തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ജനറല്‍ കണ്‍സള്‍ട്ടന്റായ ഡിഎംആര്‍സി വിദേശകമ്പനികളുടേതടക്കം ടെണ്ടര്‍ ക്ഷണിച്ചിട്ടും പങ്കെടുത്തത് ഒരു കമ്പനി മാത്രം.
നിരവധി മോണോറെയില്‍ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ജര്‍മന്‍ കമ്പനിയായ ബൊംബാര്ഡിയറാണ് ടെണ്ടറില്‍ പങ്കെടുത്തത്. സാങ്കേതിക ബിഡും, സാമ്പത്തിക ബിഡുമാണ്് ഡിഎംആര്‍സി ക്ഷണിച്ചിരുന്നത്. ഇതില്‍ സാങ്കേതിക ബിഡ് തുറന്നിട്ടുണ്ട്. സാമ്പത്തിക ബിഡ് രണ്ടാഴ്ചകകം തുറക്കുമെന്നു കേരള മോണോറെയില്‍ കോര്പ്പറേഷന് അധികൃതര്‍ ജന്മഭൂമിയോടു പറഞ്ഞു. നേരത്തെ ടെണ്ടര്‍ വിളിച്ചപ്പോഴും ബൊംബാര്‍ഡിയര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബൊംബാര്‍ഡിയര്‍ ട്രാന്സ്പോര്ട്ടേഷന് കമ്പനി, യുഎസ്എ, ബൊംബാര്‍ഡിയര്‍ ട്രാന്സ്പോര്ട്ടേഷന് കമ്പനി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ആബ്കോണ്സ് ലിമിറ്റഡ്, ഷപൂര്‍ജി പൊളോന്ജി കമ്പനി ലിമിറ്റഡ് എന്നിവ ചേര്‍ന്നതാണ് ബൊംബാര്‍ഡിയര്‍ കണ്‍സോര്‍ഷ്യം.
സാങ്കേതിക ടെണ്ടര്‍ വിലയിരുത്തുന്നതിനായി കേരള മോണോറെയില്‍ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ ആഴ്ചയില്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നുണ്ട്. ഇതിനു മുമ്പായി ബൊംബാര്‍ഡിയര്‍ കമ്പനി സാങ്കേതിക ടെന്‍ഡറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഡിഎംആര്‍സിക്കു നല്‍കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മോണോറെയില്‍ ഡയറക്ടര്‍ ബോര്‍ഡ് സര്‍ക്കാരിനു ശുപാര്‍ശ നല്‍കുന്നത്. സര്‍ക്കാര്‍ തീരുമാനം കമ്പനിക്ക് അനുകൂലമായാല്‍ സാമ്പത്തിക ടെണ്ടര്‍ പൊട്ടിക്കും. മോണോറെയില്‍ കോര്പ്പറേഷന് കോഴിക്കോടിനും തിരുവനന്തപുരത്തിനുമായി തീരുമാനിച്ചിരിക്കുന്ന ഫണ്ട് 6000 കോടിയാണ് ഇതില്‍ കൂടുതലാണ് ബൊംബാര്‍ഡിയര്‍ കോട്ടു ചെയ്തിട്ടുള്ളതെങ്കില് വീണ്ടും സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കേണ്ടതായി വരും. മോണോറെയില്‍ ജനറല്‍ കണ്‍സള്‍ട്ടന്റായ ഡിഎംആര്‍സി ബൊംബാര്‍ഡിയറിന്റെ ടെണ്ടര്‍ തുക അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരും എതിര്‍പ്പു കാണിക്കില്ലെന്നാണറിയുന്നത്. ഈമാസം പകുതിക്കു മുമ്പുതന്നെ ബൊംബാര്‍ഡിയര്‍ സാങ്കേതിയ ടെണ്ടറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ഇതുകൂടി ലഭിക്കുന്ന മുറയ്ക്കു മാത്രമേ സാമ്പത്തിക ടെണ്ടര്‍ തുറക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം മോണോറെയിലിനു 3590 കോടി രൂപയാണ് ആദ്യഘട്ടത്തിനു ചെലവാകുക. ടെക്നോസിറ്റി മുതല്‍ കരമന വരെയുള്ള 22.20 കിലോമീറ്റര്‍ റെയില്‍ പൂര്‍ണമായും കോണ്‍ക്രീറ്റ് പില്ലറുകള്‍ക്കു മുകളിലൂടെയാണ് പോകുന്നത്. 19 സ്റ്റേഷനുകള്‍ ഇതിലുണ്ടാകും. 525 പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ കഴിയുന്ന മൂന്നു ബോഗികള്‍ അടങ്ങുന്നതാണ് മോണോ റെയില്‍. കേശവദാസപുരത്തും തമ്പാനൂരിലും പ്രധാന സ്റ്റേഷനുകള്‍ ഉണ്ടാകും. പദ്ധതിക്കായി 39 കുടുംബങ്ങളുടെ സ്ഥലവും 65 കടകളും ഒഴിപ്പിക്കണം. അഞ്ചു വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ സ്ഥലമേറ്റെടുപ്പു വേഗത്തില്‍ പൂര്‍ത്തിയാക്കുമെങ്കില്‍ പദ്ധതി കുറേക്കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മോണോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തെ മൂന്നായി തിരിച്ചാണ് നിര്‍മാണം നടത്തുക. ഇതില്‍ ടെക്നോ സിറ്റി മുതല്‍ ശ്രീകാര്യം വരെയുള്ള ആദ്യഘട്ട നിര്‍മാണം 40 മാസം കൊണ്ടു പൂര്‍ത്തിയാക്കും. രണ്ടാം ഘട്ട നിര്‍മാണം കാര്യവട്ടം മുതല്‍ കേശവദാസപുരം വരെയുള്ള എട്ടു കിലോമീറ്റര്‍ 60 മാസം കൊണ്ടും കേശവദാസപുരം-കരമന വരെയുള്ള എട്ടു കിലോമീറ്റര്‍ 60 മാസം കൊണ്ടും പൂര്‍ത്തിയാക്കും. 1991 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് മോണോ റെയില്‍, മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയാണ്. 15 സ്റ്റേഷനുകളാണ് ഉണ്ടാവുക.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: