കാക്കനാട്: സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡില്‍ നിന്നും ഇന്‍ഫോപാര്‍ക്കിലേക്കുള്ള റോഡില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ മോട്ടോര്‍ വകുപ്പുദ്യോഗസ്ഥനെ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥനും, പ്രതിയും, കാക്കനാട് സഹകരണ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ രാവിലെ 11.30യോടെയാണ് സംഭവമുണ്ടായത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സ്കൂള്‍ ബസുകളില്‍ വേഗത നിയന്ത്രിക്കുന്നതിനുള്ള സ്പീഡ് ഗവര്‍ണറിന്റെ ക്ഷമതാ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനിടയിലാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജേഷിന് മര്‍ദ്ദനമേറ്റത്. വാഴക്കാല സ്വദേശിയു, മൂന്നുവര്‍ഷമായി ഓട്ടോ കണ്‍സള്‍ട്ടന്റുമായ വിഷ്ണുവാണ് തന്നെ കഴുത്തിനു കുത്തിപ്പിടിച്ചു മര്‍ദ്ദിച്ചതെന്നാണ് വിജേഷ് പോലീസില്‍ മൊഴികൊടുത്തിരിക്കുന്നത്.
സ്കൂള്‍ ബസിന്റെ ഡ്രൈവറിനോട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, ഇതില്ലാതെ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് വിഷ്ണു ശഠിച്ചുവെന്നും, തരാതെവിടില്ലെന്നും, ഭീഷണിപ്പെടുത്തിയതായി വിജേഷ് നല്കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ ഉദ്യോഗസ്ഥന് തന്നോട് കൈക്കൂലി ആവശ്യപ്പെട്ടെന്നും നല്കാതിരുന്നപ്പോള്, തന്നെയാണ് മര്‍ദ്ദിച്ചതെന്ന് വിഷ്ണുവിന്റെ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് തൃക്കാക്കര പോലീസ് ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് വിഷ്ണുവിനെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: