ന്യൂദല്‍ഹി: വിദേശത്തെ കള്ളപ്പണനിക്ഷേപം കണ്ടുകെട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായി പുതിയ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ആദ്യയോഗം ജൂണ്‍ നാലിനു നടക്കും. എസ്ഐടിയുടെ നടപടിത്തുടക്കങ്ങളോടെ കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി ഹസന് അലി ഖാന് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.
”കണക്കില്‍ പെടാത്ത കള്ളപ്പണ നിക്ഷേപം സംബന്ധിച്ച അന്വേഷണത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത എസ്ഐടി അതിന്റെ ഉത്തരവാദിത്തവും കര്‍ത്തവ്യവും നിര്‍വഹിക്കുന്നതിന്റെ ഭാഗമായി ഹസന് അലിയും മറ്റും ഉള്‍പ്പെട്ട കേസുകളില്‍ നടപടികള്‍ തുടങ്ങുകയായി” എന്നാണ് എസ്ഐടിയുടെ പ്രഥമ പത്രക്കുറിപ്പില്‍ പറയുന്നത്. കേന്ദ്ര റവന്യൂ, അന്വേഷണ ഏജന്‍സികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടുന്ന യോഗമാണ് നാലിനു ന്യൂദല്‍ഹിയില്‍ ചേരുന്നത്.
വിദേശത്ത് രഹസ്യ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപമുള്ള അലിക്കെതിരേ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ യോഗത്തില്‍ ഇങ്കം ടാക്സ് വിഭാഗവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എസ്ഐടിയെ അറിയിക്കും.
രണ്ടുവര്‍ഷമായി ഹസന് അലി ഖാന് ജയിലിലാണ്. അലി ഖാന് കൊല്‍ക്കത്തക്കാരനായ മറ്റൊരു വ്യവസായിയുടെ സഹായത്തോടെ ഹവാലാ റാക്കറ്റ് നെറ്റ്വര്‍ക്കുവഴി 800 ലക്ഷം ഡോളര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചുവെന്നതാണ് ഒരു കേസ്. ഈ കേസില്‍ കൊല്‍ക്കത്ത വ്യവസായി കാശിനാഥ് തപൂരിയയും ജയിലിലാണ്.
എന്നാല്‍, ഈ കേസിലും അന്വേഷണത്തിലും മുന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നിലപാടാണ് ഏറ്റവും കൗതുകകരം. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചെങ്കിലും 2012 ഡിസംബറില്‍ ധനകാര്യ മന്ത്രാലയം ആ വകുപ്പിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ അറിയിച്ചത് അലിഖാന്റെ 910 ശതലക്ഷം രൂപ വരുന്ന നികുതി കുടിശിക പിടിച്ചെടുക്കുക അസാധ്യമാണെന്നായിരുന്നു. ആ തുക ഇപ്പോള്‍ ഒരുലക്ഷം കോടിരൂപയായി.
അതിനിടെ ഹസന് ഖാന് പല കോടതികളിലൂടെ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ തള്ളപ്പെട്ടു. മുംബൈ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. തനിക്ക് സ്വിസ്ബാങ്ക് അക്കൗണ്ട് ഇല്ലെന്ന വാദമാണ് ഖാന് മുന്നോട്ടു വെക്കുന്നത്.
എന്നാല്‍ അലി ഖാനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നുംതന്നെ കൈമാറാന്‍ സ്വിസ് ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ പക്കലുള്ള രേഖകള്‍ കൃത്രിമമാണെന്നും ഖാന് എതിരേ സുവ്യക്തമായ തെളിവുകള്‍ ഇനിയും കണ്ടെത്താന്‍ ഏജന്‍സികള്‍ക്കു സാധിച്ചിട്ടില്ലെന്നും ഖാന്റെ കൗണ്‍സില്‍ കോടതിയില്‍ വാദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: