തിരുവനന്തപുരം: അധിക വൈദഗ്ധ്യ സമ്പാദന പരിപാടി (അസാപ്)യുടെ ഭാഗമായി ഈ വര്‍ഷം സംസ്ഥാനത്ത് 28 കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ തുടങ്ങുമെന്ന് മന്ത്രി പി.കെ അബ്ദുറബ്. അടുത്തവര്‍ഷം സ്കില്‍ പാര്‍ക്കുകളുടെ എണ്ണം 33 ആയി ഉയര്‍ത്തും. ഇതിന് 600 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കുന്നതിന് ഏഷ്യന്‍ വികസന ബാങ്കുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2014-15ല്‍ 50,740 വിദ്യാര്‍ത്ഥികള്‍ക്കും 2015-16 ല്‍ 73,040 വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതിയുടെ കീഴില്‍ പരിശീലനം നല്‍കും.
ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടുന്നതിന് ആവശ്യമായ ദിശാബോധം നല്‍കുന്നതിന് നടപ്പാക്കിയ വാക്ക് വിത്ത് സ്കോളര്‍ പദ്ധതി ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്തെ മുഴുവന്‍ എയ്ഡഡ് കോളജിലേക്കും വ്യാപിപ്പിക്കും. കമ്മ്യൂണിറ്റി കോളജ് പദ്ധതിയില്‍ ഓട്ടോമൊബെയില്‍ എഞ്ചിനീയറിംഗ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, അച്ചടിയും പ്രസാധനവും തുടങ്ങിയ ഏഴു മേഖലകളിലായി ഈ വര്‍ഷം 420 വിദ്യാര്‍ത്ഥികള്‍ക്കും അടുത്തവര്‍ഷം 840 വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കും.
കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സില്‍ അധ്യായനം ആരംഭിക്കുന്നതിന് ആവശ്യമായ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ ആദ്യവാരം പൂര്‍ത്തീകരിക്കും. ആദ്യ ബാച്ചിലെ ക്ലാസുകള്‍ ജൂലൈയില്‍ തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ബാച്ച് വിദ്യാര്‍ത്ഥികള്‍ എത്തുന്നതിന് മുന്‍പ് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 125 കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന പരപ്പനങ്ങാടി എല്‍.ബി.എസ് സാങ്കേതിക വിദ്യാഭ്യാസ സമുച്ചയത്തിനായി സ്ഥലമേറ്റെടുപ്പ് വേഗത്തില്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. എട്ട് എഞ്ചിനീയറിംഗ് കോളജുകളിലും നാല് ഗവ. പോളിടെക്നിക്കുകളിലും ടെക്നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ഈ വര്‍ഷം ആരംഭിക്കും. 520 വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ സംരംഭകത്വ പരിശീലനം നല്‍കും. കോഴിക്കോട് ഗവ. വനിതാ പൊളിടെക്നിക്കില്‍ എല്‍ഇഡി ബള്‍ബുകളുടെ നിര്‍മാണ പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 65 ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കും. 116 കോടി രൂപയാണ് പദ്ധതിക്കായി ചെലവാകുക. ഇതില്‍ 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വണ്‍ സീറ്റുകളിലെ അപര്യാപ്തത പരിഹരിക്കുന്നതിന് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 627 സ്കൂളുകളുടെ അപേക്ഷ അംഗീകാരത്തിനായി ലഭിച്ചിട്ടുണ്ട്. മാനദണ്ഡം പാലിക്കുന്ന സ്കൂളികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരം നല്‍കും. കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന സംസ്ഥാനമാക്കി മാറ്റുന്നതിനായി അതുല്യം എന്ന പേരില്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ജിവി രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ ജിവിഎച്ച്എസ്എസ് എന്നീ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ലോകോത്തര നിലവാരമുള്ള കായിക താരങ്ങളെ സൃഷ്ടിക്കാന്‍ സൗകര്യമൊരുക്കുന്നതിന് 800 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്തെ 44 സ്പെഷ്യല്‍ സ്കൂളികളിലെയും ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന 283 വിദ്യാലയങ്ങളിലെയും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്കാന് ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വൊക്കേഷണല്‍ വിഷയങ്ങളുടെ പാഠ്യപദ്ധതി പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: