റെ പ്രവര്‍ത്തകരാണ് മതം മാറ്റത്തിന് പിന്നിലെന്നും അഞ്ജുവിന്റെ ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞു.
മകള്‍ക്ക് മതംമാറാന്‍ ഇഷ്ടമില്ല. അവളെയും രണ്ടര വയസ്സായ മകന് അഗ്രജിനെയും മതം മാറ്റാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഭീഷണിയും നിര്‍ബന്ധവുമാണ് സഹിക്കേണ്ടി വരുന്നത്. താടി വെച്ച മൗലവിമാര്‍ വീട്ടില്‍ വന്ന് മതം മാറ്റാന്‍ പ്രേരിപ്പിക്കുകയാണ്. മതം മാറാന്‍ ഇഷ്ടമില്ലാത്ത മകളെ ഞങ്ങള്‍ വിട്ടുകൊടുക്കില്ല. അഞ്ജുവിന്റെ അമ്മ വസന്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: