മുംബൈ: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളുടെ കൂട്ടത്തില്‍ പുതിയൊരെണ്ണംകൂടി. മുംബൈയില്‍ വനിതാ കണ്ടക്റ്ററെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ 34കാരിയായ കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ഉത്തരവാദിയായയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡോംബിവിലിയില്‍ നിന്ന് നവി മുംബൈയിലേക്കു പോയ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പുറത്തേക്കിറങ്ങാനുള്ള ഡോര്‍ വഴി അകത്തേക്കു കയറിയയാളെ ഡ്രൈവര്‍ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നിലെ വാതില്‍വഴി കയറാന്‍ ഡ്രൈവര്‍ യാത്രക്കാരനോട് നിര്‍ദേശിച്ചു. പിന്നാലെ യാത്രക്കാരന് ഡ്രൈവറെ തെറി പറയാന്‍ ആരംഭിച്ചു. പ്രശ്നത്തില്‍ ഇടപെട്ട വനിതാ കണ്ടക്ടറെ അക്രമിയായ യാത്രക്കാരന് കരണത്തടിച്ചശേഷം പിടിച്ചുതള്ളി. നിലത്തുവീണ അവരെ നിഷ്കരുണം തൊഴിച്ചു. ഇതുകണ്ട ഡ്രൈവര്‍ ബസ് നിര്‍ത്തി. തുടര്‍ന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരന് ബസിനു പുറത്തേക്കു തള്ളിയിട്ടു. യൂണിഫോം വലിച്ചുകീറുകയും ബോധംകെടുംവരെ തല്ലുകയും ചെയ്തു. ഏകദേശം അരമണിക്കൂറോളം പ്രശ്നം നീണ്ടു.അത്രയും നേരം മറ്റുയാത്രക്കാര്‍ നിസംഗരായി നോക്കിനില്ക്കുകയായിരുന്നു. ഈ സമയം അതുവഴി കടന്നുപോയ മറ്റൊരു ബസിലെ കണ്ടക്ടര്‍, തങ്ങളുടെ സഹപ്രവര്‍ത്തകയുടെ ദയനീയ അവസ്ഥ കണ്ട് അവിടെയിറങ്ങി. അയാളെയും യാത്രക്കാരന് മര്‍ദ്ദിച്ചു. ഒടുവില്‍ ക്ഷമകെട്ട കാഴ്ച്ചക്കാര്‍ പ്രശ്നക്കാരനെ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: