ലഖ്നൗ: ബദൗനിലെ ക്രൂരബലാത്സംഗ സംഭവമുള്‍പ്പെടെ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണം സംസ്ഥാനത്തെ ജാതി രാഷ്ട്രീയത്തിന്റെ അതിപ്രസരവും യാദവ ഭരണത്തിലെ അതിന്റെ അധീശത്വവുമാണെന്നു വ്യക്തമാകുന്നു. മുലായം സിംഗിന്റെ ഭരണകാലത്തുണ്ടായിരുന്ന മുസ്ലിം പ്രീണനങ്ങള്ക്കുമപ്പുറം മകന് അഖിലേഷ് യാദവിന്റെ ഭരണത്തില്‍ വന്നിരിക്കുന്ന ജാതി പ്രീണനമാണ് ഇപ്പോള്‍ അസ്വസ്ഥതകള്‍ പരമാവധിയാക്കിയിരിക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു.
ക്രമസമാധാന മേഖലയാകകെ യാദവ വിഭാഗത്തിന്റെ കൈപ്പിടിയിലായതാണ് ഇപ്പോഴത്തെ വിഷയം. ഉത്തര്‍പ്രദേശിലെ 35 ശതമാനം പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരില്‍തന്നെ 10 ശതമാനത്തോളം സംഘടിതരായ യാദവ് വിഭാഗത്തിലുള്ളവരാണ്. ഇവരുടെ വോട്ട് അഖിലേഷിന്റെ അധികാരത്തിലേക്കുള്ള വരവിന് കളമൊരുക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്കാണ് ഭരണത്തില്‍ ഏറ്റവും സ്വാധീനവും. ഇവരുടെ സമ്മര്‍ദ്ദവും അധികാര വിനിയോഗവും മറ്റു വിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനെ ചോദ്യംചെയ്യുന്ന ഇതരവിഭാഗങ്ങളെ അടിച്ചൊതുക്കാന്‍ പോലീസും മറ്റു ഭരണ സംവിധാനങ്ങളും കൂട്ടു നില്‍ക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
യാദവര്‍ മറ്റു പിന്നാക്കവിഭാഗങ്ങളുടെ വിളകള്‍ കയ്യേറുകയോ മോഷ്ടിക്കുകയോ ചെയ്യുന്നു. പല സ്ഥലങ്ങളിലും കൃഷിയിടങ്ങള്‍ അധികവും യാദവരുടെ ഉടമസ്ഥതയിലാണ്. ഇവിടങ്ങളില്‍ കൃഷിയിറക്കുന്നത് ഇതര പിന്നാക്ക സമുദായത്തില്‍പ്പെട്ടവരാണ്. പക്ഷേ വിളയെടുക്കാന്‍ സമ്മതിക്കാതിരിക്കുക, പണിയെടുത്തതിനു കൂലി കൊടുക്കാതിരിക്കുക, അവരുടെ വീട്ടുകാരെയും പെണ്‍കുട്ടികളേയും കയ്യേറ്റം ചെയ്യുക തുടങ്ങിയവ യാദവരുടെ വിനോദങ്ങളായി മാറിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ പരാതികൊടുക്കാന്‍ ചെന്നാല്‍ പോലീസ് സ്റ്റേഷനുകളിലെ യാദവരായ ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കുകയോ പരാതി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നുവെന്നതാണ് സ്ഥിതിവിശേഷം. ബദൗനിലെ പെണ്‍കുട്ടികളുടെ അമ്മാവന് പോലീസ് സ്റ്റേഷന് ഇന്‍ചാര്‍ജിന്റെ കാല്പിടിച്ചു കരഞ്ഞിട്ടും പോലീസ് അന്വേഷിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, അമ്മാവന്റെ കരണത്തടിക്കുകയും ചെയ്തിരുന്നു.
പോലീസ് സ്റ്റേഷനുകളില്‍ മിക്കതും തലപ്പത്ത് യാദവരായിരിക്കും. കണക്കുകള്‍ കാണിക്കുന്നത് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ യാദവാധിപത്യമാണ്. സംസ്ഥാനത്തെ 60 ശതമാനം പോലീസ് സ്റ്റേഷനുകളിലെയും മുഖ്യ ഓഫീസര്‍മര്‍ യാദവരാണെന്ന് ആഭ്യന്തരവകുപ്പിന്റെ രേഖകള്‍ പറയുന്നു. രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട ബദൗന്‍ ജില്ലയിലെ 22 പോലീസ് സ്റ്റേഷനുകളില്‍ 16 എണ്ണത്തിലും തലപ്പത്ത് യാദവരാണ്. ഈ മണ്ഡലത്തില്‍ നിയമസഭാ പ്രതിനിധി മുഖ്യമന്ത്രി അഖിലേഷ് യാദവാണ്. ലോക്സഭാ പ്രതിനിധി അഖിലേഷിന്റെ വകയിലെ സഹോദരന് ധര്‍മ്മേന്ദ്ര യാദവാണ്. കുപ്രസിദ്ധ ബദൗന്‍ കേസില്‍ അറസ്റ്റിലായ അഞ്ചുപേരും യാദവരാണ്.
ഉത്തര്‍പ്രദേശിലെ 1527 പോലീസ് സ്റ്റേഷനുകളുടെ കാര്യമെടുത്താല്‍ ഇവിടങ്ങളിലെല്ലാം സമാജ്വാദി പാര്‍ട്ടി അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചതാണ്. കാണ്‍പൂരില്‍ ആകെയുള്ള 36 പോലീസ് സ്റ്റേഷനുകളില്‍ 25 എണ്ണത്തിലും യാദവരാണ് മുഖ്യ പോലീസ് ഉദ്യോഗസ്ഥര്‍. ലഖ്നൗവില്‍ 50 ശതമാനത്തിലധികം സ്റ്റേഷനുകളും ഭരിക്കുന്നത് യാദവരാണ്.
മുലായം സിംഗിന്റെ മരുമകള്‍ ഡിംപിള്‍ വിജയിച്ച മണ്ഡലമായ കനൗജില്‍ ഒമ്പതു പോലീസ് സ്റ്റേഷനുകളില്‍ അഞ്ചെണ്ണത്തില്‍ യാദവ ഉദ്യോഗസ്ഥരാണ് തലപ്പത്ത്്. ഫറൂഖാബാദില്‍ 14 സ്റ്റേഷനുകളില്‍ ഏഴെണ്ണത്തില്‍ യാദവരാണ് മുകളില്‍. ഇറ്റാവയില്‍ 20 സ്റ്റേഷനുകളുണ്ട്, അതില്‍ ഒമ്പതെണ്ണത്തില്‍ യാദവരാണ് മുഖ്യ ഓഫീസര്‍മാര്‍. “എല്ലാ പോലീസ് സ്റ്റേഷനുകളിലും 50 ശതമാനത്തിലേറെ പേര് യാദവരാകണമെന്ന് വാക്കാല്‍ ഉത്തരവ് ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടെ”ന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് പറയുന്നു.
അന്യസംസ്ഥാനങ്ങളില്‍ മുതിര്‍ന്ന ഐപിഎസ്-ഐഎഎസ് പദവികളിലുള്ള യാദവരെ അഖിലേഷ് യാദവ് യുപിയിലേക്കു ക്ഷണിച്ചുകൊണ്ടുവന്ന് നിയോഗിച്ചിട്ടുണ്ട്.
ഇതെല്ലാം മറ്റു സമുദായാംഗങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. എന്തു ചെയ്താലും യാദവ്പോലീസില്നിന്നും വേണ്ടിവന്നാല്‍ അതിലുപരി യാദവ മുഖ്യമന്ത്രിയില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും സംരക്ഷണം കിട്ടുമെന്ന വിശ്വാസം യാദവരുടെ അതിക്രമങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: