തിരുവനന്തപുരം: അമിതപലിശക്കാരെയും ബ്ലേഡ് മാഫിയയേയും നിയന്ത്രിക്കുന്നതിനും സാധാരണക്കാരന്റെ വായ്പാ ഭാരം കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി കൃത്യമായി വായ്പ തിരിച്ചടക്കുന്നവര്‍ക്ക് പലിശ ഒഴിവാക്കി നല്കുന്ന പലിശരഹിത വായ്പാ പദ്ധതി ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി ബ്ലേഡ് മാഫിയയെ അമര്‍ച്ച ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനമൈത്രി സുരക്ഷാ പോലീസ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഈ പദ്ധതി കര്‍ഷകരില്‍ തുടങ്ങി മറ്റ് സാധാരണക്കാര്‍ക്കും ബാധകമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏഴുശതമാനം പലിശക്ക് നല്കുന്ന വായ്പ യഥാസമയം തിരിച്ചടക്കുന്നവര്‍ക്ക് മൂന്നുശതമാനം പലിശ സബ്സിഡി കേന്ദ്ര സര്‍ക്കാരും നാലുശതമാനം സബ്സിഡി സംസ്ഥാന സര്‍ക്കാരും നല്കി പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുക എന്നതാണ് ഉദ്ദേശിക്കുന്നത്.
അമിത പലിശക്കാരെയും ബ്ലേഡ് മാഫിയയെയും നിയന്ത്രിക്കാന്‍ ഓപ്പറേഷന് കുബേരയുടെ ഭാഗമായി കൈക്കൊള്ളുന്ന കര്‍ശന നടപടികളോടൊപ്പം ജനങ്ങള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് ലഘുവായ നടപടിക്രമങ്ങളിലൂടെ വേഗത്തില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള സാഹചര്യം കൂടി ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായി സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി വിളിച്ചുചേര്‍ക്കുകയും അവര്‍ ഒരു സബ്കമ്മിറ്റി രൂപീകരിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ആ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. സഹകരണ സ്ഥാപനങ്ങളുമായും വായ്പാ നടപടികള്‍ ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു.
അമിത പലിശക്കാരെ നിയന്ത്രിക്കുന്നതിന് ജനമൈത്രി പോലീസിന് വലിയ പങ്കു വഹിക്കാന്‍ കഴിയും. അടിച്ചമര്‍ത്തലിലൂടെയല്ല പോലീസും ജനങ്ങളുമായുള്ള പരസ്പര വിശ്വാസത്തിലൂടെയും ധാരണയിലൂടെയും ജനപങ്കാളിത്തത്തിലൂടെയും നിയമവാഴ്ച ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആ ലക്ഷ്യം ഉള്‍ക്കൊണ്ട് മുന്നേറുന്ന ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: