തേഞ്ഞിപ്പലം: അനധികൃതമായി ഇരട്ടപ്രതിഫലം പറ്റിയ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സംസ്ഥാന ജോ. സെക്രട്ടറി ആര്. അശ്വിന് ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ 33 മാസമായി ഇരട്ട ശമ്പളം വാങ്ങുന്നതിലൂടെ സര്‍ക്കാറിന് 18,46819 രൂപ നഷ്ടമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അശ്വിന് പറഞ്ഞു. ഇത് വാഴ്സിറ്റി നിയമത്തിന്റെ ലംഘനമാണെന്നും സര്‍ക്കാറിന് നഷ്ടം വന്ന തുക തിരിച്ചടക്കണമെന്നും വിസി രാജിവെക്കണമെന്നും അശ്വിന് ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലാ കണ്‍വീനര്‍ പി.എസ് സൂരജ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് വിഭാഗ് കണ്‍വീനര്‍ കെ. ശ്രീനാഥ്, നഗര്‍ പ്രസിഡന്റ് വി. ഗോകുല്‍ദാസ് എന്നിവര്‍ സംസാരിച്ചു. കെ രനീഷ്, യു. അനൂപ്, കെ. നകുല്‍ എന്നിവര്‍ നേതൃത്വം നല്കി.
കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എം. അബ്ദുല്‍ സലാം സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇരട്ട ശമ്പളം കൈപ്പറ്റിയെന്ന് സര്‍വ്വീസ് സംഘടനകളുടെ സംയുക്ത സമരസമിതി കഴിഞ്ഞ ദിവസം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും വിആര്‍എസ് എടുത്താണ് വിസി കാലിക്കറ്റ് സര്‍വകലാശാലയില്‍ ചുമതലയേറ്റത്. കാലിക്കറ്റ് സര്‍വകലാശാല വിസിയുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൈപ്പറ്റുന്നതിനൊപ്പം കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായി സംയുക്ത സമര സമിതി നല്കിയ പരാതിയില്‍ പറയുന്നു.
2011 ഓഗസ്റ്റിലാണ് അബ്ദുല്‍സലാം വിസിയായി ചുമതല ഏല്‍ക്കുന്നത്. അന്നുമുതല്‍ ഇന്നുവരെ ഏകദേശം 20 ലക്ഷത്തോളം രൂപ വിസി സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച് കൈപ്പറ്റിയതായാണ് ആരോപണം.
ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊപ്പം തന്നെ വിവിധ സര്‍വ്വീസ് സംഘടനകളും വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: