തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്.മുസ്തഫയെ പാര്‍ട്ടിയില്‍നിന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് നടപടി. രാഹുലിനെ ജോക്കറെന്ന് വിളിച്ച മുസ്തഫയുടെ നടപടിയില്‍ കെപിസിസി നിര്‍വാഹകസമിതിയോഗം കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി. മുസ്തഫയുടെ നടപടി സംഘടനാവിരുദ്ധമാണെന്ന് യോഗം വിലയിരുത്തിയതായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് അറിയിച്ചു. ഏകകണ്ഠ്യേനയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തതത്. പ്രഥമദ്യഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടതിനാലാണ് വിശദീകരണം തേടാതെ മുസ്തഫയെ സസ്പെന്റ് ചെയ്തതെന്ന് സുധീരന് പറഞ്ഞു. വളരെ മോശമായ പരാമര്‍ശമാണ് പാര്‍ട്ടി ഉപാധ്യക്ഷനെതിരെ മുസ്തഫ നടത്തിയത്. മുതിര്‍ന്ന നേതാക്കളില്‍നിന്ന് ഒരിക്കലും പാടില്ലാത്ത സമീപനമാണ് മുസ്തഫയില്നിന്നുണ്ടായത്. തിരഞ്ഞെടുപ്പ് അവലോകനം നടത്താനായി കെപിസിസി നിര്‍വാഹകസമിതി യോഗം ചേരാനിരിക്കെ ഇത്തരം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും പരസ്യപ്രസ്താവനകള്‍ അനുവദിക്കില്ലെന്നും വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സുധീരന് വ്യക്തമാക്കി.
എന്നാല്‍ സസ്പെന്റ് ചെയ്ത നടപടി സ്വാഗതാര്‍ഹമെന്ന് പറഞ്ഞ മുസ്തഫ, രാഹുലിനെതിരെ താന്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും പ്രതികരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉറപ്പുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതിനെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ കെപിസിസി നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് തോല്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി പി.എം.സുരേഷ് ബാബു കണ്‍വീനറായി അഡ്വ. ബി ബാബു പ്രസാദും എം.എ.കുട്ടപ്പനും അടങ്ങിയ കമ്മീഷനാണ് പരിശോധിക്കുക. പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി എന്നീ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടായ വീഴ്ചകള്‍ പരിശോധിക്കാന്‍ മുന്‍ കെപിസിസി പ്രസിഡന്റ് സി.വി.പത്മരാജന് കണ്‍വീനറായ കമ്മീഷനെയാണ് നിയോഗിച്ചിരിക്കുന്നത്. കെ.പി.അനില്‍കുമാര്‍, സിറിയക് ജോണ്‍ എന്നിവരാണ് ഈ കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
പാലക്കാട്ട് വീരേന്ദ്രകുമാര്‍ തോല്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പഠിക്കാന്‍ യുഡിഎഫ് നേരത്തെ ഉപസമിതിയെ നിയോഗിച്ചിരുന്നു. അവരുടെ പരിശോധന മറികടക്കാതെ പാര്‍ട്ടി തലത്തിലുള്ള പരിശോധനയാണ് സി.വി.പത്മരാജന് കമ്മീഷന് നടത്തുകയെന്ന് യോഗത്തിന് ശേഷം സുധീരന് പറഞ്ഞു. മറ്റ് മണ്ഡലങ്ങളിലെ പരാജയങ്ങളെക്കുറിച്ച് അതാത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ വിലയിരുത്തും. വിശദമായ പരിശോധന നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുധീരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: