തിരുവനന്തപുരം : കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഒക്ടോബര്‍ മാസത്തില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സംസ്ഥാനത്തെ 7000 കേന്ദ്രങ്ങളില്‍ നടക്കുന്ന കൂട്ടയോട്ടത്തില്‍ ഏകദേശം 4,000 കിലോമീറ്റര്‍ ദൂരമാണ് ഓടുന്നത്.ഒരുകോടി ജനങ്ങള്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി പങ്കാളിത്ത കര്‍മ പദ്ധതിയുടെ ഭാഗമായി ജൂണ്‍ അഞ്ചിന് സംസ്ഥാനത്ത് 10 ലക്ഷം വൃക്ഷത്തൈകള്‍ നടും. ഇവയുടെ സംരക്ഷണത്തിന് എല്ലാ തലത്തിലും മോണിട്ടറിംഗ് സമിതി രൂപീകരിക്കും. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശം സ്വീകരിക്കുന്നതിനായി ഹരിതശ്രീ പോര്‍ട്ടല്‍ ആരംഭിക്കും. ജൂണ്‍ 3ന് രാവിലെ 10ന് തിരുവനന്തപുരത്ത് പരിസ്ഥിതി പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.അങ്ങാടി കുരുവികളെ സംരക്ഷിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരുടെ സഹകരണത്തോടെ പ്രത്യേക പദ്ധതി, മികച്ച ജൈവ വൈവിധ്യ സംരക്ഷകര്‍ക്ക് 2,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ്, പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തനത്തിന് അവാര്‍ഡ്, വിദ്യാര്‍ത്ഥികളില്‍ പക്ഷിനിരീക്ഷണ താല്പര്യം വര്‍ധിപ്പിക്കാന്‍ ബഡിംഗ് ബേര്‍ഡേഴ്സ് എന്നീ പദ്ധതികള്‍ നടപ്പിലാക്കും.
അന്താരാഷ്ട്ര നിലവാരത്തില്‍ പണികഴിപ്പിക്കുന്ന തൃശൂര്‍ മൃഗശാലയുടെ ഉദ്ഘാടനം അടുത്ത വര്‍ഷം നടത്തും. അരിപ്പയിലെ ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂള്‍ നവീന സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തി ഫോറസ്റ്റ് അക്കാദമിയായി ഉയര്‍ത്തും. മലയോര മേഖലയില്‍ വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാന്‍ 259 കോടി ചെലവില്‍ കൃഷി രക്ഷാ പദ്ധതി നടപ്പിലാക്കും. പരിസ്ഥിതി സംരക്ഷണത്തിന് ജില്ലാതല ഓഫീസുകള്‍ സ്ഥാപിക്കും. ആദ്യ ഓഫീസ് കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാന പഠന ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നതിന് പദ്ധതി തയാറാക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചു.സര്‍ക്കാരിന്റെ മിഷന് 676 പദ്ധതി പ്രകാരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ നികുതിയും താല്‍ക്കാലിക രജിസ്ട്രേഷന് ഫീസും കോമ്പൗണ്ടിംഗ് ഫീസും കൂടി ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനം ഒരുവര്‍ഷത്തിനകം ഏര്‍പ്പെടുത്തും. 2015 മാര്‍ച്ചിനകം മൂന്ന് കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകളും മൂന്ന് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
സിനിമാ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം പദ്ധതികള്‍ നടപ്പിലാക്കും. ഫിലിം ഫെസ്റ്റിവല്‍ കോപ്ലക്സ്, തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് അഞ്ച് മിനി തിയേറ്ററുകള്‍, എല്ലാ തിയേറ്ററുകളിലും ഇ- ടിക്കറ്റ് സംവിധാനം, കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ രണ്ടരക്കോടി ചെലവില്‍ ഫിലിം ആര്‍ക്കൈവ്സ് യൂണിറ്റും ലൈബ്രറിയും സ്ഥാപിക്കും. ആലപ്പുഴ ന്യൂ മോഡേണ്‍ തിയേറ്ററും തൃശൂരിലും ചേര്‍ത്തലയിലുമുള്ള തിയേറ്ററുകളുടെ ആധുനികവല്കരണവും ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: