മരട്: നെട്ടൂര്‍- കുണ്ടന്നൂര്‍ സമാന്തര പാലംപണി പാതിവഴിയില്‍ നിലച്ചു. പാലം നിര്‍മ്മാണത്തിന്റെ ആദ്യനാളുകളില്‍ തന്നെ പാലം പണി വിവാദത്തിലായിരുന്നു. പാലം നിര്‍മ്മാണത്തിന്റെ പദ്ധതിതുക 29.5 കോടിയുടേതാണെന്നു പുറത്തുവന്നപ്പോള്‍ മുതല്‍ ഇതില്‍ വന്‍അഴിമതിയുണ്ടെന്ന് അന്നുതന്നെ ജനങ്ങള്‍ക്കിടയില്‍ ആക്ഷേപമുയര്‍ന്നു. സമാന്തരപാലത്തിന് 12 കോടി നിര്‍മ്മാണ ചിലവുവരും എന്നായിരുന്നു വിവരാവകാശപ്രകാരം ലഭിച്ച രേഖയില്‍ പറയുന്നത്. എത്ര കോടി അഴിമതിയുണ്ടെങ്കിലും തങ്ങള്ക്കുപാലം വേണം എന്നതായിരുന്നു നെട്ടൂര്‍ നിവാസികളുടെ ആവശ്യം.
തേവര- കുണ്ടന്നൂര്‍ മേല്‍പാലം വന്നതുമുതല്‍ നെട്ടൂര്‍ നിവാസികള്‍ ഒരു സമാന്തര പാലത്തിനായി ഒട്ടേറെ പ്രക്ഷോഭ സമരം നടത്തുകയും വഴിതടയല്‍ സമരം നടത്തിയതിന്റെ പേരില്‍ ഓട്ടേറെ പേര്‍ക്കെതിരെ കോടതിയില്‍ കേസുണ്ടാകുകയും ചെയ്തിരുന്നു. അങ്ങിനെ ജനകീയ സമരത്തെ തുടര്‍ന്ന് അല്പം വൈകിയാണെങ്കിലും സമാന്തരപാലം യാഥാര്‍ത്ഥ്യമായതോടെ നെട്ടൂര്‍ നിവാസികള്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍ പാലം പണികഴിഞ്ഞ രണ്ടുമാസമായി മുടങ്ങികിടക്കുകയാണ്. ഇതുവരെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫണ്ട് കിട്ടാത്തതുകൊണ്ടാണ് പണിനിര്ത്തിവച്ചിരിക്കുന്നതെന്നാണ് കരാറുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: