പള്ളുരുത്തി: കടല്‍ ആഞ്ഞടിച്ചപ്പോള്‍ ജനം നടുങ്ങി. കാലവര്‍ഷം ശക്തിപ്രാപിച്ചതും വെളുത്തവാവ് പക്ഷമായതും കടല്‍ തിരയുടെ ശക്തി കൂടാന്‍ കാരണമായി. വ്യാഴാഴ്ച പകല്‍ 11 മണിയോടെയാണ് ചെല്ലാനം മുതലുള്ള തീരദേശത്ത് കടല്‍ക്ഷോഭം ആരംഭിച്ചത്. ചെല്ലാനം ഹാര്‍ബര്‍, ഗണപതികാട്, പോലീസ്സ്റ്റേഷന് പരിസരം, ചെറിയകടവ്, കാട്ടിപ്പറമ്പ്, മാനാശ്ശേരി, സൗദി, ബീച്ച്റോഡ്, ചെറിയകടവ്, സിഎംഎസ് പാലം എന്നിവിടങ്ങളിലാണ് കടല്‍ ശക്തമായി കയറിയത്. കടല്‍കയറ്റത്തെത്തുടര്‍ന്ന് പ്രതിരോധിക്കാനാകാതെ ജനം പരക്കംപായുകയായിരുന്നു.
പലയിടങ്ങളിലും വീട്ടുപകരണങ്ങളും പാത്രങ്ങളും വീടുപണിക്കായി ഇറക്കിയ സാമഗ്രികളും ഒഴുകിപ്പോയതായി തീരദേശവാസികള്‍ പരാതിപ്പെട്ടു. കടലിന് അടിത്തട്ടിലെ ചെളിനിറഞ്ഞ വെള്ളം വീടുകളുടെ അകത്ത് തളംകെട്ടി നില്ക്കുന്നതിനാല് വീടുകളില്‍ അന്തിയുറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. കുഞ്ഞുകുട്ടികളും പ്രായമായവരും സ്ത്രീകളും ബന്ധുക്കളുടെ വീടുകളിലേക്ക് മാറിത്താമസിക്കുകയാണ്. കണ്ണമാലി ഭാഗത്ത് തീരത്ത് കയറ്റിവെച്ചിരുന്ന വള്ളങ്ങള്‍ പലതും കടലിലേക്ക് ഒഴുകിപ്പോയിട്ടുണ്ട്. കടലാക്രമണത്തിന്റെ രൂക്ഷത നേരിട്ടറിഞ്ഞ ദിവസമായിരുന്നു ഇന്നലെ.
കാലവര്‍ഷത്തിനും കടലാക്രമണത്തിനും മുന്നോടിയായി റവന്യൂവിഭാഗം സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ഇത്തവണ നടക്കാത്തത് തീരദേശത്തെ ദുരിതത്തിലാക്കി. കടലാക്രമണം ആരംഭിച്ച ഘട്ടത്തില്‍ പ്രതിരോധവുമായി തീരദേശവാസികള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കണ്ണമാലി-ചെല്ലാനം തീരദേശപാതയില്‍ പലയിടത്തും വെള്ളം കയറിയതിനാല്‍ ഇവിടേക്കുള്ള ഗതാഗതവും മുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: