മട്ടാഞ്ചേരി/പള്ളുരുത്തി: മണ്‍സൂണ്‍ മഴ കനത്തതോടെ പശ്ചിമകൊച്ചിയില്‍ വെള്ളക്കെട്ട് പ്രകടമായിത്തുടങ്ങി. ചെളി നീക്കാത്ത തോടുകളും തടസ്സങ്ങള്‍ നീക്കാത്ത കാനകളും വെള്ളക്കെട്ടിന് വഴിയൊരുക്കി.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ചിലര്‍ മറ്റു ഭാഗങ്ങളിലേയ്ക്ക് താമസം മാറ്റി. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ബസ്സര്‍ റോഡ്, കല്പത്തി, വെളി, കൂവപ്പാടം, മുണ്ടംവേലി, ചുള്ളിക്കല്‍, ചക്കാമാടം, തോപ്പുംപടി, രാമേശ്വരം കോളനി, പള്ളുരുത്തി കടേഭാഗം, പാമ്പായി മൂല, കളത്തറ തുടങ്ങിയിടങ്ങളില്‍ ചൊവ്വാഴ്ച പെയ്ത കനത്ത മഴ വെള്ളക്കെട്ടിന്റെ ഭീതിയിലാഴ്ത്തി. വെള്ളക്കെട്ടില്‍ മാലിന്യങ്ങളും ഒഴുകിയെത്തിയതോടെ പല വീടുകളിലും താമസം ദുരിതപൂര്‍ണവുമായി.
മുന്‍കാലങ്ങളില്‍ മഴയ്ക്ക് മുമ്പേയുള്ള ഒഴുക്ക് തടസ്സം ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പശ്ചിമകൊച്ചിയില്‍ മാത്രമായിരുന്നുവെന്നാണ് വിവിധ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നത്. മഴ തുടങ്ങിയതോടെ ചില മേഖലയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി നീക്കം ചെയ്താണ് നീരൊഴുക്ക് തടസ്സം ഒഴിവാക്കുന്നത്.
കാലവര്‍ഷം കനത്തതോടെ കടലില്‍നിന്നുള്ള ശക്തമായ തിരമാലകള്‍ തീരദേശങ്ങളില്‍ ഭീതി പരത്തുകയാണ്. കൊച്ചി അഴിമുഖത്തിന് തെക്കുള്ള ദ്രോണാചാര്യ, കണ്ണമാലി, ഫിഷര്‍മെന്‍ കോളനി, ചെല്ലാനം മേഖലകളില്‍ കടല്‍ഭിത്തിയും മറികടന്ന് തിരമാലകള്‍ കരയിലേക്ക് ഇരമ്പിയെത്തുകയാണ്.
കടല്‍ക്ഷോഭത്തിനെ ചെറുത്തുനില്ക്കാനുള്ള താല്‍ക്കാലിക സംവിധാനങ്ങള്‍ ഫലം കാണുന്നില്ലെന്ന കഴിഞ്ഞകാലാനുഭവങ്ങള്‍ അധികൃതര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ്, വീണ്ടുമുള്ള സംവിധാനമൊരുക്കല്‍ പ്രകടമാക്കുന്നതെന്ന് തീരദേശവാസിയായ ജോസഫ് പറഞ്ഞു.
കടല്‍ക്ഷോഭം ഇതിനകം 40 ഓളം ഭവനങ്ങള്‍ തകര്‍ത്തിട്ടും പുനരധിവാസമോ കടല്‍ഭിത്തി ശക്തിപ്പെടുത്താനോ പുലിമുട്ടുകള്‍ നിര്‍മിക്കാനോ ഭരണകേന്ദ്രങ്ങള്‍ തയ്യാറാകുന്നില്ലെന്ന് തീരദേശവാസികള്‍ പരാതിപ്പെടുകയുമാണ്. മത്സ്യബന്ധന യാനങ്ങള്‍ കരയ്ക്കെത്തിക്കുവാനുള്ള കടല്‍ഭിത്തി ഗ്യാപ്പുകള്‍ക്ക് സമീപമാണ് കടല്‍ കയറ്റത്തിന്റെ ഭീകരത ഏറെയുള്ളത്.
കാലവര്‍ഷത്തെത്തുടര്‍ന്ന് ചെല്ലാനം തീരദേശത്ത് കടല്‍ക്ഷോഭം. ചൊവ്വാഴ്ച പുലര്‍ച്ചെ വേലിയേറ്റ സമയത്താണ് കടല്‍ഭിത്തിയും കടന്ന് കടല്‍വെള്ളം കരയിലേക്ക് ഇരച്ചുകയറിയത്.
കണ്ണമാലി, കണ്ടക്കടവ്, മാളികപ്പറമ്പ്, കാട്ടിപ്പറമ്പ്, സൗദി, മാനാശ്ശേരി എന്നിവിടങ്ങളിലാണ് കടല്‍ക്കയറ്റമുണ്ടായത്. ചെല്ലാനം ഹാര്‍ബറിന് സമീപം ശക്തമായി വെള്ളം കയറി. സൗദി പള്ളിക്ക് സമീപം നൂറോളം വീടുകളില്‍ വെള്ളം കയറി. അപ്രതീക്ഷിതമായുണ്ടായ കടല്‍ കയറ്റത്തില്‍ ജനം ഭീതിയിലായി. കാലവര്‍ഷത്തിന് മുന്നോടിയായി കടല്‍ക്കയറ്റം തടയുന്നതിനും തീരദേശവാസികളെ മാറ്റി പാര്‍പ്പിക്കുന്നതിനുമായി അധികൃതര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.
മുന്‍വര്‍ഷങ്ങളില്‍ നാട്ടുകാരുടെ സഹകരണത്തോടെ മണല്‍ ചാക്കുകള്‍ നിറച്ച് കടല്ക്കയറ്റമുണ്ടാകുന്ന മേഖലയില്‍ താല്‍ക്കാലിക തടയിണ നിര്‍മ്മിക്കുമായിരുന്നു. കാലവര്‍ഷം ആരംഭിച്ച ഘട്ടത്തില്‍പ്പോലും കടലാക്രമണഭീഷണി നേരിടുന്നതിന് നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണന്, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന സമിതിയംഗം വി.ഡി. മജീന്ദ്രന് എന്നിവര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെയുണ്ടായ കടല്ക്കയറ്റത്തില് ചെല്ലാനം ഹാര്‍ബറിന് സമീപം നിര്‍മ്മിച്ചിട്ടുള്ള പുലിമുട്ടിന്റെ ഒരുഭാഗം തകര്‍ന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൊഴിലാളികള്‍ കടലില്‍ പണിക്ക് പോയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: