തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയിലും യുഡിഎഫിലും ഭിന്നതയില്ലെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. മന്ത്രിസഭാ ഉപസമിതി അംഗീകരിച്ച നിര്‍ദേശങ്ങളാണ് മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചത്. ഇതില്‍ പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതിയ സ്കൂളുകള്‍ അനുവദിക്കുന്നതും ഹൈസ്കൂളുകള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തുന്നതും പിന്നീട് മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. എന്നാല്‍, നിലവില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധികബാച്ച് അനുവദിക്കണമെന്ന ഉപസമിതിയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചതായും അബ്ദുറബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എട്ടു ജില്ലകളില്‍ മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ആവശ്യാനുസരണം ബാച്ചുകള്‍ അനുവദിക്കാനാണ് തീരുമാനം. ഇതിനായി അടുത്തമാസം രണ്ടുവരെ സ്കൂളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തമാസം 11ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ പുതിയ ബാച്ചുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവും. വിദ്യാര്‍ഥികള്‍ക്ക് അധ്യയനവര്‍ഷം നഷ്ടപ്പെടാതെ പ്രവേശനം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ ഒരേസമയം വെബ്സൈറ്റ് ഉപയോഗിക്കുന്നതിനാലാണ് ഓണ്‍ലൈന്‍ വഴി പ്ലസ്വണ് അപേക്ഷ നല്‍കുന്നതിന് കാലതാമസമുണ്ടാവുന്നത്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാവാറുണ്ട്. അടുത്തമാസം 12വരെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍വഴി അപേക്ഷിക്കാന്‍ അവസരമുണ്ട്. നിലവില്‍ വിദ്യാഭ്യാസ വകുപ്പിന് ഒരു സര്‍വര്‍ മാത്രമാണുള്ളത്. പുതുതായി ഒരു സര്‍വര്‍ കൂടി നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: