ആലപ്പുഴ: മുസ്ലിം ലീഗിന്റെ അവിഹിത ഇടപെടല്‍ കുടുംബശ്രീയെ തകര്‍ക്കുന്നു. അഴിമതിക്കെതിരെ നടപടിയെടുത്ത ജില്ലാ കോര്‍ഡിനേറ്ററെ അവഹേളിച്ച് പടികടത്തി. കുടുംബശ്രീ പ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിക്കാനും ശാരീരികമായി ആക്രമിക്കാനും ശ്രമിച്ച ഉന്നതനെ വകുപ്പ് മന്ത്രിയുടെ പാര്‍ട്ടി സംരക്ഷിക്കുന്നതായി ആക്ഷേപം.
ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മൊഹ്സീന് കോയയെയാണ് ലീഗ് ഇടപെടലിനെ തുടര്‍ന്ന് അവഹേളിച്ച് ചുമതലയില്‍ നിന്നൊഴിവാക്കിയത്. അദ്ദേഹത്തിന് റിലീവ് ചെയ്യാന്‍ പോലും സാവകാശം നല്‍കാതെ ഓര്‍ഡര്‍ നല്കി മണിക്കൂറുകള്‍ക്കകം എറണാകുളം കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ആലപ്പുഴ ജില്ലയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ലീഗ് അനുകൂല സംഘടനയായ എസ്ഇയു ജില്ലാ നേതാവിനെതിരെ ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതാണ് ജില്ലാ കോര്‍ഡിനേറ്ററുടെ കസേര തെറിക്കാന്‍ കാരണമായത്.
കുടംബശ്രീ ഉല്പന്നങ്ങള് വില്ക്കുന്നതില് വ്യാപക ക്രമക്കേട് നടക്കുന്നതായി മൊഹ്സിന്‍ കോയ കണ്ടെത്തിയിരുന്നു. കുടുംബശ്രീ യൂണിറ്റുകളുടെ ഉല്പന്നങ്ങള് മാത്രമേ കുടുംബശ്രീ ഹോം ഷോപ്പുകളിലൂടെ വില്‍ക്കാവൂവെന്നാണ് ചട്ടം. എന്നാല്‍ ആലപ്പുഴയില്‍ കുടുംബശ്രീ വില്‍ക്കുന്ന 12 ഇനങ്ങളില്‍ ഏഴെണ്ണവും പുറമെ നിന്നുള്ളതാണ്. അരൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉല്പന്നങ്ങളാണ് കുടുംബശ്രീ മുഖേന വില്‍ക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അരൂരിലെ സ്ഥാപനത്തിന്റെ പേരില്‍ കുടുംബശ്രീ മുഖേന വില്‍ക്കുന്ന തേയില, കരിപ്പെട്ടി എന്നിവ കുടുംബശ്രീയിലെ ഒരു പ്രമുഖന്റേതാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുടുംബശ്രീയില്‍ ഇത്തരത്തില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നതായി നിരവധി സ്ത്രീകള്‍ പരാതി നല്‍കുകയും കുടുംബശ്രീക്ക് മുന്നില്‍ സമരം നടത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാം തെളിവു സഹിതം റിപ്പോര്‍ട്ട് ചെയ്തതിനാണ് മൊഹ്സിന്‍ കോയയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.
എന്തുവന്നാലും എസ്ഇയു നേതാവിനെ സംരക്ഷിക്കുമെന്ന ലീഗ് നിലപാടില്‍ മൊഹ്സിന്‍ കോയയെ ബലിയാടാക്കുകയായിരുന്നു. അതിനിടെ കുടുംബശ്രീ ജില്ലാ മിഷന് എഡിഎം സി റിയാസിനെതിരെ നിരവധി സ്ത്രീകള്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഈ സാഹചര്യത്തില്‍ വനിതാ കമ്മിഷന്, വനിതാസെല്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതായി ചേര്‍ത്തല കുടുംബശ്രീ വനിതാ യൂണിറ്റായ ലയം പ്രോഡക്ട്സ് പ്രസിഡന്റ് ജയാ സുരേഷ് പറഞ്ഞു.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: