കാഞ്ഞങ്ങാട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ എട്ടുവയസുകാരനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ ആശുപത്രി മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ മുള്ളിക്കല്‍ തമ്പാന് (46), ഭാര്യ പത്മിനി (40), എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മകന് കാര്‍ത്തിക് (എട്ട്) എന്നിവരാണ് മരിച്ചത്. തമ്പാനെയും ഭാര്യ പത്മിനിയെയും സീലിംഗ് ഫാനിലും മകന് കാര്‍ത്തിക്കിനെ ജനല്‍ കമ്പിയിലും തൂങ്ങിയ നിലയിലാണ് കണ്ടത്. മകനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. രണ്ടു ദിവസം മുമ്പാണ് ഇവര്‍ മകനെയും കൂട്ടി ആശുപത്രിയിലെത്തിയത്. ജന്മനാ വൈകല്യം ബാധിച്ച് നടക്കാനാകാത്ത കാര്‍ത്തിക്കിന്റെ തലയിലെ പഴുപ്പിനാണ് ചികിത്സ തേടിയത്. പഴുപ്പ് നീക്കം ചെയ്ത് ആശുപത്രി വിടാനിരിക്കെയായിരുന്നു സംഭവം.
ഇന്നലെ രാവിലെ ആറോടെ നഴ്സ് മരുന്നു കൊടുക്കാനെത്തിയപ്പോള്‍ റൂം അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ വാതില്‍ തള്ളിത്തുറന്നപ്പോഴാണ് മൂവരെയും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മുറിയില്‍ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തിരുന്നു. ‘കുട്ടിയുടെ വേദന കാണാന്‍ പറ്റാത്തതുകൊണ്ടു മരിക്കുന്നു’ എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
തമ്പാന്-പത്മിനി ദമ്പതികളുടെ ആദ്യ രണ്ടു മക്കളായ അര്ജുന്, അക്ഷയ് എന്നിവര്‍ രോഗം മൂലം ചെറുപ്രായത്തില്‍ തന്നെ മരിച്ചിരുന്നു. പരേതനായ മാപ്പിടച്ചേരി അപ്പു-ചിരി ദമ്പതികളുടെ മകനാണ് തമ്പാന്. സഹോദരങ്ങള്‍: കുഞ്ഞിരാമന്, രാഘവന്, കൃഷ്ണന്, ശ്യാമള, ഷൈമ. പിലിക്കോട്ടെ പരേതരായ ഗോപാലന്-ഉമ്പിച്ചി ദമ്പതികളുടെ മകളാണ് പത്മിനി. സഹോദരങ്ങള്‍: ശാരദ, ശ്രീധരന്, യശോദ, രാജേഷ്. നിര്‍മാണ തൊഴിലാളിയാണ് തമ്പാന്.
സാമ്പത്തികമായി കഷ്ടതയിലായിരുന്നു കുടുംബം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള ക്യാമ്പുകളില്‍ കാര്‍ത്തിക്ക് പങ്കെടുത്തിരുന്നെങ്കിലും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല.
എന്നാല്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ കിരണം പദ്ധതിയില്‍ കാര്‍ത്തിക് ഉള്‍പ്പെട്ടിരുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മരണം സംബന്ധിച്ച് അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പ്രദീപ്കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: