കൊല്ലം: ആര്‍എസ്പി പുനരേകീകരണ സമ്മേളനത്തിന് മൂന്നുനാള്‍ ബാക്കിനില്‍ക്കെ എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെ കൊല്ലത്തെ വീടിനുനേരെ ആക്രമണം. സോണിയാഗാന്ധിയെ പ്രകീര്‍ത്തിച്ച കുലംകുത്തിയാണ് പ്രേമചന്ദ്രനെന്ന് അധിക്ഷേപിക്കുന്ന പോസ്റ്റര്‍ വീട്ടുമതിലില്‍ പതിച്ചശേഷമാണ് അക്രമികള്‍ സ്ഥലം വിട്ടത്.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കല്ലേറില്‍ വീടിന്റെ രണ്ട് ജനാലച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
കൊല്ലം നഗരത്തില്‍ റെയില്വേസ്റ്റേഷന് സമീപമുള്ള മഹേശ്വരി എന്ന വീടാണ് ആക്രമിക്കപ്പെട്ടത്. രാവിലെ പത്രവിതരണത്തിനെത്തിയ ആളാണ് അക്രമംനടന്ന വിവരം എംപിയെ അറിയിച്ചത്. പാര്‍ലമെന്റ് സമ്മേളനമായതിനാല്‍ പ്രേമചന്ദ്രനും കുടുംബവും ദല്‍ഹിയിലാണ്. ആര്‍എസ്പി ലയനസമ്മേളനദിവസമായ പത്താം തീയതിയേ മടങ്ങിയെത്തുകയുള്ളൂ. കൊല്ലം എസിപി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടതുമുന്നണിയില്‍ നിന്ന് യുഡിഎഫിലേക്ക് ആര്‍എസ്പി ചേക്കേറിയശേഷം പ്രേമചന്ദ്രനുനേരെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുണ്ടറ മണ്ഡലത്തിലെ കുറ്റിച്ചിറയില്‍ വച്ച് പ്രേമചന്ദ്രനുനേരെ കല്ലേറ് ഉണ്ടായിരുന്നു. അതിന് രണ്ട് ദിവസത്തിനുശേഷമാണ് സിപിഎം സംസ്ഥാനസെക്രട്ടറിയുടെ പരനാറി പരാമര്‍ശം പ്രേമചന്ദ്രനെ ലാക്കാക്കി നടന്നത്.
ഇപ്പോള്‍ അക്രമികള്‍ പതിച്ച പോസ്റ്ററിലെ വാചകങ്ങളും ഗൗരവമായി കാണേണ്ടതുണ്ടെന്ന് ആര്‍എസ്പി നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. വിട്ടുപോകുന്നവരെ കുലംകുത്തിയെന്ന് ആക്ഷേപിച്ച് ഇല്ലാതാക്കാനുള്ള നീക്കം ഇതിന്റെ പിന്നിലുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമുയര്‍ന്നു.
അതേസമയം ആര്‍എസ്പി പുനരേകീകരണവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഉയര്‍ത്തിയ ഫ്ലക്സ്ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിലെ ക്യാമറദൃശ്യങ്ങളും മൊബെയില്‍ ഫോണുകളും പോലീസ് പരിശോധിക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: