ന്യൂദല്‍ഹി: പതിനാറാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. ജൂണ്‍ 11 വരെ നീളുന്ന സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള എംപിമാര്‍ ദല്‍ഹിയിലെത്തി. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രോടേം സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തതോടെ 16ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി.
പ്രോടേം സ്പീക്കറായി ചുമതലയേറ്റ കമല്‍നാഥിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. 11 മണിക്ക് സമ്മേളിച്ച സഭയില്‍ 16ാം ലോക്സഭയെ സംബന്ധിച്ച് രാഷ്ട്രപതി പുറപ്പെടുവിച്ച വിജ്ഞാപനം സെക്രട്ടറി ജനറല്‍ പി.ശ്രീധരന് വായിച്ചു. തുടര്‍ന്ന് കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണം പ്രോടേം സ്പീക്കര്‍ സഭയെ ഔദ്യോഗികമായി അറിയിച്ചു. ഗോപിനാഥ് മുണ്ടെയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും. വെള്ളിയാഴ്ച ഉച്ച വരെ നീളുന്ന സത്യപ്രതിജ്ഞക്ക് ശേഷം സ്പീക്കറെ തെരഞ്ഞെടുക്കും.
പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച തീരുമാനവും വെള്ളിയാഴ്ചയുണ്ടാകും. തിങ്കളാഴ്ചയാണു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപനം പ്രസംഗം. അടുത്ത രണ്ട് ദിവസങ്ങളിലും നയപ്രഖ്യാപനത്തിന് മേല്‍ ചര്‍ച്ച നടക്കും. നന്ദി പ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടിയോടെ സമ്മേളനം അവസാനിക്കും. സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നുള്ള എംപിമാര്‍ ദല്‍ഹിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: