ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം കണ്ടെത്തുന്നതിനുള്ള രൂപരേഖ തയ്യാറായി. കേസുമായി ബന്ധപ്പെട്ട് ആദ്യമായി ചേര്‍ന്ന എസ്ഐടി യോഗത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. രാജ്യത്തെ വിവിധ ഏജന്‍സികളോട് കള്ളപ്പണം സംബന്ധിച്ച രേഖകള്‍ കൈമാറാനും എസ്ഐടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍ സുപ്രീം കോടതി ജഡ്ജി എം.ബി.ഷായുടെ നേതൃത്വത്തിലാണ് കള്ളപ്പണക്കേസ് കൈകാര്യം ചെയ്യുന്നത്. കേസ് അതിവേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് യോഗത്തിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് പാലിച്ചുകൊണ്ടു തന്നെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി. എസ്ഐടിയുടെ അടുത്ത യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും.
കേസിന്റെ പുരോഗതിക്കുവേണ്ടി കള്ളപ്പണം സംബന്ധിച്ച കേസുകളുടെ വിശദവിവരം കൈമാറാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും, സിബിഐയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എസ്ഐടി വൈസ് ചെയര്മാന് ജസ്റ്റിസ് പസായത്, 11 ഉന്നത ഏജന്‍സികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്റലിജന്റ്സ് ബ്യൂറോ, റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്, സിബിഐ, ഇ.ഡി. എന്നീവിഭാഗങ്ങളും പങ്കെടുത്തു.
കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ബി. ഷായുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ സിബിഐ, രഹസ്യാന്വേഷണ ഏജന്‍സിയായ റോ, ഇന്റലിജന്‍സ് മേധാവികളും റിസര്‍വ് ബാങ്ക് ഗവര്ണറുമുണ്ടാകും.
നരേന്ദ്രമോദി മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. വിദേശത്തുള്ള കള്ളപ്പണം രാജ്യത്ത് തിരികെ കൊണ്ടുവരുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് 2012-ജൂലൈയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ജര്‍മ്മന്‍ ബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് സൂക്ഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം രാജ്യത്തെത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: