തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്കും രോഗനിര്‍ണയം, ചികിത്സ, മരുന്ന് എന്നിവ സൗജന്യമായി ലഭ്യമാക്കുന്ന കാരുണ്യ കേരളം പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍. മിഷന് 676 പദ്ധതിയില്‍ ആരോഗ്യം ദേവസ്വം വകുപ്പുകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ ലാബ്, സ്കാന്‍ പരിശോധനകള്‍, അവയവദാനം ഒഴികെയുള്ള സര്‍ജറികള്‍ എന്നിവ സൗജന്യമാക്കുമെന്നും കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലും നടപ്പിലാക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. കുരങ്ങുപനിക്കുള്ള കുത്തിവെപ്പ് കര്‍ണാടക സര്‍ക്കാരിന്റെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കും. ആദ്യഘട്ടമായി 250 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലാബ് സ്ഥാപിക്കുന്ന നടപടികളായി.
ലഹരി വിമുക്ത കേരളത്തിനായി ആരോഗ്യവകുപ്പ് ജീവനക്കാരിലൂടെയും ആശമാരിലൂടെയും ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. നിലവിലുള്ള ജീവതശൈലി രോഗ നിയന്ത്രണ പദ്ധതിയുമായി ബന്ധിപ്പിച്ച് മദ്യപാനാസക്തി ചികിത്സ എല്ലാ തലങ്ങളിലും ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ രോഗവിവരങ്ങള്‍ കമ്പ്യൂട്ടര്‍ ശൃംഖലവഴി ബന്ധിപ്പിക്കുന്ന ഇഹെല്‍ത്ത് പദ്ധതി നടപ്പിലാക്കും. 108 ആംബുലന്‍സ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ഇതിനു പുറമേ 283 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് സംവിധാനമുള്ള ആംബുലന്‍സ്, 287 പേഷ്യന്റ് സപ്പോര്‍ട്ട് വെഹിക്കിള്‍ എന്നിവയും സംസ്ഥാന വ്യാപകമായി നടപ്പാക്കും. 45 കോടി രൂപ ചെലവഴിച്ച് കോഴിക്കോട് പുതിയ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, എല്ലാ പിഎച്ച്സികളിലും ലബോറട്ടറികള്‍, എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും സിറ്റി സ്കാന്‍, എല്ലാ താലൂക്കാശുപത്രികളിലും കാഷ്വാലിറ്റി സൗകര്യം എന്നിവയും സജ്ജമാക്കും.
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി വരെ സൗജന്യ ഡയാലിസിസ് സംവിധാനം ഏര്‍പ്പെടുത്തും. നിലവില്‍ സത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ ഇല്ലാത്ത ജില്ലകളില്‍ അവ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ സര്‍വകലാശാലയുടെ പുതിയ റീജിയണല്‍ ആഫീസ് തിരുവനന്തപുരത്ത് ആരംഭിക്കും. സാധാരണ ജനങ്ങള്‍ക്ക് ആധുനിക ചികിത്സാസൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കും. ദന്തല്‍ വിദ്യാഭ്യാസത്തിന് പുതിയ ഒരു ദന്തല്‍ കോളേജും ആശുപത്രിയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം ആരംഭിക്കും. തൃശൂര്‍ ദന്തല്‍ കോളേജിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കോക്ലിയര്‍ ഇംപ്ലാന്റ് യൂണിറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രക്താര്‍ബുദ ബാധിതര്‍ക്കായി പ്രത്യേക ചികില്‍സാ വാര്‍ഡ്, തിരുവനന്തപുരം മുട്ടത്തറയില്‍ സിമെറ്റ് നഴ്സിംഗ് കോളേജ് എന്നിവ ആരംഭിക്കും.
140 നിയോജക മണ്ഡലങ്ങളിലും ഭക്ഷ്യസുരക്ഷാ ഓഫീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് വാഹനങ്ങള്‍ പോകുന്നതിനും വരുന്നതിനുമുള്ള റോഡിന്റെ വീതികൂട്ടി ഉപരിതലം ക്രമപ്പെടുത്തും. ശബരിമല സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പൂര്‍ത്തീകരിക്കും. മരക്കൂട്ടം മുതല്‍ ശരംകുത്തിവരെ പതിമൂന്ന് ക്യൂ കോംപ്ലക്സുകള്‍ നിര്‍മ്മിക്കും. 500 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപത്തിന്റെ പണി പൂര്‍ത്തിയാക്കും. ശബരിമല മെറ്റീരിയല്‍ റോപ്പ്വേയുടെ പാരിസ്ഥിതിക പഠനം പൂര്‍ത്തിയാക്കി, നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. പത്രപ്രവര്‍ത്തകര്‍, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആവശ്യത്തിനുള്ള കോംപ്ലക്സ്, കുന്നാര്‍ ഡാം വിപുലീകരണം, ആധുനിക രീതിയിലുള്ള അപ്പം, അരവണ പ്ലാന്റ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: