തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴില്‍ മൂന്നാറിലെ പാര്‍വ്വതി ഹില്‍സില്‍ തുടങ്ങുന്ന ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചു. ഗാര്‍ഡന്റെ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുന്നതിനായി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുത്ത സെമിനാര്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എന്‍.രാജശേഖരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങള്‍ക്ക് ബോട്ടാണിക്കല്‍ ഗാര്‍ഡനോടുള്ള താര്പര്യം പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നതും സഞ്ചാരികളെ ലക്ഷ്യമിടുന്നതുമായ ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനായിരിക്കും മൂന്നാറില്‍ തുടങ്ങുകയെന്ന് പ്രൊഫ. രാജശേഖരന് പിള്ള പറഞ്ഞു. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡനും മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ഇന്ന് കേരളത്തിലുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു ഗവേഷണസ്ഥാപനത്തേക്കാള് പ്രസക്തി ഊട്ടിയിലേതും മറ്റുംപോലെ സന്ദര്‍ശകരെ ആകര്‍ഷിക്കാനുതകുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴില്‍ നിലവിലുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളുടെ അനുകരണമായിരിക്കരുത് മൂന്നാറിലേതെന്നും പുതിയ മേഖലകളും സാധ്യതകളും കണ്ടെത്തി വേണം അതിനെ വികസിപ്പിക്കാനെന്നും അധ്യക്ഷത വഹിച്ച ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ഡയറക്ടര്‍ ഡോ.പി.ജി.ലത അഭിപ്രായപ്പെട്ടു.
നീലക്കുറിഞ്ഞികളുടെ ഉദ്യാനമായ മൂന്നാറിലെ പാര്‍വ്വതി ഹില്‍സില്‍ നൂറ് ഏക്കറോളം സ്ഥലമാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനു വേണ്ടി കണ്ടെത്തിയിരിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മൂന്നാറിലെ ജൈവവൈവിധ്യത്തിനും സസ്യവര്‍ഗങ്ങള്‍ക്കും ഒരു പോറല്‍ പോലുമേല്പിക്കാത്ത വിധത്തിലായിരിക്കും ഗാര്ഡന് നിര്‍മിക്കുകയെന്ന് സ്പെഷ്യല്‍ ഓഫീസര്‍ പി.രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി. ഇതിന്റെ സമഗ്രമായ പ്രവര്ത്തനരേഖക്ക് രൂപംകൊടുക്കുന്നതിനാണ് വനംവകുപ്പ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ചര്‍ച്ച സംഘടിപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മറ്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളെ അപേക്ഷിച്ച് വിനോദോപാധികള്‍ കൂടുതലുള്ള ഒന്നായിരിക്കും മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനെന്ന് ചടങ്ങില്‍ സംസാരിച്ച ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഡയറക്ടര്‍ പ്രൊഫ. ജോര്‍ജ് വര്‍ഗീസ് പറഞ്ഞു. എമറിറ്റസ് ശാസ്ത്രജ്ഞന് പ്രൊഫ. പി.ആര്. സുധാകരന് മോഡറേറ്ററായിരുന്നു.
ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ. എം.പി. നായര്‍, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ കെ.ജെ.വര്‍ഗ്ഗീസ്, അഡീഷണല്‍ ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ.ജി.മോഹന്‍ലാല്‍, കേരള സര്‍വ്വകലാശാല ബയോടെക്നോളജി വിഭാഗം സീനിയര്‍ അഡ്വൈസര്‍ ഡോ. ജി.എം. നായര്‍, ജവഹര്‍ലാല്‍ നെഹ്രു ട്രോപിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസര്‍ച്ച് സെന്റര്‍ ശാസ്ത്രജ്ഞന് ഡോ.എന്‍ മോഹനന് എന്നിവര്‍ ശില്പശാലയില് പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: