കോഴിക്കോട്: നിബന്ധനകള്‍ പാലിക്കാതെ അനാഥാലയങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മനുഷ്യക്കടത്ത് തുടരുമ്പോഴും മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ച വിവരശേഖരണത്തോട് അനാഥാലയ കമ്മിറ്റികള്‍ നിസ്സഹകരിക്കുന്നു. കേരളത്തിലെ മിക്ക അനാഥാലയങ്ങളിലും മറ്റു സംസ്ഥാനങ്ങളിലെ കുട്ടികള്‍ ഉണ്ടെങ്കിലും ഇവരെ താമസിപ്പിക്കുന്നതും പഠിപ്പിക്കുന്നതും നിയമാനുസൃതമാണോ എന്ന് പരിശോധിക്കാന്‍ കാര്യക്ഷമമായ ഏര്‍പ്പാടുകളൊന്നുമില്ല.
മുക്കം മുസ്ലിം ഓര്‍ഫനേജിലേക്ക് കൊണ്ടുവന്ന 459 കുട്ടികളെയും തിരൂര്‍ വെട്ടത്തൂര്‍ അന്വാര് ഹുദാ മദ്രസയിലേക്ക് കൊണ്ടുവന്ന 123 കുട്ടികളെയും ഇക്കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു. അനാഥാലയങ്ങളെ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ജില്ലാ കലക്ടറുടെയും ജില്ലാ പോലീസ് ഓഫീസറുടെയും നേതൃത്വത്തില്‍ മൂന്നു മാസത്തിനുള്ളില്‍ ശേഖരിക്കണമെന്നായിരുന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജസ്റ്റിസ് ജെ.ബി. കോശി കഴിഞ്ഞ ജനുവരിയില്‍ ഉത്തരവിട്ടത്. കമ്മീഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് എസ്. ശ്രീജിത്തിനെ ഇതിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലെ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡും ഓര്‍ഫനേജ് അസോസിയേഷനും വിവര ശേഖരണത്തിനെതിരെ ശക്തമായി രംഗത്തു വരികയായിരുന്നു. ഇതിനെത്തുടര്‍ന്ന് ജില്ലാ കലക്ടറുടെ സാന്നിദ്ധ്യത്തില്‍ ഓര്‍ഫനേജ് ഭാരവാഹികളുടെ ജില്ലാതല യോഗം ചേര്‍ന്ന് കമ്മീഷന് ഇതിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
കേരളത്തിലെ മിക്ക ഓര്‍ഫനേജുകളിലും ഇന്ന് മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളാണുള്ളത്. 1100 കുട്ടികള്‍ ഉള്ള മുക്കം മുസ്ലിം ഓര്‍ഫനേജില്‍ 400 പേര് അന്യ സംസ്ഥാനങ്ങളിലെ കുട്ടികളാണെന്ന് മുക്കം മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി വൈസ് ചെയര്‍മാനും ജില്ലാ പഞ്ചായത്തംഗവുമായ മുഹമ്മദ് മോയിന്‍ ഹാജി ജന്മഭൂമിയോട് പറഞ്ഞു. പത്ത് വര്‍ഷത്തിലധികമായി ഇവിടെ അന്യ സംസ്ഥാനങ്ങളിലെ കുട്ടികള്‍ പഠിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും കുട്ടികള്‍ വരാതെയായപ്പോഴാണ് മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ എത്തിച്ചത്. ന്യൂനപക്ഷ സംഘടനകളുടെ ദേശീയ സമ്മേളനങ്ങള്‍, എന്‍.ജിഒ യോഗങ്ങള്‍ എന്നിവിടങ്ങളില്‍ വച്ച് ഓര്‍ഫനേജിന്റെ കാര്യം വിശദീകരിച്ചതിനു ശേഷമാണ് കുട്ടികള്‍ എത്തിത്തുടങ്ങിയതെന്നാണ് മുസ്ലിം ലീഗിന്റെ ജില്ലാ പഞ്ചായത്തംഗം കൂടിയായ മുഹമ്മദ് മോയിന്‍ ഹാജി പറയുന്നത്. ഒന്നാം ക്ലാസിലേക്കാണ് മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ ചേര്‍ക്കുക. കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ ഉണ്ടായാല്‍ കുട്ടികളെ ചേര്‍ക്കാന്‍ തടസമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുട്ടികളെ കൊണ്ടുവരുന്നതിനാവശ്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെ കുട്ടികളെ ട്രെയിനുകളില്‍ കുത്തി നിറച്ച് കൊണ്ടുവരികയായിരുന്നു. നിയമം അനുശാസിക്കുന്ന യാതൊരു നിബന്ധനകളും പാലിക്കാതെയാണ് കുട്ടികളെ കൊണ്ടുവന്നത്.
സംസ്ഥാനത്തെ 2128 ഓര്‍ഫനേജുകളില്‍ 66 സ്ഥാപനങ്ങള്‍ക്കെതിരെ ഇപ്പോള്‍ തന്നെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കോഴിക്കോട് സിയസ്കോ യത്തീംഖാനയിലെ അറബിക്കല്യാണം, അട്ടപ്പാടി പാക്കുളത്തുള്ള മര്‍ക്കസ് റഹ്മാനിയ ഇസ്ലാമിയ എന്ന സ്ഥാപനത്തില്‍ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നീ സംഭവങ്ങള്‍ക്കു ശേഷം മനുഷ്യാവകാശ കമ്മീഷന് പ്രശ്നത്തില്‍ സ്വമേധയാ ഇടപെടുകയായിരുന്നു. കുട്ടികളുടെ പൂര്‍ണ്ണ വിവരം മുതല്‍ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ് വരെ സമ്പൂര്‍ണ്ണമായ വിവരശേഖരണമായിരുന്നു 2014 ജനുവരി 21 ന് നല്കിയ ഉത്തരവിലൂടെ കമ്മീഷന് ശേഖരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പാണ് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്. 70 ശതമാനം വിവരങ്ങള്‍ ശേഖരിച്ചുവെന്നും ബാക്കിയുള്ള വിവരങ്ങള്‍ ഉടന്‍ ശേഖരിക്കുമെന്നും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് എസ്. ശ്രീജിത്ത് പറഞ്ഞു. കുട്ടികളെ കടത്തിക്കൊണ്ടുവന്നത് സംബന്ധിച്ച തെളിവെടുപ്പിന് മനുഷ്യാവകാശ കമ്മീഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് ഇന്ന് പാലക്കാട്ടെത്തും.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: