പൊന്‍കുന്നം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന രണ്ട് ജനസമ്പര്‍ക്ക പരിപാടികളിലും ലഭിച്ച വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ വന്നതോടെ ശരീരം തളര്‍ന്ന് കിടപ്പിലായ വൃദ്ധനും അഞ്ചംഗ കുടുംബത്തിനും ഇനി പെരുവഴി ആശ്രയം. അഞ്ച് വര്‍ഷമായി തളര്‍ന്ന് കിടപ്പിലായ കാഞ്ഞിരപ്പള്ളി തമ്പലക്കാട് നെടുംപാറയില്‍ തങ്കപ്പനും (58) കുടുംബത്തിനുമാണ് ഈ ദുര്‍വിധി.
രോഗിയായി പരാശ്രയമില്ലാതെ കഴിയുന്ന തങ്കപ്പനെ ആംബുലന്‍സിലാണ് 2012ലും 2013ലും കോട്ടയത്ത് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലെത്തിച്ചത്. ഇദ്ദേഹത്തിന്റെ രോഗാവസ്ഥ നേരില്‍ ബോധ്യപ്പെട്ടതിനു ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാഗദ്ാനം നല്‍കിയത്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കുടുംബത്തിന് അടിയന്തര സഹായമായി 25,000 രൂപയും, അഞ്ച് സെന്റ് സ്ഥലവും വീടും വാര്‍ധക്യകാല പെന്‍ഷനും അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇതോടൊപ്പം അനുവദിച്ച 25,000 രൂപ പലതവണ സര്‍ക്കാര്‍ ആഫീസില്‍ കയറി ഇറങ്ങിയതിനു ശേഷം ലഭിക്കുകയുണ്ടായി. എന്നാല്‍ വീടും സ്ഥലവും പെന്‍ഷനും ഇന്നും വാഗ്ദാനമായി നിലകൊള്ളുന്നു.
വര്‍ഷങ്ങളായി ഇവര്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇപ്പോള്‍ താമസിക്കുന്ന വീട് ഈ മാസം അവസാനം ഒഴിയണം. കഴിഞ്ഞ ഫെബ്രുവരിയില്‍ വാടക കാലാവധി അവസാനിച്ചെങ്കിലും വീട്ടുടമയുടെ അനുകമ്പയിലാണ് കഴിഞ്ഞ് രണ്ടു മാസം തള്ളി നീക്കിയത്. വാടക വീട് അന്വേഷിച്ച് നടക്കുകയാണ് ഇവരിപ്പോള്‍. കിടപ്പിലായ കുടുംബനാഥനെയും അവിവാഹിതയായ മകളെയുമായി പെരുവഴിയിലിറങ്ങേണ്ട നിസ്സഹായ അവസ്ഥയിലാണ് ഹൃദ്രോഗികൂടിയായ തങ്കപ്പന്റെ ഭാര്യ ലീലാമ്മ. രണ്ട് ആണ്മക്കളില് ഒരാള്‍ ജോലിക്ക് പോയാണ് കുടുംബത്തിന്റെ ചെലവ് കഴിയുന്നത്. മൂത്തമകന് നടുവിന് പരിക്കേറ്റ് ജോലിയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അപേക്ഷ നല്കി കാഞ്ഞിരപ്പള്ളി തഹസീല്‍ദാരുടെ യോഗ്യതാ ശുപാള്ശയുമായാണ് 2012 ഡിസംബര്‍ മാസം കോട്ടയത്ത് നടന്ന ഒന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയത്. നാട്ടുകാര്‍ പണം പിരിച്ച് വാടകക്കെടുത്ത ആംബുലന്‍സിലാണ് തങ്കപ്പനെ കോട്ടയത്തെത്തിച്ചത്. വീടും സ്ഥലവും ലഭിക്കാത്തതിനെ തുടര്‍ന്ന് 2013 ല്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വീണ്ടും തങ്കപ്പനെത്തി. രാവിലെ ഏഴു മുതല്‍ വൈകുന്നേരം നാല് വരെ കാത്തുനിന്നിട്ടും മുഖ്യമന്ത്രിയ്ക്ക് പകരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് കാണാന്‍ സാധിച്ചത്. മുഖ്യമന്ത്രി മുന്‍പ് അനുവദിച്ച വീടും സ്ഥലവും ചികിത്സാ കാര്‍ഡും ലഭിച്ചില്ലെന്ന് ബോധ്യപ്പെടുത്തിയതോടെ അടിയന്തര നടപടി സ്വീകരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. തുടര്‍ന്ന് നാളിതുവരെ സഹായം ലഭിക്കുന്നതിനായി കളക്ട്രേറ്റിലും കാഞ്ഞിരപ്പള്ളി താലൂക്ക് ആഫീസിലും കയറിയിറങ്ങിയിട്ടും യാതൊരു ഫലവുമുണ്ടായില്ല.
ഭാര്യ ലീലാമ്മയുടെ ചികിത്സയും മക്കളുടെ ദൈനംദിന ചെലവുകളും നടത്തിയിരുന്നത് തങ്കപ്പന്റെ ടാപ്പിംഗ് ജോലിയില്‍ നിന്നു ലഭിച്ച വരുമാനത്തിലാണ്. ഇതിനിടെയാണ് വൃക്കരോഗത്തെത്തുടര്ന്ന്് ഇയാള്‍ തളര്‍ന്നത്. മകളുടെ വിവാഹ ആവശ്യത്തിനായി കരുതിവെച്ചിരുന്നതെല്ലാം വിറ്റുപെറുക്കി ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചികിത്സയ്ക്കും മരുന്നിനുമായി പ്രതിമാസം 20,000 രൂപയോളം ആവശ്യമാണ്. സംസ്ഥാനത്ത് ഭൂമിയില്ലാത്തവരായി ആരുമില്ലെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോഴും വിധി തളര്‍ത്തിയ ക്രൂരതയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഈ അഞ്ചംഗ കുടുംബം.
സി. ആര്. ശ്യാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: