തിരുവനന്തപുരം: ബ്ലേഡ് കമ്പനികളില്‍ നിന്നും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് കടക്കെണിയിലായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പുതിയ വായ്പാപദ്ധതി. സെക്യൂരിറ്റിയില്ലാതെ 50,000 രൂപവരെ വ്യക്തിഗത വായ്പ അടിയന്തരമായി നല്‍കുന്നതാണ് പദ്ധതി. ഈ തുക ഒരുലക്ഷമായി വര്‍ധിപ്പിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനങ്ങള്‍ക്ക് എളുപ്പത്തില്‍ കൂടുതല്‍ വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് പുതിയ വായ്പാ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വന്‍ പലിശയ്ക്ക് കടം വാങ്ങി അത് തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ടവരെ സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ചുവര്‍ഷം കൊണ്ട് ഈ വായ്പ തിരിച്ചടച്ചാല്‍ മതി. ബാങ്കുകള്‍ നിശ്ചയിച്ചിരിക്കുന്ന പലിശ മാത്രമേ ഈടാക്കൂ. പ്രോസസിംഗ് ഫീസോ, മറ്റ് സാങ്കേതിക നടപടിക്രമങ്ങള്‍ മൂലമുള്ള തടസമോ ഉണ്ടാവില്ല. ഈ വായ്പയ്ക്കായി വരുമാന സ്രോതസും കടബാധ്യതയും തെളിയിക്കുന്ന രേഖകള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തി ബാങ്കിന് സമര്‍പ്പിക്കണം. ഈ വായ്പയെടുക്കുന്ന കുടുംബാംഗങ്ങളിലാര്‍ക്കും മറ്റൊരു വായ്പ അതേ ബാങ്കില്‍ നിന്ന് എടുക്കാനാവില്ലെന്നതാണ് മാനദണ്ഡം. വായ്പ ലഭിക്കാനായി ഒറിജിനല്‍ പ്രമാണമോ ആധാരമോ മറ്റ് സെക്യൂരിറ്റിയോ വേണ്ട. ഇവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. വായ്പ തുക ഏതു സ്ഥാപനത്തില്‍ നിന്നാണോ കടമെടുത്തത്, അവര്‍ക്ക് ഡിഡിയായിട്ടാകും നല്‍കുന്നത്. ഇതോടൊപ്പം ബ്ലേഡ് മാഫിയകളുടെ പിടിയില്‍ നിന്ന് പാവങ്ങളെ രക്ഷിക്കാന്‍ ബോധവത്ക്കരണവും സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളുടെ സഹായവും ലഭ്യമാക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായ പരാതികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ പരാതികള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന് വിരുദ്ധമായി പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. മൈക്രോ ഫിനാന്‍സ് എന്ന പേരില്‍ പണമിടപാട് നടത്തുന്ന സ്ഥാപനങ്ങളും ബ്ലേഡ് കമ്പനികളാണെന്ന പരാതിയുണ്ട്. അത്തരം സ്ഥാപനങ്ങളും നിയമവിധേയമായി മുന്നോട്ടുപോകണം. വ്യാജ ചിട്ടികള്‍ നടത്തുന്നവരെ കണ്ടെത്താനുള്ള നടപടികളും രജിസ്ട്രേഷന് വകുപ്പിന്റെ സഹായത്തോടെ പൊലീസ് തുടരുകയാണെന്നും മന്ത്രി പറഞ്ഞു. കെഎസ്എഫ്ഇ അമിത പലിശ ഈടാക്കുന്നതും വായ്പയ്ക്കും ചിട്ടിപിടിക്കുന്നതിനും വലിയ നടപടിക്രമങ്ങള്‍ അടിച്ചേല്പിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
അമിത പലിശക്കാരെ പിടികൂടുന്നതിന്റെ ഭാഗമായി രണ്ടാഴ്ചയായി നടന്നുവരുന്ന ഓപ്പറേഷന് കുബേര വന്‍ വിജയമാണ്. തന്റെ ഫോണിലേക്ക് വന്ന പരാതികളുടെ എണ്ണം പതിനായിരം കവിഞ്ഞു. നേരിട്ടും ഇ-മെയില്‍ വഴിയും ഇപ്പോഴും ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. ബുധനാഴ്ച വൈകുന്നേരം വരെ സംസ്ഥാനത്തൊട്ടാകെ 7244 റെയ്ഡുകള്‍ ഓപ്പറേഷന് കുബേരയുടെ ഭാഗമായി നടന്നു. 1012 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 518 പേര് അറസ്റ്റിലായി. 3,47,70,340 രൂപയോളം ഇവരില്‍ നിന്നായി പൊലീസ് പിടിച്ചെടുത്തു. വിദേശ കറന്‍സിയും സ്വര്‍ണവും ബ്ലാങ്ക് ചെക്കുകളും പ്രമാണങ്ങളും ആധാരവുമെല്ലാം ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: