ലക്നൗ: ഉത്തര്‍ പ്രദേശിലെ ബദൗനില്‍ സഹോദരിമാരായ രണ്ട് ദളിത് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിക്കൊന്ന ശേഷം കെട്ടിത്തൂക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ മൂന്നു പേര് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഏഴു പ്രതികളില്‍ അഞ്ചു പേരാണ് അറസ്റ്റിലായത്. രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കുറ്റം സമ്മതിച്ച പ്രതികളുടെ പേരു വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. പൊലീസ് പിടിയിലായ പപ്പു യാദവ്, ആദേശ് യാദവ്, ഉര്‍വേശ് യാദവ് എന്നിവരെ പെണ്‍കുട്ടികളുടെ കുംടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ മാനഭംഗം, മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തല്‍, കൊലക്കുറ്റം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഒളിവില്‍ പോയ രണ്ടു പ്രതികളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി വരികയാണ്.
സംഭവത്തെത്തുടര്‍ന്നുണ്ടായ വ്യാപക പ്രതിഷേധം കണക്കിലെടുത്ത് കേസ് സിബിഐയ്ക്ക് വിടാന്‍ ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ ശനിയാഴ്ച തീരുമാനിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍ കേസ് വിചാരണയ്ക്കായി അതിവേഗ കോടതി രൂപീകരിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: